ഒന്‍പത് വയസുള്ള പെണ്‍കുട്ടിയെ പൊടുന്നനെ കാണാതായി; ജനങ്ങള്‍ കൂട്ടമായി അവളെ ഒടുവില്‍ കണ്ട ഭാഗത്തേക്ക് നീങ്ങിയതോടെ വലിയ തിക്കും തിരക്കും; ആള്‍ക്കൂട്ടം തിങ്ങി ഞെരുങ്ങിയതോടെ പലരും ശ്വാസം മുട്ടി ബോധരഹിതരായി; കരൂര്‍ റാലിയില്‍ ദുരന്തത്തിലേക്ക് നയിച്ച മുഖ്യകാരണം ഇതെന്ന് സൂചന; തുറന്ന സ്ഥലത്ത് റാലി നടത്താത്തതും ദുരന്തത്തിന് ആക്കം കൂട്ടി; ചെന്നൈക്ക് മടങ്ങി വിജയ്

ഒന്നും മിണ്ടാതെ ചെന്നൈക്ക് മടങ്ങി വിജയ്

Update: 2025-09-27 17:45 GMT

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ പ്രതികരിക്കാതെ നടനും, ടിവികെ നേതാവുമായ വിജയ് ചെന്നൈക്ക് മടങ്ങി. അദ്ദേഹം തിരുച്ചിറപ്പളളി വിമാനത്താവളം വഴിയാണ് ചെന്നൈക്ക് തിരിച്ചത്. മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയായിരുന്നു യാത്ര. വിജയ് ഒഴിച്ചുള്ള വിവിധ പാര്‍ട്ടി നേതാക്കള്‍ തരൂരിലേക്ക് തിരിച്ചിട്ടുണ്ട്.

അതേസമയം, തമിഴക വെട്രി കഴകം നേതാക്കള്‍ റാലി തുറന്ന സ്ഥലത്ത് നടത്താന്‍ വിസമ്മതിച്ചതായി കരൂരിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. ആളുകള്‍ വിജയുടെ വാഹനത്തിനൊപ്പം നടക്കുകയായിരുന്നു. സമ്മേളന സ്ഥലത്ത് എത്തിയതോടെ ആള്‍ക്കൂട്ടം നിയന്ത്രണാതീതമാകുകയും പലരും തളര്‍ന്നുവീഴുകയുമായിരുന്നു.

' കുടിവെളളത്തിനായി സംവിധാനം ഏര്‍പ്പെടുത്തിയിരുന്നില്ല. പല സ്ത്രീകളും കുട്ടികളെയും കൂട്ടിയാണ് പരിപാടിക്ക് വന്നത്. അത്തരമൊരു സമ്മേളനത്തിന് തുറന്ന സ്ഥലമായിരുന്നു കൂടുതല്‍ സുരക്ഷിതം. എന്നാല്‍, സംഘാടകര്‍ ഈ നിര്‍ദ്ദേശത്തോട് യോജിച്ചില്ല'- പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് വെട്രി കഴകം (ടിവികെ) പാര്‍ട്ടിയുടെ തലവന്‍ കൂടിയായ വിജയ് നടത്തിയ റാലിയിലാണ് ദുരന്തം സംഭവിച്ചത്. ഏകദേശം ഒരു ലക്ഷത്തോളം ആളുകളാണ് വിജയിയെ കാണാനും അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാനും എത്തിച്ചേര്‍ന്നത്.

ദുരന്തത്തിന് മുഖ്യകാരണം

സംഭവത്തിന്റെ പ്രധാന കാരണം ഒന്‍പതു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ തിരക്കിനിടയില്‍ കാണാതായതാണ്. പെണ്‍കുട്ടിയെ കാണാതായതോടെ ജനങ്ങള്‍ കൂട്ടമായി അവളെ ഒടുവില്‍ കണ്ട ഭാഗത്തേക്ക് തിരച്ചിലുമായി നീങ്ങാന്‍ തുടങ്ങി. ഇത് വലിയ തിരക്കിനും പെട്ടെന്നുള്ള സംഘര്‍ഷാവസ്ഥയ്ക്കും കാരണമായി. വലിയ തോതിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടും സ്ഥിതി നിയന്ത്രണവിധേയമായില്ല.

തിക്കിലും തിരക്കിലുംപെട്ട് ബോധരഹിതരായവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും, ആംബുലന്‍സുകള്‍ക്ക് ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടത് ചികിത്സ വൈകിപ്പിച്ചു. ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.

ദുരന്തത്തെ തുടര്‍ന്ന് വിജയ് തന്റെ പ്രസംഗം നിര്‍ത്തിവെക്കുകയും ജനക്കൂട്ടത്തെ ശാന്തരാക്കാന്‍ ശ്രമിക്കുകയും ചെയ്തു. കാണാതായ കുട്ടിയെ കണ്ടെത്താന്‍ പോലീസിന്റെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ദുഃഖം രേഖപ്പെടുത്തുകയും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ഹൈക്കോടതി മുന്നറിയിപ്പ് അവഗണിച്ചു

ദുരന്തത്തിന് കാരണം ഒരാഴ്ച മുന്‍പ് മദ്രാസ് ഹൈക്കോടതി നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതാണെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. പൊതുസമ്മേളനങ്ങളില്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാക്കളുടെ ഉത്തരവാദിത്തമാണെന്നും, അനിഷ്ട സംഭവങ്ങളുണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. തിരുച്ചിറപ്പള്ളിയില്‍ നടന്ന ഒരു റാലിയില്‍ ഒരാള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.

പരിപാടിയില്‍ പങ്കെടുത്തവരുടെ എണ്ണം പ്രതീക്ഷിച്ചതിലും വളരെയധികം ആയതാണ് ദുരന്തത്തിന് പ്രധാന കാരണമെന്ന് പ്രാഥമിക നിഗമനം വ്യക്തമാക്കുന്നു. പാര്‍ട്ടിയുടെ നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പം കുട്ടികളും കൂട്ടത്തില്‍ കുഴഞ്ഞുവീണവരില്‍ ഉള്‍പ്പെടുന്നു. ജനബാഹുല്യം കാരണം ആംബുലന്‍സുകള്‍ക്ക് പോലും സംഘാടകര്‍ക്ക് സ്ഥലത്തേക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയുണ്ടായി.

Tags:    

Similar News