'സംഭവസ്ഥലത്തുതന്നെ അമ്മ മരിച്ചിരുന്നു; അത് അവര്‍ക്ക് അറിയാമായിരുന്നു; അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അവര്‍ അറിയിച്ചത്'; മരണ വിവരം അറിഞ്ഞത് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമെന്ന് ഗീതാ ഷോജിയുടെ മകന്‍; കെനിയയിലെ അപകടത്തില്‍ അച്ഛനും സഹോദരനും പരിക്കേറ്റതായി വിവരം

Update: 2025-06-10 15:40 GMT

കൊച്ചി: വാഹനാപകടത്തിന്റെ വിവരം ഇന്നലെ രാത്രിയോടെ അറിഞ്ഞെങ്കിലും അമ്മ മരണപ്പെട്ടതായി ഏതാനും മണിക്കൂര്‍ മുമ്പാണ് അറിയിച്ചതെന്ന് കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളിയായ ഗീത ഷോജി ഐസകിന്റെ മകന്‍ പറഞ്ഞു. സംഭവസ്ഥലത്ത് വെച്ചുതന്നെ അമ്മ മരിച്ചുവെന്നും എന്നാല്‍ വിവരം അറിഞ്ഞത് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അപകടം നടന്ന ഉടനെ പരിക്കേറ്റവരെ മൂന്ന്, നാല് ആശുപത്രികളിലേക്കാ മാറ്റി. ആ സമയം മുതല്‍ തങ്ങള്‍ വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചിരുന്നെന്നും ഗീത ഷാജിയുടെ മകന്‍ പറഞ്ഞു.

'ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടായിരുന്നു അപകടം. 35-ഓളം ആളുകളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ ആംബുലന്‍സുകളെത്തി വിവിധ ആശുപത്രികളിലേക്ക് യാത്രക്കാരെ മാറ്റി. എന്റെ അമ്മയും അച്ഛനും സഹോദരനും ബസില്‍ ഉണ്ടായിരുന്നു. കെനിയയിലേക്ക് ഒരാഴ്ചത്തെ സഫാരി ട്രിപ്പിന് പോയതായിരുന്നു അവര്‍. ഏതൊക്കെ ആശുപത്രികളിലാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് എംബസിയില്‍നിന്ന് വിവരം ലഭിച്ചിരുന്നു. എന്നാല്‍, മമ്മിയുടെ കാര്യം അവര്‍ ഉറപ്പിച്ച് പറഞ്ഞിരുന്നില്ല. നോക്കിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു അവര്‍ പറഞ്ഞത്.

12 മണിക്കൂറോളം അങ്ങനെത്തന്നെ ആയിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍, സംഭവസ്ഥലത്തുതന്നെ അമ്മ മരിച്ചിരുന്നു. അത് അവര്‍ക്ക് അറിയാമായിരുന്നു, അത് പറയാതിരിക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ മുമ്പാണ് ഇക്കാര്യം അറിയുന്നത്. അച്ഛനും സഹോദരനും പരിക്കേറ്റിട്ടുണ്ട്. സഹോദരന് ശസ്ത്രക്രിയ വേണം. അത് ഇന്ത്യയിലോ ഖത്തറിലോ എത്തിയിട്ടേ ചെയ്യാന്‍ സാധിക്കൂ. പുറംവേദന കാരണം പിതാവിന് നടക്കാന്‍ പറ്റുന്ന സാഹചര്യമല്ല. അമ്മയുടെ മൃതദേഹം എയര്‍ലിഫ്റ്റ് ചെയ്ത് നെയ്‌റോബിയില്‍ എത്തിച്ചിട്ടുണ്ട്', ഗീതാ ഷോജിയുടെ മകന്‍ പറഞ്ഞു.

കഴിഞ്ഞ 23 വര്‍ഷമായി ഖത്തറില്‍ താമസിക്കുകയായിരുന്നു ഗീത ഷാജി. ബലിപെരുന്നാള്‍ അവധി ആഘോഷിക്കാന്‍ കെനിയയിലേക്ക് വിനോദയാത്ര പോയതാണ്. രണ്ടാഴ്ച മുമ്പ് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയിരുന്നു. ഇനി ജൂലൈയില്‍ വീണ്ടും നാട്ടിലെത്താന്‍ തയ്യാറെടുത്തിരുന്നു. ജൂണ്‍ 11ന് കെനിയയില്‍ നിന്ന് തിരികെ പുറപ്പെടാനൊരുങ്ങുന്നതിനിടെയാണ് അപകടം. അമ്മ ഇല്ലെന്ന വിവരം വിശ്വസിക്കാനാകുന്നില്ലെന്ന് ഗീത ഷാജിയുടെ മരുമകള്‍ പ്രതികരിച്ചു.

ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് മലയാളികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചതെന്ന് കെനിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ സ്ഥിരീകരിച്ചു. പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. കനത്ത മഴയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.

രണ്ട് സ്ത്രീയും രണ്ട് കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തൃശ്ശൂര്‍ സ്വദേശി ജസ്‌ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന്‍ മുഹമ്മദ് (1), തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക്, പാലക്കാട് മണ്ണൂര്‍ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആനും (41) മകള്‍ ടൈറ റോഡ്വിഗസും (7) ആണ് മരിച്ച മലയാളികള്‍. അപകടത്തില്‍ റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന്‍ ട്രാവിസ് എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ജോയലിന്റെയും ട്രാവസിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം ലഭിച്ചതെന്ന് മണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വാമിനാഥന്‍ പ്രതികരിച്ചു. മൂന്ന് ദിവസത്തിനകം മൃദദേഹം നാട്ടിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് ലഭിക്കുന്ന വിവരം.കോയമ്പത്തൂര്‍ സ്വദേശിയായ ജോയലിന്റെ വീട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വടക്ക്-കിഴക്കന്‍ കെനിയയില്‍ നക്കൂറു റോഡിലാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവര്‍ക്ക് നഷ്ടമായതാണ് അപകടകാരണമെന്നും പലതവണ ബസ് തകിടംമറിഞ്ഞെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയില്‍ വെച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ന്യാഹുരുരുവിലെ പനാരി റിസോര്‍ട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് കുഴിയിലേക്ക് മറിഞ്ഞത്. ഏകദേശം 100 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News