കെനിയയിലെ ബസ് അപകടം; മൂവാറ്റുപുഴ സ്വദേശിനി ജസ്‌നയുടെയും മകള്‍ റൂഹി മെഹ്‌റിന്റെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും: അപകടത്തില്‍ പരിക്കേറ്റ ജസ്‌നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫും മൃതദേഹങ്ങളെ അനുഗമിക്കും
കെനിയ ബസ് അപകടം: ജസ്നയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ഇന്ന് എത്തിക്കും
നെയ്‌റോബി: വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു കെനിയയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29)യുടെയും മകള്‍ ഒന്നരവയസ്സുകാരി റൂഹി മെഹ്‌റിന്റെയും മൃതദേഹങ്ങള്‍ ഇന്നു വൈകിട്ടു പേഴയ്ക്കാപ്പള്ളിയിലെ വീട്ടില്‍ എത്തിക്കും. ജസ്‌നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫും ഒപ്പമുണ്ടാകും. ഹനീഫിന്റെ പരുക്ക് ഗുരുതരമല്ല. ജസ്‌നയുടെയം കുഞ്ഞിന്റെയും അടക്കം അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി തലസ്ഥാന നഗരമായ നയ്‌റോബിയിലെത്തിച്ചു. അസിസ്റ്റന്റ് ഹൈക്കമ്മിഷണര്‍ ഉള്‍പ്പെടെ എത്തിയാണു നടപടി പൂര്‍ത്തിയാക്കിയതെന്ന് ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു.
മാവേലിക്കര ചെറുകോല്‍ സ്വദേശി ഗീത ഷോജി ഐസക്കിന്റെ സംസ്‌കാരം നാട്ടില്‍ നടത്തുമെന്നും മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധു കെനിയയിലേക്കു തിരിച്ചിട്ടുണ്ടെന്നും മകന്‍ ജോയല്‍ അറിയിച്ചു. പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്കായുള്ള ഹോപ് ഖത്തര്‍ എന്ന സ്ഥാപനത്തിലെ സ്‌പെഷല്‍ എജ്യുക്കേറ്ററായിരുന്നു ഗീത. ഭര്‍ത്താവും ഇളയമകന്‍ ഏബലും ചികിത്സയിലാണ്. ഖത്തറിലെ ട്രാവല്‍ ഏജന്‍സി വഴി വിനോദയാത്ര പോയ 28 അംഗ സംഘമാണു വടക്കുകിഴക്കന്‍ കെനിയയില്‍ അപകടത്തില്‍ പെട്ടത്.
ന്യഹറൂരുവിലെ ആശുപത്രിയിലായിരുന്ന 23 പേരെയും മികച്ച ചികിത്സയ്ക്കായി നയ്‌റോബിയിലേക്കു മാറ്റിയതായി കെനിയ കേരള അസോസിയേഷന്‍ പ്രതിനിധി സനില്‍ ജോസഫ് 'മനോരമ'യോടു പറഞ്ഞു. 6 പേരെ എയര്‍ ആംബുലന്‍സിലാണ് എത്തിച്ചത്. 180 കിലോമീറ്ററാണ് ന്യഹറൂരുനയ്‌റോബി ദൂരം. പരുക്കേറ്റവരില്‍ 16 പേരും മലയാളികളാണ്. ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ 2 പ്രതിനിധികള്‍, കേരള അസോ. ചെയര്‍മാന്‍ ജോലറ്റ് ഏബ്രഹാം, സനില്‍ ജോസഫ് എന്നിവര്‍ എത്തിയതിനു ശേഷമാണിവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കിയത്.
അതിനിടെ, അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു വി.കെ.ശ്രീകണ്ഠന്‍ എംപി വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനു കത്തു നല്‍കി. പാലക്കാട് മണ്ണൂര്‍ കാഞ്ഞിരംപാറ സ്വദേശി റിയയുടെയും മകള്‍ 7 വയസ്സുകാരി ടൈറയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായി റിയയുടെ സഹോദരന്‍ ഋഷി കെനിയയിലെത്തി. റിയയുടെ ഭര്‍ത്താവ് ജോയലും മകന്‍ ട്രാവിസും ചികിത്സയിലാണ്.