ബങ്കറില്‍ ഒളിച്ചിരിക്കുന്ന ഖമനയി ഏതുനിമിഷവും ഇസ്രയേലിന്റെയോ യുഎസിന്റെയോ ആക്രമണം പ്രതീക്ഷിക്കുന്നു; സെല്‍ഫോണുകള്‍ ഉപയോഗിക്കാതെ അതീവ വിശ്വസ്ത അനുയായി വഴി മാത്രം കമാന്‍ഡര്‍മാരോട് സംസാരം; ഇറാന്റെ പരമോന്നത നേതാവ് തന്റെ പിന്‍ഗാമി പട്ടികയിലേക്ക് മൂന്നുപേരെ നിര്‍ദ്ദേശിച്ചതായി ന്യൂയോര്‍ക്ക് ടൈംസ്; പട്ടികയില്‍ ഖമനയിയുടെ മകന്‍ ഉണ്ടോ?

മനയി തന്റെ പിന്‍ഗാമികളെ നിമാനിര്‍ദ്ദേശം ചെയ്തതായി റിപ്പോര്‍ട്ട്.

Update: 2025-06-21 15:30 GMT

ടെഹ്‌റാന്‍: ബങ്കറില്‍ ഒളിച്ചിരിക്കുന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി തന്റെ പിന്‍ഗാമികളെ നിമാനിര്‍ദ്ദേശം ചെയ്തതായി റിപ്പോര്‍ട്ട്. ഇസ്രയേലിന്റെ വധഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് മൂന്നു മതപണ്ഡിതരെ തന്റെ പിന്‍ഗാമികളായി നാമനിര്‍ദ്ദേശം ചെയ്തത്. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതിനൊപ്പം തന്റെ സൈനിക കമാന്‍ഡര്‍മാര്‍ക്ക് പകരക്കാരെയും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇസ്രയേല്‍ കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരെ വകവരുത്തിയാല്‍ അതിനുപകരമാണ് ചിലരെ നിര്‍ദ്ദേശിച്ചത്. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കനത്ത തിരിച്ചടിയേറ്റെങ്കിലും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അധികാരശ്രേണി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിമതരുടെ കലാപ ലക്ഷണങ്ങള്‍ ഇല്ലെന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എല്ലാ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, സൈനിക കമാന്‍ഡര്‍മാരും തല്‍ക്കാലം മാറി നില്‍ക്കാനാണ് ഇറാന്റെ ഇന്റലിജന്‍സ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സെല്‍ഫോണുകള്‍ അടക്കം ഇലക്്‌ട്രോണിക് ആശയവിനിമയോപാധികള്‍ ഉപയോഗിക്കരുതെന്നും മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഖമനയിയും ഇപ്പോള്‍ തന്റെ ഏറ്റവും വിശ്വസ്തനായ അനുയായി മുഖേന മാത്രമാണ് കമാന്‍ഡര്‍മാരുമായി സംസാരിക്കുന്നത്.

ഖമനയി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല. വടക്ക് കിഴക്കന്‍ ടെഹ്‌റാനിലെ ലവീസനിലേക്കാണ് ഖമനയി കുടുംബത്തോടൊപ്പം രക്ഷപ്പെട്ടതെന്ന് വിമത ഇറാനിയന്‍ മാധ്യമമായ ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

സാധാരണഗതിയില്‍ പരമോന്നത നേതാവിന്റെ പിന്‍ഗാമിയെ നിശ്ചയിക്കുക, മാസങ്ങള്‍ നീളുന്ന ഇസ്ലാമിക പണ്ഡിതരുടെ സമ്മേളനത്തിലൂടെയാണ്. എന്നാല്‍, നിലവിലെ അപകടകരമായ സാഹചര്യത്തില്‍ ഖമനയിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, അദ്ദേഹം നിശ്ചയിച്ച മൂന്നുപേരില്‍ ഒരാളെ പരമോന്നത നേതാവായി പണ്ഡിത സഭയ്ക്ക് തിരഞ്ഞെടുക്കേണ്ടി വരും.


86 കാരനായ ഖമനയിക്ക് തന്നെ യുഎസോ, ഇസ്രയേലോ വധിക്കാന്‍ ശ്രമിക്കുമെന്ന് നന്നായി അറിയാം. അത്തരം മരണം രക്തസാക്ഷിത്വമായാണ് ഖമനയി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ തന്റെ കാലശേഷം സുഗമമായ അധികാര കൈമാറ്റം അദ്ദേഹം ആഗ്രഹിക്കുന്നു.

ആരൊക്കെയാണ് ഖമനയിയുടെ സാധ്യത പട്ടികയില്‍ ഉള്ളതെന്ന് വ്യക്തമല്ല. എന്തായാലും ഖമനയിയുടെ മകന്‍ മൊജ്താബ മൂന്നുപേരില്‍ ഇല്ല. മൊജ്താബ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നത് കൊണ്ട് അദ്ദേഹം പരമോന്നത തോവാകുമെന്ന് നേരത്തെ പറഞ്ഞുകേട്ടിരുന്നു. ഖമനയിയുടെ പിന്‍ഗാമിയായി നിശ്ചയിച്ചിരുന്ന ഇബ്രാഹിം റെയ്‌സി കഴിഞ്ഞ വര്‍ഷം ഇറാന്‍ പ്രസിഡന്റായിരിക്കെ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News