കപ്പല്‍ ആടിയുലയുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ അടിത്തട്ടില്‍ വെള്ളം സംഭരിക്കും; വലതുവശത്തെ ടാങ്കുകളില്‍ ഒന്നില്‍ കൂടുതല്‍ വെള്ളം നിറഞ്ഞത് വിനയായി; കൊച്ചി തീരത്ത് ചചരക്കുകപ്പല്‍ മുങ്ങാന്‍ കാരണം ബല്ലാസ്റ്റ് ടാങ്കറിലെ സാങ്കേതികത്തകരാര്‍; ഇതുവരെ കരക്കടിഞ്ഞത് 54 കണ്ടെയ്‌നറുകള്‍
കപ്പല്‍ ആടിയുലയുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ അടിത്തട്ടില്‍ വെള്ളം സംഭരിക്കും
മട്ടാഞ്ചേരി: കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ ലൈബീരിയന്‍ ചരക്കുകപ്പല്‍ 'എം.എസ്.സി എല്‍സ-3' അപകടത്തില്‍പെടാന്‍ കാരണം പുറത്ത്. കപ്പലിന്റെ ബല്ലാസ്റ്റ് ടാങ്കറിനുണ്ടായ സാങ്കേതിക തകരാറെന്ന് അപകടത്തിന് ഇടയാക്കിയതെന്നാണ് മറൈന്‍ മര്‍ക്കന്റൈല്‍ ഡിപ്പാര്‍ട്‌മെന്റ് (എം.എം.ഡി) വ്യക്തമാക്കുന്നത്. കപ്പല്‍ ആടിയുലയുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ കപ്പലുകളുടെ അടിത്തട്ടില്‍ വെള്ളം സംഭരിക്കുന്ന ടാങ്കുകളാണ് ബല്ലാസ്റ്റ്. യാത്രക്കിടെ വലതുവശത്തെ ടാങ്കുകളിലൊന്നിലേക്ക് കൂടുതല്‍ വെള്ളം നിറഞ്ഞ് കപ്പല്‍ ഒരുവശത്തേക്ക് ചരിയുകയായിരുന്നു. പ്രശ്നം പരിഹരിച്ച് കപ്പല്‍ സഞ്ചാരയോഗ്യമാക്കാനുള്ള ശ്രമം മോശം കാലാവസ്ഥ സങ്കീര്‍ണമാക്കിയെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.
അതേസമയം കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്തി സുരക്ഷ നടപടികളെടുത്തെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥന്‍ പറഞ്ഞു. കൊച്ചി തുറമുഖത്ത് മെര്‍ക്കൈന്റല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സംസ്ഥാന ദുരന്തനിവാരണ വിഭാഗം, പൊലീസ്, കോസ്റ്റ് ഗാര്‍ഡ് പ്രതിനിധികളുമായി നടന്ന അവലോകന യോഗശേഷം വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കപ്പല്‍ മുങ്ങാനിടയായത് സാങ്കേതിക പിഴവുമൂലമാണെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ കപ്പല്‍ച്ചാലില്‍നിന്ന് മാറി 50 മീ. താഴ്ചയിലാണ് കപ്പലുള്ളത്. ചരക്കുകപ്പല്‍ ഗതാഗതത്തിന് ഇത് തടസ്സമാകില്ല. ഒഴുകിക്കൊണ്ടിരിക്കുന്നവയില്‍ അപകടകരമായ കണ്ടെയ്‌നറുകള്‍ ഇല്ല. കപ്പലില്‍ മൊത്തം ഉണ്ടായിരുന്ന 640 കണ്ടെയ്‌നറുകളില്‍ അപകടഭീതി ഉയര്‍ത്തുന്നത് കാത്സ്യം കാര്‍ബൈഡിന്റെ 12 കെണ്ടയ്‌നറും റബര്‍ ഓയിലിന്റെ ഒരു കണ്ടെയ്‌നറുമാണ്. ഇതില്‍ കാത്സ്യം കാര്‍ബൈഡിന്റെ അഞ്ച് കണ്ടെയ്‌നറുകളാണ് കപ്പലിന്റെ മുകള്‍ഭാഗത്ത് ഉണ്ടായിരുന്നത്. മറ്റുള്ളവ താഴെ അറക്കുള്ളിലാണ്. മറ്റു കണ്ടെയ്‌നറുകളില്‍ സാധാരണ ചരക്കുകളാണ്. മുങ്ങിയ കപ്പല്‍ നീക്കംചെയ്യാന്‍ നടപടികളുണ്ടാകും.
ചീഫ് സര്‍വേയര്‍ അജിത് സുകുമാരന്‍, മര്‍ക്കൈന്റല്‍ മറൈന്‍ ഡിപ്പാര്‍ട്‌മെന്റ് പ്രിന്‍സിപ്പല്‍ ഓഫിസര്‍ ജെ. സെന്തില്‍കുമാര്‍, ക്യാപ്റ്റന്‍ അബ്ദുല്‍കലാം എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. തീരമേഖലയെ ആശങ്കയിലാഴ്ത്തി കൊച്ചി പുറംകടലില്‍ ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ ആലോചന. ഇക്കാര്യത്തില്‍ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടി. കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എം.എസ്.സി), കപ്പലിന്റെ ക്യാപ്റ്റന്‍, പ്രധാന എന്‍ജിനീയര്‍മാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി കേസെടുക്കാനാണ് ആലോചനയും നടക്കുന്നണ്ട്.
എന്നാല്‍, സാങ്കേതിക തകരാര്‍ മൂലമാണ് കപ്പല്‍ മുങ്ങിയതെന്ന് ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി അവകാശപ്പെടുന്ന പശ്ചാത്തലത്തില്‍ കരുതലോടെയാണ് സര്‍ക്കാര്‍ നീക്കം. വിഴിഞ്ഞമുള്‍പ്പെടെ രാജ്യത്തെ പ്രധാന തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് കപ്പല്‍ സര്‍വിസ് നടത്തുന്ന വന്‍കിട കമ്പനിയെ പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടിവരുന്ന സാഹചര്യവും പരിശോധിക്കുന്നുണ്ട്. കണ്ടെയ്‌നറുകള്‍ കടലില്‍ വീണതുമൂലമുണ്ടായ മലിനീകരണം, അത് മത്സ്യസമ്പത്തിനും കടലിലെ ആവാസവ്യവസ്ഥക്കും സൃഷ്ടിക്കുന്ന വെല്ലുവിളി, തീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ മുന്‍നിര്‍ത്തി നിയമനടപടി സ്വീകരിക്കുന്നതിലെ സാധ്യതകളാണ് പരിശോധിക്കുന്നത്.
മുങ്ങിത്താഴ്ന്ന കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകളില്‍ ബുധനാഴ്ച വൈകീട്ട് വരെ കരക്കടിഞ്ഞത് 54 എണ്ണമാണ്. കൊല്ലം ജില്ലയിലാണ് കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞത്. 54 കണ്ടെയ്‌നറുകളില്‍ 22 എണ്ണത്തില്‍ എന്തായിരുന്നെന്ന് വ്യക്തമല്ല. ഇവയിലുണ്ടായിരുന്നത് കടലില്‍ ഒഴുകി പോയിരിക്കാമെന്നാണ് നിഗമനം.
മിക്ക കണ്ടെയ്‌നറുകളും തകര്‍ന്ന നിലയിലായിരുന്നു. കൊല്ലം, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, തിരുവനന്തപുരം, വര്‍ക്കല, നെയ്യാറ്റിന്‍കര, ചിറയിന്‍കീഴ് താലൂക്കുകളുടെ തീരമേഖലയിലാണ് കണ്ടെയ്‌നറുകള്‍ കരക്കടിഞ്ഞതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം കേരള തീരത്ത് കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളിലേറെയും അടിസ്ഥാനരഹിതമാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും ട്രോളിങ് നിരോധനത്തെക്കുറിച്ച് അറിയിക്കുന്നതിനുമായി വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
വിഷാംശമുള്ള മാലിന്യങ്ങളാണ് കടല്‍ത്തീരത്ത് അടിഞ്ഞതെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍, അപകടകരമായ സാഹചര്യം എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി തീരഭാഗങ്ങളില്‍ നിന്നുള്ള മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവിലെ ഭീതി ഒഴിവാക്കുന്നതിന് കാമ്പയിന്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. മത്സ്യവിപണിയെ ഊര്‍ജിതപ്പെടുത്തുന്നതിന് മത്സ്യസദ്യ പോലുള്ള ഫെസ്റ്റുകള്‍ ട്രേഡ് യൂനിയന്‍ പ്രതിനിധികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കും. നിലവില്‍ 20 നോട്ടിക്കല്‍ മൈലിനുള്ളില്‍ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടികളും കൈക്കൊള്ളും. എല്ലാ വകുപ്പുകളുടെയും ഒന്നിച്ചുള്ള പ്രവര്‍ത്തനം നടക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിഷയത്തെ ഗൗരവമായി കണ്ട് കാര്യങ്ങള്‍ വേഗത്തിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു.