'മറുനാടന്‍ മലയാളിയെയും ഷാജന്‍ സ്‌ക്കറിയയെയും പൂട്ടിക്കണമെന്ന് ആവശ്യപ്പെട്ട അന്‍വര്‍, മറുനാടന്‍ ചാനല്‍ പ്രചരിപ്പിച്ച അതെ കാര്യങ്ങളാണ് ഇപ്പോള്‍ പറഞ്ഞയുന്നത്'; അന്‍വറിനെ മൊഴി ചൊല്ലവേ മറുനാടനെ കുറിച്ച് എം വി ഗോവിന്ദന്‍

അന്‍വറിനെ മൊഴി ചൊല്ലാന്‍ മറുനാടനെയും കൂട്ടുപിടിച്ചു എം വി ഗോവിന്ദന്‍

Update: 2024-09-27 10:40 GMT

തിരുവനന്തപുരം: പി വി അന്‍വറിന്റെ സിപിഎം ബന്ധം മൊഴി ചൊല്ലാന്‍ മറുനാടന്‍ മലയാളിയെയും കൂട്ടുപിടിച്ചു സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഎമ്മിന്റെ ശക്തരായ വിമര്‍ശകരാണ് മറുനാടന്‍ മലയാളി എന്ന കാര്യം പറഞ്ഞു കൊണ്ടും മറുനാടന്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഉയര്‍ത്തുകയാണ് അന്‍വര്‍ ചെയതത് എന്നുമാണ് എം വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അന്‍വര്‍ മുന്‍പ് ആവശ്യപ്പെട്ട കാര്യത്തിന് വിരോധാഭാസമായ കാര്യമാണിതെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടുന്നു. പി വി അന്‍വറിന്റെ നേതൃത്വിത്തില്‍ മറുനാടനെതിരെ നടത്തിയ ഗൂഢാലോചനയുടെ തെളിവായി മാറുകയാണ് ഗോവിന്ദന്റെ വാര്‍ത്താസമ്മേളനവും.

എം വി ഗോവിന്ദന്‍ പറഞ്ഞത് ഇങ്ങനെ: ''മറുനാടന്‍ മലയാളിയെയും ഷാജന്‍ സ്‌കറിയയെയും പൂട്ടിക്കണം എന്നാണ് അന്‍വര്‍ ഇതുവരെ പ്രധാനമായും ആവശ്യപ്പെട്ടത്. ഇക്കാര്യത്തെ കുറിച്ചാണ് പാര്‍ട്ടിക്ക് കത്തില്‍ പറഞ്ഞിരുന്ന കാര്യവും. എന്നാല്‍, ഇന്നലത്തെ പ്രസ്താവനയോടെ ഒരു കാര്യം മനസ്സിലായി, ആരുടെ പ്രചരണ പ്രവര്‍ത്തനങ്ങളാണോ ശക്തമായി പരാജയപ്പെടുത്തേണ്ടത്, എന്ന് പറഞ്ഞിരുന്നത്. അവരുടെ പ്രചരണങ്ങളാണ് എഡിജിപിയുടെ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അന്‍വര്‍ ഇപ്പോള്‍ ഏറ്റുപിടിക്കുന്നത്. ഇത് വിരോധാഭാസം ആണെങ്കിലും സംഭവിച്ച കാര്യമാണ്''.

നേരത്തെ പി വി അന്‍വറും മറുനാടനെതിരായ ഗൂഢാലോചന വെളിപ്പെടുത്തിയുന്നു. എന്റെ ഒരു വര്‍ഷത്തെ അധ്വാനമാണ് ഷാജന്‍ സ്‌കറിയയ്‌ക്കെതിരെയുള്ളത്. എന്റെ കുറേ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇവരിപ്പോള്‍ അയാളെ മഹത്വവത്കരിക്കുകയാണെന്ന് മലപ്പുറത്തെ ഇന്നത്തെ പത്രസമ്മേളനത്തില്‍ അന്‍വര്‍ തുറന്നു സമ്മതിച്ചു. അതായത് മറുനാടന്‍ മലയാളിയെ തകര്‍ക്കാന്‍ പണം പോലും ഇറക്കിയുള്ള ഗൂഡാലോചനയുടെ ഭാഗമായി അന്‍വര്‍ മാറിയെന്നതാണ് വസ്തുത.

മറുനാടന്‍ മലയാളിയ്ക്കെതിരെ ചില കള്ളക്കേസുകള്‍ അന്‍വര്‍ നല്‍കിയിരുന്നു. ഈ കേസില്‍ പ്രോസിക്യൂഷനാണ് കേസ് നടത്തിയത്. അപ്പോള്‍ പിന്നെ എങ്ങനെയാണ് അന്‍വറിന് പണം നഷ്ടമായതെന്നതാണ് ഉയരുന്ന ചോദ്യം. അതായത് വലിയ ഗൂഡാലോചന മറുനാടന്‍ മലയാളിക്കെതിരെ അന്‍വര്‍ നടത്തി പരാജയപ്പെട്ടുവെന്നതിന്റെ കുറ്റസമ്മതാണ് ഇന്ന് അന്‍വര്‍ നടത്തിയത്.

നേരത്തെ ഷാജന്‍ സ്‌കറിയയുമായുള്ള പ്രശ്നമേ അന്‍വറിനുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. പക്ഷേ മുഖ്യമന്ത്രിയേയും കുടുംബത്തേയും കടന്നാക്രമിച്ച അന്‍വര്‍ അതിന് അപ്പുറത്തേക്കും പ്രശ്നങ്ങളുള്ളതിന്റെ സൂചനകള്‍ നല്‍കി. ഇപ്പോള്‍ സിപിഎമ്മിന്റെ പാര്‍ലമെന്ററീ പാര്‍ട്ടിയില്‍ നിന്നും അന്‍വര്‍ പുറത്തു പോകുന്നു. മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനുമെതിരെ വീണ്ടും ആഞ്ഞടിച്ച് പി.വി.അന്‍വര്‍ നല്‍കുന്നത് പ്രതിപക്ഷത്തിനുള്ള ആയുധമാണ്.

താന്‍ ഇപ്പോഴും എല്‍ഡിഎഫിനൊപ്പമാണെന്ന് വ്യക്തമാക്കിയ അന്‍വര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് 20-25 സീറ്റുകള്‍ കിട്ടുന്ന സാഹചര്യമേ ഉള്ളൂവെന്നും അന്‍വര്‍ ഇന്നും പറഞ്ഞു. പോലീസിനെ കടന്നാക്രമിക്കുന്ന യഥാര്‍ത്ഥ ലക്ഷ്യം മുഖ്യമന്ത്രിയാണെന്നും വ്യക്തമാക്കി. അതിനിടെ പാര്‍ലമെന്ററീ പാര്‍ട്ടിയില്‍ നിന്നും അന്‍വറിനെ പുറത്താക്കി സിപിഎം അണികള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കുന്നുണ്ട്. ഒരു ബന്ധവും ഇനി അന്‍വറുമായുണ്ടാകില്ലെന്ന് സിപിഎം പ്രഖ്യാപിക്കുകയാണ്.

കേരള സര്‍ക്കാരിനെയും പാര്‍ട്ടിയെയും തകര്‍ക്കുന്നതിനായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും കാലങ്ങളായി പ്രചരണം നടത്തുകയാണെന്നാണ് എം വി ഗോവിന്ദന്‍ നേരത്തെ വ്യക്തമാക്കിയത്. ഈ പ്രചരണങ്ങള്‍ ഏറ്റെടുത്ത് വലതുപക്ഷത്തിന്റെ വക്കാലത്തുമായാണ് നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഗോവിന്ദന്റെ വാദം.

പി.വി. അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായി മാറിയിരിക്കുകയാണ്. അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടിയെ സ്നേഹിക്കുന്നവരും പാര്‍ട്ടി സഖാക്കളും രംഗത്തിറങ്ങണം. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത വ്യക്തിയാണ് പി.വി. അന്‍വറെന്ന് മനസിലാക്കി തരികയാണ് അദ്ദേഹത്തിന്റെ നിലപാടുകളെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

കോണ്‍ഗ്രസ് രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയാണ് പി.വി. അന്‍വര്‍. പിന്നീട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും മത്സരിക്കുകയും ചെയ്തു. പാര്‍ട്ടിയിലെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന അന്‍വറിന്റെ വാദം തെറ്റാണെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

പി.വി. അന്‍വറിന് ഇതുവരെ ഒരു സി.പി.ഐ.എം എം.എല്‍.എയാകാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ട്ടിയുമായി ബന്ധപ്പെട്ട സംഘടനകളുടെ ഭാരവാഹിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ല. സി.പി.ഐ.എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമെന്ന നിലയില്‍ മാത്രമാണ് പി.വി. അന്‍വര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് വ്യക്തമായ ധാരണയിലെന്നും എം.വി. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടിയുടെ നയം ഇതുപോലൊരു വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കാന്‍ കഴിയില്ല. എന്നാല്‍ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളോടൊപ്പം ജനകീയ പ്രശ്നങ്ങളില്‍ പരിഹാരം കൈകൊണ്ട് തന്നെയാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നതെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ കാഴ്ചപ്പാട് സാധാരണക്കാരന് നീതി തേടുന്നതിനും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അണികളുടെ പേരില്‍ താരമാകാന്‍ അന്‍വറിന് അര്‍ഹതയില്ല. ജനങ്ങളുടെ പരാതികള്‍ നിരന്തരം പരിശോധിക്കുക എന്നത് പാര്‍ട്ടിയുടെ നയമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും ഇത് തന്നെയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളിലും അന്വേഷണം നടത്തുന്നതിനായി ഉന്നതതല ഉദ്യോഗസ്ഥനായ ഡി.ജി.പിയെ നിയോഗിക്കുകയുണ്ടായെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Tags:    

Similar News