മലപ്പുറത്ത് ലഹരി സംഘത്തിലെ പത്ത് പേര്‍ക്ക് എച്ച്‌ഐവി ബാധ; സ്ഥിരീകരിച്ച് മലപ്പുറം ഡിഎംഒ; വളാഞ്ചേരിയിലെ ലഹരി സംഘത്തിലെ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍; ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത് രണ്ടു മാസം മുമ്പ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗില്‍

മലപ്പുറത്ത് ലഹരി സംഘത്തിലെ പത്ത് പേര്‍ക്ക് എച്ച്‌ഐവി ബാധ

Update: 2025-03-27 06:44 GMT

മലപ്പുറം: ലഹരി സംഘത്തില്‍ പെട്ടവര്‍ക്കിടയില്‍ എച്ച്‌ഐവി ബാധ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ടുകള്‍. മലപ്പുറത്ത് ലഹരി സംഘത്തില്‍ പെട്ട പത്ത് പേര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരിയിലെ ലഹരിസംഘത്തിലുള്ളവരുടെ രോഗബാധയാണ് മലപ്പുറം ഡിഎംഒ സ്ഥിരീകരിച്ചത്. സംഘത്തിലെ മൂന്നുപേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്.

ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് ഇടയാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ടുകള്‍. വലിയ രോഗവ്യാപനം തന്നെ ഇതോടെ ഉണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ടുമാസം മുമ്പ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്.

ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്കിടയിലാണ് സ്‌ക്രീനിംഗ് നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്‌ക്രീനിംഗിന്റെ തുടക്കത്തില്‍ വളാഞ്ചേരിയിലെ ഒരാള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇയാളുമായി ബന്ധപ്പെട്ട സംഘങ്ങളെക്കുറിച്ച് അന്വേഷിക്കുകയും അവരെ പരിശോധിക്കുകയും ചെയ്തു.

ഇതോടെയാണ് കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. പത്ത് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ഇവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെയുള്ള കൂടുതല്‍പേരെ ആരോഗ്യവകുപ്പ് സ്‌ക്രീനിംഗ് നടത്തുകയാണ്. ഇതില്‍ കൂടുതല്‍പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുമോ എന്ന ആശങ്കയുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയുംപേര്‍ക്ക് ഒരുമിച്ച് എച്ച്‌ഐവി സ്ഥിരീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

വളാഞ്ചേരിയിലെ എച്ച്ഐവി റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലാ ഭരണകൂടം അടിയന്തര യോഗം ചേരാനിരിക്കുകയാണ്. തുടര്‍നടപടികള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും. എച്ച്ഐവി സ്ഥിരീകരിച്ചതില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലിനായി എത്തിയവരും ഉണ്ടെന്നാണ് വിവരം.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും, രക്തം ഉള്‍പ്പടെയുളള ശരീര സ്രവവങ്ങളിലൂടെയും എച്ച്‌ഐവി പകരാം. സിറിഞ്ച്, ബ്ലേഡുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ പങ്കിടുന്നതിലൂടെ എളുപ്പത്തില്‍ അനുബാധ ഉണ്ടാകാം. എന്നാല്‍ ഉമിനീര്‍, വിയര്‍പ്പ് എന്നിവയിലൂടെ എച്ച്‌ഐവി പകരില്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.

Tags:    

Similar News