'ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും മകള്‍; അമ്മയുടെ മരണത്തില്‍ ദുരൂഹത; പോയസ് ഗാര്‍ഡനില്‍ എത്തിയപ്പോള്‍ സ്റ്റെയര്‍ കേസിന് താഴെ വീണു കിടക്കുന്നതു കണ്ടത്; നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്റെ വായ പൊത്തിപ്പിടിച്ച് സ്വീപ്പര്‍'; അവകാശവാദങ്ങളുമായി തൃശ്ശൂര്‍ സ്വദേശിനി സുപ്രീം കോടതിയില്‍

'ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും മകള്‍

Update: 2025-07-14 10:28 GMT

ന്യൂഡല്‍ഹി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സുപ്രീംകോടതിക്ക് കത്തയച്ച് തൃശൂര്‍ സ്വദേശിയായ യുവതി. ജയലളിതയുടെയും എംജിആറിന്റെയും മകള്‍ എന്ന് അവകാശപ്പെട്ടാണ് കെ എം സുനിതയുടെ കത്ത്. ജയലളിതയെ കൊലപ്പെടുത്തിയതെന്ന് യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് സുനിത കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തു നല്‍കി. കേസില്‍ അന്വേഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടു.

ജയലളിത വിളിച്ചത് പ്രകാരം താന്‍ പോയസ് ഗാര്‍ഡനില്‍ എത്തിയെന്നും അവിടെ ചെന്നപ്പോള്‍ സ്റ്റെയര്‍കേസിന് താഴെ വീണു കിടക്കുന്നതായാണ് കണ്ടതെന്നും സുനിത പറയുന്നു. കാല് കൊണ്ട് അമ്മയുടെ മുഖത്ത് ശശികല ചവിട്ടുന്നതായാണ് കണ്ടത്. ഞാന്‍ നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്റെ വായ പൊത്തിപ്പിടിച്ച് സ്വീപ്പര്‍ പുറത്തേക്ക് പോയി. പേടികൊണ്ടാണ് ഇത്രയും കാലം ആരോടും പറയാതിരുന്നത്. എന്റെ അമ്മ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആണ് മരിച്ചത്. സാധാരണക്കാരിയായ ഒരു പെണ്ണിന് എന്ത് ചെയ്യാന്‍ പറ്റും സുനിത പറഞ്ഞു.

ശശികലയും മന്നാര്‍ഗുഡി മാഫിയയുമാണ് ഇതിന് പിന്നിലെന്നും ഇവര്‍ ആരോപിക്കുന്നു. ഇതിന് മുന്‍പ് ഇക്കാര്യം ആരോടും വെളിപ്പെടുത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. അമ്മയ്ക്ക് നീതി വാങ്ങിക്കൊടുക്കണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.

താന്‍ ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്നതിന് തെളിവുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. എംജിആറിന്റെ ജോലിക്കാരന്‍ മുഖാന്തിരം അദ്ദേഹത്തിന്റെ വീട്ടിലാണ് താന്‍ വളര്‍ന്നതെന്നും അവര്‍ പറയുന്നു. തന്റെ അമ്മയായ ജയലളിത 18ാം വയസില്‍ തന്നെ തിരിച്ചറിഞ്ഞതാണെന്നും ജീവിച്ചിരുന്നപ്പോള്‍ പോയി കാണാറുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്റെ എല്ലാ കാര്യങ്ങളും അമ്മ നടത്തിത്തരാറുണ്ട്. എനിക്ക് 2024 ഓഗസ്റ്റ് വരെ പണം തന്നിട്ടുണ്ട് ഇവര്‍ അവകാശപ്പെടുന്നു.

അമ്മ എന്നെ നേരത്തെ അംഗീകരിച്ചിരുന്നു. ഡിഎന്‍എ യും ടെസ്റ്റ് ചെയ്തിരുന്നു. സമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്താന്‍ ഇരുന്നതാണ്. സെപ്റ്റംബര്‍ 22 ന് എന്നോട് വരാന്‍ ആവശ്യപ്പെട്ടിരുന്നു. അന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയ്ക്ക് നീതി വേണം. അമ്മ അംഗീകരിച്ചതില്‍ പിന്നെ അമ്മയെ കാണാന്‍ പോകാറുണ്ടായിരുന്നു. മകളെന്ന നിലയില്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നു. അമ്മയുടെ സ്റ്റാഫ് വഴിയാണ് പൈസ കൈമാറിയിരുന്നത്. 2024 ഓ?ഗസ്റ്റ് വരെ സാമ്പത്തിക സഹായം ലഭിച്ചിരുന്നു'. എന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന് മുമ്പും ജയലളിതയുടെ മകള്‍ എന്നവകാശപ്പെട്ട് ആളുകള്‍ രംഗത്തുവന്നിട്ടുണ്ട്. ജയലളിത തന്റെ അമ്മയാണെന്നും ഇത് തെളിയിക്കുന്നതിനായി ഡിഎന്‍എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് യുവതി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ബംഗളൂരു സ്വദേശിനിയായ അമൃത മഞ്ജുള എന്ന മുപ്പത്തിയേഴുകാരിയാണ് കോടതിയെ സമീപിച്ചിരുന്നത്.

ഇക്കാര്യത്തില്‍ യുവതിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നു ജസ്റ്റിസുമാരായ എംബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവര്‍ അധ്യക്ഷരായ ബെഞ്ച് നിരീക്ഷിച്ചു. ഡിഎന്‍എ ടെസ്റ്റിനായി ജയലളിതയുടെ മൃതദേഹം പുറത്തെടുക്കണമെന്നുമാണ് അമൃത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 1980 ആഗസ്റ്റ് 14 ന് മൈലാപൂരിലെ ജയലളിതയുടെ വീട്ടിലാണ് തന്റെ ജനനം. ജയലളിതയുടെ ആദരവിന് ഇടിവു വരാതിരിക്കാനാണ് ഇക്കാര്യം രഹസ്യമാക്കിവച്ചതെന്നുമാണ് അമൃത അന്ന് ഹര്‍ജിയില്‍ ആരോപിച്ചത്.

ജയലളിത തന്റെ അമ്മയാണെന്നും അവരുടെ അന്ത്യകര്‍മ്മങ്ങള്‍ തമിഴ് ഹിന്ദു അയ്യങ്കാര്‍ ആചാരങ്ങള്‍ അനുസരിച്ച് നടത്തണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷമാണ് മലയാളി യുവതി തന്നെ ജയലളിത തന്‍രെ മാതാവാണെന്ന അവകാശവാദവുമായി രംഗത്തുവരുന്നത്.

Tags:    

Similar News