സൂരജ് വധത്തിന്റെ ആസൂത്രണവും നടപ്പിലാക്കലും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരന്‍ വഴി; മനോരാജ് നാരായണന്‍ വാളു കൊണ്ട് സൂരജിന്റെ ശരീര മാസകലം വെട്ടി; അരുംകൊല നടത്തിയ ശേഷം വളര്‍ന്നത് കണ്ണൂരിലെ പാര്‍ട്ടി ക്വട്ടേഷന്‍ സംഘങ്ങളുടെ തലതൊട്ടപ്പനായി; മനോരാജിന്റെ പിടി പിണറായിയുടെ ഓഫീസിലേക്കും നീണ്ടതോടെ ഏതു വിധേനയും രക്ഷിക്കാന്‍ സിപിഎം തുനിഞ്ഞിറങ്ങും

സൂരജ് വധത്തിന്റെ ആസൂത്രണവും നടപ്പിലാക്കലും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരന്‍ വഴി

Update: 2025-03-24 07:42 GMT

തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസില്‍ അരുകൊലയും ക്വട്ടഷനും നടത്തിയ ആള്‍ക്ക് അടുത്തബന്ധമുണ്ടെന്ന് അറിയുമ്പോള്‍ കേരളം ഞെട്ടേണ്ടതാണ്. എന്നാല്‍, അത്തരം ഞെട്ടലുകളൊന്നു കുറച്ചുകാലമായി കേരളീയര്‍ക്കില്ല. കാരണം പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയാല്‍ അവരെ രക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നവരാണ് ഇന്ന് കേരളം ഭരിക്കുന്നത്. സൂരജ് എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ട് 20 വര്‍ഷത്തിന് ശേഷം കോടതി വിധി വരുമ്പോള്‍ അതിനെ അട്ടിമറിക്കുമെന്ന് സിപിഎം നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന് കാരണം കോടതി ശിക്ഷിക്കപ്പെട്ടവരില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമാണ്. സൂരജ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരില്‍ ഒരാളായ മനോരാജ് നാരായണന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സ്വന്തം സഹോദരനാണ്.

ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകനായ മുഴപ്പിലങ്ങാട് എളമ്പിലായി ചന്ദ്രന്റെ മകന്‍ സൂരജിനെ രാഷ്ട്രീയ വിരോധം വെച്ച് മനപ്പൂര്‍വ്വം കൊല്ലണമെന്ന് ഉദ്ദേശത്തോടുകൂടി 2005 ആഗസ്ത് 5 ന് സിപിഎം നേതാക്കന്മാരായ പ്രഭാകരന്‍ മാസ്റ്റര്‍, കെ.വി. പത്മനാഭന്‍, മന്ദംമ്പേത്ത് രാധാകൃഷ്ണന്‍ തെക്കുമ്പാടന്‍ പൊയില്‍ രവീന്ദ്രന്‍ എന്നിവര്‍ മുഴപ്പിലങ്ങാട് കുളം ബസാറിലുള്ള ലോട്ടറി സ്റ്റാളിനടുത്തുവെച്ചും കൂടക്കടവ് കൃഷ്ണപിള്ള സ്മാരക മന്ദിരത്തിനകത്തു വച്ചും ഗൂഢാലോചന നടത്തി കൊലപ്പടുത്തിയതാണ്.

സൂരജിനെ കൊല ചെയ്യാന്‍ പി.കെ. ഷംസുദ്ദീനെ ചുമതലപ്പെടുത്തി. കുറ്റകൃത്യം ഏറ്റെടുത്ത ഷംസുദ്ദീന്‍ എന്‍.വി. യോഗേഷിനെയും ഷംജിത്തിനെയും പി.എം. മനോരാജിനെയും ഏര്‍പ്പാടാക്കി. സൂരജിനെ എങ്ങനെ കൊലപ്പെടുത്തണമെന്ന് അടക്കം ആസൂത്രണം ചെയ്തത് മനോരാജ് അടക്കമുള്ളവരാണ്. ഇതിനായാ സംഘത്തെ ഒരുക്കിയതും മനോരാജും സംഘവും ചേര്‍ന്നാണ്.

മനോരാജ് ടി.കെ. രജീഷിനെയും ചുമതലപ്പെടുത്തിയ ശേഷം 2005 ആഗസ്ത് 7 ന് രാവിലെ 8.40 ന് മഴു, വാള്‍ തുടങ്ങിയ മാരകായുധങ്ങളുമായി നെയ്യോത്ത് സജീവന്‍ ഓടിച്ച ഓട്ടോറിക്ഷയില്‍ മുഴപ്പിലങ്ങാട് എഫ്സിഐ ജംഗ്ഷനിലെത്തി. ആയുധങ്ങളുമായി പ്രതികളെ കണ്ട വീട്ടിലേക്ക് ഓടി രക്ഷപ്പെടുന്നതിനിടയില്‍ സൂരജ് ബിഎസ്എന്‍എല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിനടുത്തുള്ള മൈല്‍ക്കുറ്റിയില്‍ തട്ടി വീഴുകയും വെട്ടടാ കൊല്ലടാ എന്ന് അക്രോശിച്ചുകൊണ്ട് യോഗേഷ് സൂരജിന്റെ കഴുത്തിന് ആഞ്ഞ് വെട്ടുകയും പിന്നാലെ ഓടിയെത്തിയ ടി.കെ. രജീഷ് മഴു കൊണ്ട് തലയ്ക്കു വെട്ടുകയും ഷംസുദ്ദീന്‍, ഷംജിത്ത്, മനോരാജ് എന്നിവര്‍ വാളു കൊണ്ട് ശരീര മാസകലം വെട്ടിക്കൊലപ്പെടുത്തി.

2012 ല്‍ ടി.കെ. രജീഷിനെ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റ് ചെയ്ത സമയത്താണ് സൂരജ് വധക്കേസില്‍ ഞാനും നാരായണ്‍ എന്ന മനോരാജും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന കുറ്റസമ്മത മൊഴി നല്‍കിയിരുന്നു. ഈ മൊഴിയോടെയാണ് പി എം മനോജിന്റെ സഹോദരന്‍ കേസില്‍ പ്രതിയാകുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കെ. ദാമോദരന്‍, ടി.കെ രത്‌നകുമാര്‍ എന്നിവര്‍ കേസ് പുനരന്വേഷിക്കുകയും പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തുകയും ചെയ്തു. കേസിലെ അഞ്ചാം പ്രതിയാണ് മനോരാജ്.

സൂരജ് വധത്തിന് ശേഷം മനോരാജ് കണ്ണൂരിലെ ക്വട്ടേഷന്‍ സംഘങ്ങളുട തലതൊട്ടപ്പനായി മാറിയിരുന്നു. സ്വര്‍ണ്ണക്കടത്തും പൊട്ടിക്കലുമെല്ലാമായിരുന്നു മനോരാജിന്റെ മേഖല. ദേശീഭിമാനിയുടെ ചുമതലക്കാരനായി മനോജ് ഉണ്ടായിരുന്ന വേളയിലാണ് സഹോദരന്‍ കൊലക്കേസില്‍ പെടുന്നത്. പി എം മനോജ് പിന്നീടാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. അതിന് ശേഷം വിവാദങ്ങളില്‍ ഒന്നും മനോരാജ് നാരായണ്‍ ചെന്നിപെട്ടില്ല. കരുതലോടെയായി യാത്ര. ഈ കുരതലിനിടെയാണ് വീണ്ടും മനോരാജ് നാരായണന്റെ പേര് ചര്‍ച്ചകളില്‍ എത്തുന്നത്. അതും രാഷ്ട്രീയ കൊലപാതകത്തില്‍ കോടതി ശിക്ഷിക്കപ്പെട്ടതിന്റെ പേരില്‍.

കുറച്ചു കാലം മുമ്പ് യുത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലാണ് മനോരാജ് എന്ന എംഎം മനോജിന്റെ സഹോദരനെ ഇതിന് മുമ്പ് അവസാനമായി വിവാദങ്ങളിലേക്ക് കൊണ്ടു വരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ സഹോദരനെതിരെ നേരത്തെ ക്വട്ടേഷന്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഷാഫിയുടെ ആരോപണങ്ങള്‍ അന്ന് ചര്‍ച്ചയായത്. കണ്ണൂരില്‍ സിപിഎമ്മിലെ അതിശക്തരില്‍ ഒരാളായിരുന്നു മനോരാജ് നാരായണന്‍. പി ജയരാജനുമായിട്ടായിരുന്നു കൂടുതല്‍ അടുപ്പം. ടി പി കേസില്‍ കുഞ്ഞനന്തന്‍ ജയിലിലായ ശേഷം സിപിഎമ്മില്‍ മനോരാജ് നാരായണന്‍ ഏറെ കരുത്തനായി മാറുകയും ചെയ്യും. ആകാശ് തില്ലങ്കേരിയുമായി മനോരാജ് നാരായണന് അടുത്ത ബന്ധമുണ്ടെന്നാണ് ഷാഫി പറമ്പില്‍ നേരത്തെ ഉന്നയിച്ച ആരോപണം.

കൊടി സുനിയുമായുള്ള അടുപ്പവും പ്രതിപക്ഷം ചര്‍ച്ചയാക്കിയിരുന്നു. ഇപ്പോള്‍ ടിപി കേസിലെ പ്രതി ടികെ രജീഷ് പ്രതിയായ രാഷ്ട്രീയ കൊലക്കേസില്‍ കുറ്റവാളിയുമാകുന്നു മനോരാജ് നാരായണന്‍. പിഎം മനോജിനെ പോലെ മുമ്പ് സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു മനോരാജ്. പാര്‍ട്ടി വിരുദ്ധമായതൊന്നും പോസ്റ്റ് ചെയ്യാറില്ല. വിവാദമുണ്ടാകാന്‍ സാധ്യതയുള്ള ഫോട്ടോകള്‍ പോലും ഫെയ്‌സ് ബുക്കില്‍ ഇല്ല. സൗമ്യമായ ഇടപെടലാണ് സോഷ്യല്‍ മീഡിയയില്‍ നടത്തിയത്. അതുകൊണ്ടു തന്നെ പ്രത്യക്ഷത്തില്‍ വിവാദമുണ്ടാക്കുന്നതൊന്നും നിലവില്‍ ഇല്ല. ആര്‍. എസ്. എസ് പ്രവര്‍ത്തകനെ കൊന്ന കേസിനൊപ്പം കൂത്തുപറമ്പില്‍ ആയുധശേഖരം സൂക്ഷിച്ച കേസിലും പ്രതിയാണിയാള്‍. കൂത്തുപറമ്പ് പുറക്കളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തിന് ആകാശ് തില്ലങ്കേരി, കൊടി സുനി എന്നിവരുടെ സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മനോരാജ് നാരായണനെതിരെ ഷാഫി പറമ്പില്‍ ആരോപണം ഉന്നയിക്കാനുള്ള പ്രധാന കാരണവും.

2017ല്‍ കണ്ണൂരില്‍ വാളാങ്കിച്ചാല്‍ മോഹനന്‍ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രകടനത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സായൂജിനെതിരെ കൊലവിളി ഉയര്‍ന്നത്. പന്യന്നൂര്‍ ചന്ദ്രന്റെയും പാനൂരിലെ ജയകൃഷ്ണന്റെയും ഗതിയാണ് വരാന്‍ പോകുന്നതെന്ന ഭീഷണിയും പ്രകടനത്തില്‍ ഉയര്‍ന്നു. അന്ന് എം.ബി രാജേഷും, പി ജയരാജനും, എ എന്‍ ഷംസീറും പങ്കെടുത്ത പരിപാടിയിലാണ് കൊലവിളിയുമായി പ്രകടനം നടന്നത്. സായൂൂജിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്നും കയ്യും വെട്ടും കാലും വെട്ടും വേണ്ടിവന്നാല്‍ തലയും വെട്ടുമെന്ന കൊലവിളിയാണ് പ്രകടനത്തില്‍ ഉയര്‍ന്നത്. മനോജിന്റെ സഹോദരനായ മനോരാജ് നാരായണനാണ് കൊലവിളി ഫേസ്ബുക്ക് ലൈവിലൂടെ സാമൂഹ്യമാധ്യമത്തില്‍ പ്രചരിപ്പിച്ചത്.

അന്ന് മനോരാജ് നാരായണനെതിരെ അന്ന് പൊലീസ് കേസെടുത്തതുമില്ല. മുമ്പ് പഴയ നിരത്തില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടിയ കേസില്‍ മനോരാജ് അറസ്റ്റിലായിരുന്നു. സായൂജിനെതിരെ കൊലവിളിക്ക് പിന്നാലെ ആക്രമണവും നടന്നിരുന്നു. ആക്രമണത്തില്‍ സായൂജിനും മറ്റൊരു പ്രവര്‍ത്തകനും പരിക്കേറ്റു. പരസ്യമായി കൊലവിളി മുഴക്കിയതിനെ തുടര്‍ന്ന് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും തുടര്‍നടപടി ഉണ്ടായിട്ടില്ല. ഇതിനിടെയാണ് സായൂജിന് നേരെ ബോംബേറുണ്ടായത് .

സ്വര്‍ണക്കടത്ത് - ക്വട്ടേഷന്‍ സംഘത്തിന്റെ ചരടുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്ന് ബി.ജെപി മുന്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിന്റെ ആരോപണവും വലിയ ചര്‍ച്ചയായിരുന്നു. ഇതിന്റെ ഉള്ളറകള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ് എത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജാണ് ഇതൊക്കെ നിയന്ത്രിക്കുന്നതെന്നായിരുന്നു അന്ന് ബിജെപിയുടെ ആരോപണം. പിഎം മനോജിന്റെ സഹോദരനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലാണ്. സ്വര്‍ണ്ണ കടത്തിന് പിന്നില്‍ മനോജിന്റെ സഹോദരനാണെന്നായിരുന്നു ഷാഫിയുടെ ആരോപണം. ഇതിന് പിന്നാലെയാണ് ബിജെപിയും കൂടുതല്‍ വെളിപ്പെടുത്തലുമായി എത്തിയത്.

പി.എം മനോരാജ് ഗള്‍ഫിലേക്ക് ഇടയ്ക്കിടെ പോകുന്നത് സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനാണ്. കുത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫിസ് സ്വര്‍ണ കടത്തും ക്വട്ടേഷന്‍ സംഘംങ്ങളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനാണ് തുറന്ന് വെച്ചിരിക്കുന്നത്.-ഇതായിരുന്നു 2021ല്‍ ഹരിദാസ് ആരോപിച്ചത്. നയതന്ത്ര ബാഗേജ് അന്വേഷണം വന്നപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായിരുന്നു. അന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ അഴിക്കുള്ളിലായി. ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. രണ്ടാം പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി കരിപ്പൂരിലെ സ്വര്‍ണ്ണ കടത്ത് മാറുന്നതിന് കാരണം കണ്ണൂരിലെ ക്വട്ടേഷന്‍ സംഘങ്ങളിലേക്കുള്ള കസ്റ്റംസ് അന്വേഷണമാണ്. ഈ സംഘത്തെ നിയന്ത്രിക്കുന്നത് മനോരാജാണെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നത്. എതിര്‍ക്കുന്നവരുടെ തല വെട്ടിയെടുത്ത് മുന്‍പില്‍ വയ്ക്കുന്നയാളാണ് മനോരാജ് എന്ന് ബിജെപി ആരോപിക്കുന്നു. മുന്ന് നിരത്തിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

കൂത്തുപറമ്പിലെ പി.ബാലന്‍ സ്മാരക മന്ദിരമായി പ്രവര്‍ത്തിക്കുന്ന ഏരിയാ കമ്മിറ്റി ഓഫിസില്‍ നിന്നും നിരവധി തവണ സ്വര്‍ണക്കടത്ത് കേസുകളില്‍ മധ്യസ്ഥം പറഞ്ഞിട്ടുണ്ട്. പി. ജയരാജന്റെ സംരക്ഷണയിലാണ് മനോരാജും സംഘവും പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു ഹരിദാസ് ആരോപിച്ചത്. കള്ളക്കടത്ത് സംഘങ്ങള്‍ക്കുള്ള വിദേശ ബന്ധം ഇവിടുത്തെ പൊലിസ് മാത്രം അന്വേഷിച്ചാല്‍ മാത്രം മതിയാവില്ല എന്‍. ഐ.എ അന്വേഷിക്കണമെന്നും ഹരിദാസ് ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘം കണ്ണുര്‍ ജില്ലയിലെ മലയോര മേഖലയില്‍ ചെങ്കല്‍ പണയ്ക്കായി സ്ഥലങ്ങള്‍ വാങ്ങി കൂട്ടുകയാണ്. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം തയ്യാറുണ്ടോയെന്നും ഹരിദാസ് ചോദിച്ചിരുന്നു.

Tags:    

Similar News