കാലത്തിന്റെ കാവ്യ നീതിയില്‍ വാസു വിലങ്ങണിഞ്ഞപ്പോള്‍! നീല സഫാരി സൂട്ടും ധരിച്ചു അധികാര ധാര്‍ഷ്ട്യത്തിന്റെ ശരീര ഭാഷയുമായി കോടതിയുടെ ഇടനാഴിയില്‍ കറങ്ങി നടന്ന മഹാപാപിയെന്ന് അഡ്വ അഭിലാഷ്; ശബരിമലയിലെ സ്വര്‍ണ്ണ കൊള്ള സംഘടിത കുറ്റകൃത്യമല്ലേ? വിലങ്ങില്‍ ചര്‍ച്ചയായത് അയ്യപ്പ സാക്ഷ്യം; നിയമം നടപ്പാക്കിയവര്‍ക്കെതിരെ നടപടി വരും

Update: 2025-11-25 02:36 GMT

കൊച്ചി: കാലത്തിന്റെ കാവ്യനീതിയില്‍ വാസു വിലങ്ങണിഞ്ഞപ്പോള്‍ ! എത്ര സംതൃപ്തി തരുന്ന ദൃശ്യം. ശബരിമല കേസിന്റെ പുനഃപരിശോധനാ ഹര്‍ജി കേള്‍ക്കുന്ന വേളയില്‍ കേസ് നടത്താനായി ഇയാളെ സുപ്രിം കോടതിയിലേക്ക് അയച്ചിരുന്നു . ഒരു നീല സഫാരി സൂട്ടും ധരിച്ചു അധികാരധാര്‍ഷ്ട്യത്തിന്റെ ശരീരഭാഷയുമായി ഈ മഹാപാപി കോടതിയുടെ ഇടനാഴിയില്‍ കറങ്ങി നടക്കുമ്പോള്‍ മനസ്സില്‍ മുഴുവന്‍ അയ്യപ്പസ്വാമിയെ തുരക്കുന്ന മോഷണ ചിന്തകള്‍ ആയിരുന്നു എന്ന് വിദൂരമായി പോലും കരുതാന്‍ അന്ന് കഴിഞ്ഞിരുന്നില്ല. വാസുസാറില്‍ നിന്നും കള്ളന്‍ വാസുവിലേക്കുള്ള ദൂരം കുറഞ്ഞു വരുന്നു. കാലം സത്യവുമാണ്. സത്യമേവ ജയതേ!-അഡ്വക്കേറ്റ് എം ആര്‍ അഭിലാഷ് ഇട്ട പോസ്റ്റായിരുന്നു ഇത്. ഈ പോസ്റ്റ് വൈറലായി. വാസുവിന് കൊള്ളുകയും ചെയ്തു. ബന്ധപ്പെട്ടവരെ പരാതി അറിയിച്ചു. ഇതോടെ നടപടിയും വരികയാണ്. ഇതിന് കാരണം അഡ്വ അഭിലാഷിന്റെ പോസ്റ്റിന് കിട്ടിയ അംഗീകാരമാണ്.

ഏതായാലും ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ ദേവസ്വം കമ്മിഷണറുമായ എന്‍.വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയില്‍ ഹാജരാക്കിയതില്‍ പൊലീസുകാര്‍ക്കെതിരെ നടപടി വന്നേക്കും. എആര്‍ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നു വാസുവിനെ കൈവിലങ്ങ് അണിയിച്ച് ആദ്യതവണ കൊല്ലത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികള്‍ക്ക് വയ്ക്കണമെന്ന് നിയമത്തില്‍ പ്രതിപാദിക്കുന്നതിനു വിരുദ്ധമായ നടപടിയാണിതെന്ന് ഡിജിപിക്ക് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ഇത് രാഷ്ട്രീയ സമ്മര്‍ദ്ദ ഫലമാണെന്ന് സൂചനയുണ്ട്.

മുരാരി ബാബു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തപ്പോഴും വിലങ്ങ് വയ്ക്കരുതെന്ന് എസ്‌ഐടി എസ്പി എസ്. ശശിധരന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചില പൊലീസ് ഉദ്യോഗസ്ഥര്‍ അത് പാലിച്ചില്ലെന്ന് ആരോപണമുണ്ട്. അത് എസ്‌ഐടിയില്‍ തന്നെ തര്‍ക്കത്തിനിടയാക്കിയപ്പോഴാണ് എന്‍.വാസുവിനെ വിലങ്ങണിയിച്ചത്. ഇതില്‍ ഡിജിപിയും എസ്‌ഐടി തലവനായ എഡിജിപി എച്ച്.വെങ്കിടേഷിനെ അതൃപ്തി അറിയിച്ചു. പ്രതിയുടെ പ്രായം, ഏതൊക്കെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെയാണ് കൈവിലങ്ങ് വയ്‌ക്കേണ്ടത് തുടങ്ങിയ കാര്യങ്ങളൊന്നും പരിഗണിച്ചില്ലെന്നാണ് കണ്ടെത്തല്‍. സിപിഎം നേതൃത്വവും എതിര്‍പ്പ് അറിയിച്ചിരുന്നു. ഇനി മുന്‍ മന്ത്രിമാര്‍ അറസ്റ്റിലായാലും കൈവിലങ്ങ് വയ്‌ക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് വാസുവിന്റെ വിലങ്ങ് ചര്‍ച്ചയാകുന്നത്. വാസു നടത്തിയത് സംഘടിത കുറ്റകൃത്യമാണ്. ജാമ്യമില്ലാ കുറ്റം. അതുകൊണ്ട് വിലങ്ങ് അണിയിച്ചതില്‍ തെറ്റില്ലെന്ന വാദവുമുണ്ട്.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണ് കൈവിലങ്ങ് അണിയിക്കല്‍ എന്നാണ് വിലയിരുത്തല്‍. പൂജപ്പുര സ്‌പെഷ്യല്‍ ജയിലില്‍നിന്ന് വാസുവിനെ കൈവിലങ്ങ് അണിയിച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ച കൊല്ലത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കോടതിവളപ്പിലെത്തിയപ്പോള്‍ ഒരു കൈയില്‍ വിലങ്ങുണ്ടായിരുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 43(3)ല്‍ ആര്‍ക്കൊക്കെയാണ് വിലങ്ങണിയിക്കേണ്ടതെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിനു വിരുദ്ധമായ നടപടിയാണ് പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടായത്. സംഘടിത കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍, തീവ്രവാദക്കേസുകളില്‍ ഉള്‍പ്പെടുന്നവര്‍, കൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെടുന്നവരെയൊക്കെയാണ് വിലങ്ങണിയിക്കാന്‍ നിയമം അനുശാസിക്കുന്നത്. ഈ അടുത്ത കാലത്ത് സിപിഎമ്മിനെതിരെ നിലപാട് എടുത്ത ഷെര്‍ഷാദിനെ കൊണ്ടു പോയതും വിലങ്ങിലായിരുന്നു. ഇതും വിവാദമായി. എന്നാല്‍ പോലീസുകാര്‍ക്കെതിരെ നടപടി വന്നില്ല.

വാസുവിന്റെ കാര്യത്തില്‍ അങ്ങനെ അല്ല നടപടികള്‍ പോകുന്നത്. നിയമവിരുദ്ധ നടപടിയാണ് പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടായതെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം അറിയാതെയാണ് ഇത്തരത്തില്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയെത്തിച്ചതെന്നാണ് വിവരം. എന്നാല്‍ വാസുവിനെതിരെ ഉയരുന്നതും ഗുരുതര സംഘടിത കുറ്റകൃത്യമാണ്. ശബരിമലയിലെ സ്വര്‍ണ്ണ പാളി മോഷണത്തില്‍ ഹൈക്കോടതി പോലും അത് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ വാസുവിന് ഇത് വലിയ നാണക്കേടായി. ജ്യൂഡീഷ്യല്‍ ഓഫീസര്‍ പദവിയില്‍ അടക്കം പ്രവര്‍ത്തിച്ച തന്നെ പോലീസുകാര്‍ അപമാനിച്ചുവെന്നതാണ് വാസുവിന്റെ നിലപാട്.

Tags:    

Similar News