അന്ന് ബന്ധുനിയമനത്തില്‍ മന്ത്രി ജലീലിനെ വിറപ്പിച്ച പോരാട്ടം; ഇന്ന് മാര്‍കോടെക്സ് എം.ഡിയും തെറിച്ചു; സഹീര്‍ കാലടിയുടെ നിയമ പോരാട്ടത്തിന്റെ രണ്ടാം വിജയം

നിയമ പോരാട്ടത്തില്‍ സഹീര്‍ കാലടിയുടെ രണ്ടാം ജയം

Update: 2024-09-16 14:23 GMT

മലപ്പുറം: ബന്ധുനിയമനത്തില്‍ മന്ത്രി ജലീലിനെ വിറപ്പിച്ച സഹീര്‍ കാലടിക്ക് മാല്‍കോടെക്സ് അഴിമതിയിലെ നിയമ പോരാട്ടത്തില്‍ വീണ്ടും വിജയം. മാല്‍കോടെക്സ് എം.ഡിയെ മാറ്റി. സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്പിസിംഗ് മില്ലായ മലബാര്‍ കോ ഓപ്പറേറ്റീവ് ടെക്സ്റ്റയില്‍സ് ലിമിറ്റഡ് (മാല്‍കോടെക്സ്), കണ്ണൂര്‍ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍ എന്നിവിടങ്ങളില്‍ നടന്ന വലിയ അഴിമതികളെ സംബന്ധിച്ച് തെളിവ് സഹിതം മുഖ്യമന്ത്രിക്ക് എട്ട് തവണ മാല്‍കോ ടെക്സിലെ ഫിനാന്‍സ് മാനേജര്‍ ആയിരുന്ന സഹീര്‍ കാലടി പരാതി നല്‍കിയിരുന്നു.

കൂടാതെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷിക്കുകയും തുടര്‍ന്ന് യോഗ്യത ഉണ്ടായിട്ടും അവഗണിച്ചതും തുടര്‍ന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍ ബന്ധുനിയമനത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിവാദമാവുകയും ലോകായുക്ത വിധിയുടെ അടിസ്ഥാനത്തില്‍ കെ.ടി. ജലീല്‍ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

മാല്‍കോടെക്സില്‍ അഴിമതി നടത്തിയ എം.ഡി ഇന്‍ചാര്‍ജ് സി.ആര്‍. രമേഷിനെ മാറ്റി നിര്‍ത്തി അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഉന്നത കേന്ദ്രങ്ങളില്‍ നിന്നും നേരിട്ട ഗുരുതര തൊഴില്‍ പീഡനങ്ങളെ തുടര്‍ന്ന് 20 വര്‍ഷം സര്‍വീസ് ബാക്കി നില്‍കെ ജോലിയില്‍ നിന്നും രാജിവെച്ചു സഹീര്‍ കാലടി കേരള ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തു നിയമ പോരാട്ടം തുടര്‍ന്നു.

എം.ഡിയുടെ ധൂര്‍ത്തും അഴിമതിയും തുടര്‍ന്നതോടെ മാല്‍കോടെക്സ് മില്‍, കണ്ണൂര്‍ സഹകരണ സ്പിനിംഗ് മില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിട്ടു. മാല്‍കോടെക്സ് മില്‍ 6 മാസത്തോളം അടച്ചു പൂട്ടി. കണ്ണൂര്‍ മില്ലും അടച്ച് പൂട്ടലിലേക്ക് നീങ്ങുന്നു. ഉന്നത കേന്ദ്രങ്ങളില്‍ നിന്നും എം.ഡിക്ക് നിരന്തരം സംരക്ഷണം ലഭിച്ചിരുന്നെങ്കിലും കേരള ഹൈ കോടതിയിലെ കേസിനെ തുടര്‍ന്ന് അന്വേഷണം ആരംഭിക്കുവാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

നിവൃത്തിയില്ലാതെ അവസാനം സി.ആര്‍. രമേഷിനില്‍ നിന്നും മാല്‍കോടെക്സ് എം.ഡി സ്ഥാനം രാജിവെക്കുകയാണെന്നു എഴുതി വാങ്ങുകയും കണ്ണൂര്‍ മില്‍ ചെയര്‍മാന്‍ എം.ഡി ഇന്‍ചാര്‍ജ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന കത്ത് വാങ്ങി രമേഷിനെ മാല്‍കോടെക്സ് എം.ഡി സ്ഥാനത്ത് നിന്ന് മാറ്റി വ്യവസായ വകുപ്പ് സെക്രട്ടറി ഉത്തരവ് പുറത്ത് ഇറക്കി. സഹീര്‍ കാലിടിയുടെ നിയമ പോരാട്ടത്തിന്റെ രണ്ടാം വിജയമാണ് എം.ഡിയെ മാറ്റിയത്. സഹീര്‍ കാലടി നിലവില്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയില്‍ സെക്രട്ടറിയാണ്. ഈ വര്‍ഷം കേരള സര്‍ക്കാരിന്റെ ഏറ്റവും മികച്ച സഹകരണ ആശുപത്രിക്കുള്ള അവാര്‍ഡ് നേടിയ ആശുപത്രിയാണ് പി.എം.എസ്.എ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി.

Tags:    

Similar News