നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് ആവര്‍ത്തിച്ച് ടി വി പ്രശാന്ത്; ആരോഗ്യവകുപ്പിന്റെ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ വിചിത്ര വാദം; മൊഴിയെടുത്തത് സിപിഎം സര്‍വീസ് സംഘടനാ നേതാവിന്റെ സാന്നിധ്യത്തില്‍

കൈക്കൂലി ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നു പ്രശാന്ത്

Update: 2024-10-23 18:04 GMT

കണ്ണൂര്‍: ആരോഗ്യവകുപ്പിന്റെ അന്വേഷണസംഘത്തിന് മുന്നില്‍ എഡിഎം കെ നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ആവര്‍ത്തിച്ച് ടി വി പ്രശാന്ത്. കൈക്കൂലി ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നു പ്രശാന്ത് മറുപടി നല്‍കിയതായാണ് സൂചന. മൊഴി നല്‍കുന്നതിനിടെ ടി വി പ്രശാന്ത് വിചിത്ര വാദമുന്നയിച്ചു.

പെട്രോള്‍ പമ്പിന് അപേക്ഷിക്കാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അനുമതി ആവശ്യമെന്ന് അറിയില്ലായിരുന്നുവെന്നാണ് വിശദീകരണം. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷ്യനാണ് പ്രശാന്ത്. ഇതര ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കി മാറ്റുന്ന പട്ടികയിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പ്രശാന്തിനെതിരെ വകുപ്പുതല നടപടി ഉണ്ടാകാനാണ് സാധ്യത. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്, സൂപ്രണ്ട് എന്നിവരില്‍ നിന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി വിവരങ്ങള്‍ തേടിയിട്ടുണ്ട്. അന്വേഷണത്തിനായി അഡീഷണല്‍ ചീഫ് സെക്രട്ടറിയും, മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്‍ ഡയറക്ടറും അടങ്ങുന്ന സംഘമാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിയത്.

അതേസമയം, ടി വി പ്രശാന്തന്റെ മൊഴിയെടുത്തത് സിപിഎം സര്‍വീസ് സംഘടനാ നേതാവിന്റെ സാന്നിധ്യത്തിലാണെന്ന വിമര്‍ശനം ഉയര്‍ന്നു. എന്‍ജിഒ യൂണിയന്‍ ഏരിയ സെക്രട്ടറിയും പരിയാരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ ക്ലാര്‍ക്കുമായ പി ആര്‍ ജിതേഷാണ് വകുപ്പ് തല അന്വേഷണ സംഘത്തിന്റെ യോഗത്തിലുള്‍പ്പടെ പങ്കെടുത്തത്. ടി വി പ്രശാന്തനെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ആശുപത്രിക്കുള്ളിലേക്ക് കടക്കാന്‍ സഹായിച്ചതും ജിതേഷ് ആണോ എന്ന് സംശയവും ഉയരുന്നു.

ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നേരിട്ടപെട്ടാണ് പ്രശാന്തന്റെ മൊഴിയെടുക്കാനും പരിയാരം മെഡിക്കല്‍ കോളേജിയില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനുമായി അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ ഐഎഎസ് ഉള്‍പ്പടെയുള്ള സംഘത്തെ നിയോഗിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോക്ടര്‍ വിശ്വനാഥനും ഇവരോടൊപ്പം പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തി. അഡീഷണല്‍ ചീഫ് സെക്രട്ടറി യോഗം ചേര്‍ന്നത് എന്‍ ജി ഒ യൂണിയന്‍ നേതാവിന്റെ സാന്നിധ്യത്തിലാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

എന്‍ ജി ഒ യൂണിയന്‍ ഏരിയ സെക്രട്ടറി മുഴുവന്‍ സമയവും യോഗത്തില്‍ പങ്കെടുത്തു.ടി വി പ്രശാന്തനെ ചോദ്യം ചെയ്തതും എന്‍ ജി ഒ യൂണിയന്‍ നേതാവിന്റെ സാന്നിധ്യത്തില്‍. ടി വി പ്രശാന്തനെ ആശുപത്രിയ്ക്കുള്ളില്‍ സംരക്ഷിക്കാന്‍ എന്‍ ജി ഒ യൂണിയന്‍ ശ്രമിച്ചെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ നീക്കങ്ങള്‍.

പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട്, എഡിഎം കെ നവീന്‍ ബാബു കാലതാമസം വരുത്തിയെന്നും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കൈക്കൂലി നല്‍കിയെന്നും ആണ് ടി വി പ്രശാന്തന്റെയും പി പി ദിവ്യയുടെയും പരാതി. എന്നാല്‍ പരാതി പൂര്‍ണ്ണമായും തള്ളുന്നതാണ് പുറത്തുവരുന്ന രേഖകള്‍.

Tags:    

Similar News