രാജു എബ്രഹാമിന്റെ അനുനയ നീക്കത്തിലും മയപ്പെടാതെ എ പദ്മകുമാര്‍; സിപിഎം നേതൃത്വത്തോട് ഇടഞ്ഞ മുതിര്‍ന്ന നേതാവിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി; ആറന്മുളയിലെ വീട്ടിലെത്തി ചര്‍ച്ച നടത്തി പ്രമുഖ നേതാക്കള്‍; കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാതെ മടക്കം; 'പരസ്യപ്രതിഷേധം' പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയാകും; നടപടിക്ക് സാധ്യത
സിപിഎമ്മിനോട് ഇടഞ്ഞ പദ്മകുമാറിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി
ആറന്മുള: സംസ്ഥാന സമിതിയില്‍ ഇടംനേടാനാവാത്തതിലും ആരോഗ്യമന്ത്രി കൂടിയായ വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് സി.പി.എം നേതൃത്വത്തോട് ഇടഞ്ഞ ജില്ലയിലെ മുതിര്‍ന്ന നേതാവ് എ പദ്മകുമാറിനെ വലയിലാക്കാന്‍ ബി.ജെ.പി. പദ്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ തിങ്കളാഴ്ച വൈകുന്നേരം ബി.ജെ.പി ജില്ലാ പ്രസിഡന്റുള്‍പ്പെടെ രണ്ട് നേതാക്കള്‍ സന്ദര്‍ശനം നടത്തി. ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.ഒ സൂരജ്, ജോ.സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് വീട്ടിലെത്തിയത്.
പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നേതാക്കള്‍ വീട്ടിലെത്തിയത്. വൈകുന്നേരം പദ്മകുമാറിന്റെ വീട്ടിലെത്തിയ ഇരുവരും 15-മിനിറ്റ് നേരം പദ്മകുമാറുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി യിലെത്തിയാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം അറിയിച്ചുവെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ അനൗദ്യോഗികമായി അറിയിക്കുന്നത്. എന്നാല്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല.
ആരോഗ്യമന്ത്രി കൂടിയായ വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കിയ പാര്‍ട്ടി തീരുമാനത്തെ വിമര്‍ശിക്കാനുള്ള കാരണങ്ങള്‍ പദ്മകുമാര്‍ ബി.ജെ.പി നേതാക്കളോട് വിശദീകരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം വിഷയത്തില്‍ സിപിഎം പദ്മകുമാറിനെതിരേ നടപടിയെടുത്തേക്കും. 12-ാം തീയതി പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്യും. നടപടിയെടുത്താല്‍ പിന്നീട് പദ്മകുമാര്‍ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
സിപിഎം ജില്ല സെക്രട്ടറി രാജു എബ്രഹാം വീട്ടിലെത്തി ചര്‍ച്ച നടത്തിയിട്ടും പാര്‍ട്ടി തീരുമാനം തെറ്റെന്നും തനിക്കെതിരെ നടപടി വന്നോട്ടെയെന്നുമുള്ള നിലപാടിലാണ് പദ്മകുമാര്‍. വീണ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയിട്ടും തന്നെ തഴഞ്ഞതാണ് പദ്മകുമാറിനെ ചൊടിപ്പിച്ചത്. മന്ത്രിയെന്ന നിലയില്‍ വീണ ജോര്‍ജ്ജിനോട് ഒരു പരിഭവും ഇല്ലെന്നും അടുത്ത കാലത്ത് പാര്‍ട്ടിയിലെത്തിയ വീണയെ വളരെ വേഗം സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവ് ആക്കിയതിലാണ് കടുത്ത അതൃപ്തിയെന്നുമാണ് പദ്മകുമാര്‍ പറയുന്നത്.
സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിയപ്പോയ ശേഷം അതൃപ്തി പരസ്യമാക്കി ഫേസ്ബുക്കിലിട്ട പോസ്റ്റ് പത്മകുമാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ തന്നോട് ചതിവും വഞ്ചനയും കാട്ടിയെന്ന നിലപാടില്‍ പത്മകുമാര്‍ ഉറച്ചുനില്‍ക്കുന്നു. പരസ്യപ്രതിഷേധം അവസാനിപ്പിക്കാന്‍ ജില്ലാ സെക്രട്ടറി തന്നെ നേരിട്ട് ഇറങ്ങുകയും പദ്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലെത്തി സംസാരിക്കുകയും ചെയ്തു.
ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പത്മകുമാറുമായി കയ്യാങ്കളിയിലേര്‍പ്പെട്ട സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി ഹര്‍ഷകുമാറും രാജു എബ്രഹാമിനൊപ്പമുണ്ടായിരുന്നു. സംസ്ഥാന സമ്മേളനത്തിലെ നടപടികള്‍ പൂര്‍ത്തിയാകും മുന്‍പ് പത്മകുമാറിന്റെ ഇറങ്ങിപ്പോക്കും തുടര്‍ന്നുള്ള പരസ്യ പ്രതികരണങ്ങളും ഗുരുതര അച്ചടക്ക ലംഘനമായാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്. മറ്റന്നാള്‍ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പദ്മകുമാറിനെതിരെ നടപടി ഉറപ്പാണ്.
കഴിഞ്ഞദിവസം സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ പുതിയ സംസ്ഥാന സമിതിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 'ചതിവ്, വഞ്ചന, അവഹേളനം. 52 വര്‍ഷത്തെ ബാക്കിപത്രം. ലാല്‍സലാം' എന്ന് എ. പദ്മകുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. സംസ്ഥാന സമിതിയില്‍ ഇടം ലഭിക്കാത്തതും വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതിനുപിന്നാലെ ഞായറാഴ്ച രാത്രി 11 മണിയോടെ അദ്ദേഹം കൊല്ലത്തെ സംസ്ഥാന സമ്മേളനവേദിയില്‍നിന്ന് ആറന്മുളയിലെ വീട്ടിലെത്തി. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പതിവുപോലെ ആറന്മുളയിലെ ഷട്ടില്‍ കോര്‍ട്ടില്‍ ബാഡ്മിന്റണ്‍ കളിക്കാനെത്തിയപ്പോഴാണ് തന്റെ നിലപാട് ആവര്‍ത്തിച്ചത്.
പത്തനംതിട്ടയില്‍നിന്ന് കെ.പി. ഉദയഭാനുവും രാജുഎബ്രഹാമും സംസ്ഥാന സമിതിയില്‍വരുന്നു. നമുക്കാര്‍ക്കും അതില്‍ തര്‍ക്കമില്ല. പക്ഷേ, ഇന്നുവരെ സംഘടനാരംഗത്ത് ഒരുകാര്യവും ചെയ്യാത്തയാളാണ് വീണാ ജോര്‍ജ്. അവരെ ഇവിടെ സ്ഥാനാര്‍ഥിയാക്കാന്‍ നമ്മള്‍ പോയി കണ്ടുപിടിച്ച് കൊണ്ടുവന്നയാളാണ്. അങ്ങനെയൊരാള്‍ രണ്ടുതവണ എം.എല്‍.എ.യാകുന്നു. പെട്ടെന്ന് മന്ത്രിയാകുന്നു. അവര്‍ കഴിവുള്ള സ്ത്രീയാണ്. പക്ഷേ, അവരെപ്പോലെ ഒരാളിനെ പാര്‍ലമെന്ററിരംഗത്തെ പ്രവര്‍ത്തനം മാത്രം നോക്കി സി.പി.എമ്മിലെ ഉന്നതഘടകത്തില്‍ വെയ്ക്കുമ്പോള്‍ സ്വഭാവികമായും ഒട്ടേറെപേര്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. അത് തുറന്നുപറയാന്‍ ഒരാളെങ്കിലും വേണമല്ലോ. അതുകൊണ്ട് ഞാന്‍ തുറന്നുപറഞ്ഞെന്നേയുള്ളൂ. വേറെയൊന്നുമില്ല. - പദ്മകുമാര്‍ തന്റെ നിലപാട് ആവര്‍ത്തിച്ചുകൊണ്ട് പറഞ്ഞു.
സമ്മേളനത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രതിനിധികളില്‍ ഒരാളായിരുന്നു പദ്മകുമാര്‍. സംസ്ഥാന സമിതി അംഗങ്ങളുടെ പട്ടിക വന്നശേഷമാണ് അദ്ദേഹം എഫ്.ബി പോസ്റ്റിട്ടത്. ഉച്ചഭക്ഷണം കഴിക്കാതെ സ്വദേശമായ ആറന്‍മുളയിലേക്ക് മടങ്ങുകയും ചെയ്തു. അതുവരെ സമ്മേളനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പോസ്റ്റുകളുമായിരുന്നു എഫ്.ബി പേജിലുണ്ടായിരുന്നത്. പാര്‍ലമെന്ററി സ്ഥാനത്ത് എത്തിയതു കൊണ്ട് മാത്രം പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം നല്‍കുന്നത് ശരിയല്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
1983ല്‍ പത്തനംതിട്ടയില്‍ ആദ്യ ജില്ലാ കമ്മിറ്റി രൂപീകരിച്ചതു മുതല്‍ പദ്മകുമാര്‍ അംഗമായിരുന്നു. 36 വര്‍ഷമായി ജില്ലാ സെക്രട്ടേറിയറ്റംഗവുമാണ്. കോന്നിയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റാണ്. പിണറായി പക്ഷത്തിന്റെ ശക്തനായ വക്താവായിട്ടാണ് പദ്മകുമാര്‍ നിലകൊണ്ടിരുന്നത്. ഇത്തവണ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരില്‍ ഒരാളായിരുന്നു.