'നീയും മക്കളും പോയി മരിക്ക്'! അന്ന് ഷൈനിയും മക്കളും ജീവനൊടുക്കാന്‍ തീരുമാനിച്ചത് ആ വാക്കുകള്‍ക്ക് പിന്നാലെ; ഇന്ന് സെല്ലിനുള്ളില്‍ പൊട്ടിക്കരഞ്ഞ് നോബി; മരിക്കുന്നതിന് തൊട്ടുമുമ്പ് ഷൈനിക്ക് അയച്ച ആ സന്ദേശമെന്തെന്ന് വെളിപ്പെടുത്താതെ ഒളിച്ചുകളി; പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ അന്വേഷണ സംഘം
സ്റ്റേഷനില്‍ പൊട്ടിക്കരഞ്ഞ് നോബി
ഏറ്റുമാനൂര്‍: പാറോലിക്കലില്‍ തീവണ്ടിക്ക് മുന്നില്‍ ചാടി അമ്മയും രണ്ട് പെണ്‍മക്കളും ജീവനൊടുക്കിയ കേസില്‍, കസ്റ്റഡിയില്‍ തുടരുമ്പോഴും സംഭവദിവസം പുലര്‍ച്ചെ അയച്ച ആ ശബ്ദസന്ദേശം എന്തെന്ന് വെളിപ്പെടുത്താതെ ഭര്‍ത്താവ് തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസ്. ഷൈനിക്ക് വാട്‌സാപ് സന്ദേശം അയച്ചുവെന്നും സമ്മതിക്കുന്ന നോബി എന്ത് സന്ദേശമാണ് അയച്ചതെന്നു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ സന്ദേശങ്ങള്‍ നോബിയുടെ ഫോണില്‍ നിന്നും നീക്കം ചെയ്ത നിലയിലുമാണ്. ഇവ കണ്ടെത്താന്‍ നോബിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതോടൊപ്പം ഷൈനിയുടെ ഫോണും സൈബര്‍ സെല്‍ പരിശോധിച്ചു വരികയാണ്.
കേസില്‍ പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്ന 13ന് വൈകുന്നേരം നോബിയെ തിരികെ കോടതിയില്‍ ഹാജരാക്കും. നോബി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ വലിയ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന നോബി ലൂക്കോസിനെ മൂന്ന് ദിവസത്തേക്കാണ് ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
സ്റ്റേഷനിലെ സെല്ലിനുള്ളില്‍ പൊട്ടിക്കരയുകയായിരുന്നു നോബി. ഭക്ഷണത്തോടും മറ്റും വലിയ താല്‍പര്യം കാണിക്കാത്ത നോബി മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചുവെന്നാണ് പൊലീസിനോട് പറഞ്ഞത്. കടുത്ത കുറ്റബോധത്തിലാണ് നോബിയെന്നും ആദ്യ ഘട്ടത്തില്‍ വഴങ്ങാതിരുന്ന നോബി ഇപ്പോള്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. അവസാനമായി നോബി അയച്ച സന്ദേശം എന്താണെന്നു കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.
കഴിഞ്ഞ ദിവസം നോബി ലൂക്കോസ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ പരിഗണിച്ച കോടതി വിഷയത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതി ജാമ്യത്തിലിറങ്ങിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും തെളിവുകളും മറ്റും നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടൊപ്പം വിശദമായ ചോദ്യം ചെയ്യലിനും മറ്റുമായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും പൊലീസ് സമര്‍പ്പിച്ചു.
മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധിയാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇന്നലെ വീണ്ടും കേസ് പരിഗണിച്ച കോടതി പൊലീസ് റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിക്കുകയും നോബിയെ കസ്റ്റഡിയില്‍ വിട്ടു നല്‍കുകയുമായിരുന്നു. നോബിയുടെ ഭാര്യയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിനിയുമായ ഷൈനി, പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീന, ഇവാന എന്നിവര്‍ കഴിഞ്ഞ 28ന് പുലര്‍ച്ചെയാണ് നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
ആദ്യം അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തിരുന്ന ഏറ്റുമാനൂര്‍ പൊലീസ്, കടുത്ത ജനരോഷത്തിനും മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനും പിന്നാലെയാണ് കേസെടുത്തത്. ഭര്‍ത്താവിന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മൂവരും ജീവനൊടുക്കിയതെന്നു ചൂണ്ടിക്കാട്ടി ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. മൂവരും ജീവനൊടുക്കിയ ദിവസം പുലര്‍ച്ചെ നോബി ഭാര്യയ്ക്ക് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് കുടുംബം ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസ് നിഗമനം.
ഇതിനിടെ ഭര്‍ത്താവില്‍നിന്നു താന്‍ വലിയ തോതില്‍ മാനസിക പീഡനം ഏല്‍ക്കുന്നുണ്ടെന്നും ജീവിതം പ്രതിസന്ധിയിലാണെന്നും കാട്ടി ഷൈനി കൂട്ടുകാരിക്കയച്ച ശബ്ദം സന്ദേശവും മക്കളുമായി ജീവനൊടുക്കാന്‍ പോകുന്ന ഷൈനിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഭര്‍ത്താവുമായി പിണങ്ങിയ ഷൈനി മക്കളുമായി കഴിഞ്ഞ 9 മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഷൈനിയുടെയും നോബിയുടെയും വിവാഹമോചനക്കേസ് ഏറ്റുമാനൂര്‍ കോടതിയില്‍ നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് കുടുംബത്തിന്റ കൂട്ട ആത്മഹത്യ.
നോബിക്കെതിരെ ഗുരുതര ആരോപണവുമായി ഷൈനിയുടെ പിതാവ് കുര്യാക്കോസ് രംഗത്ത് വന്നിരുന്നു. ബന്ധുക്കളുടെ മുന്നില്‍ വെച്ചു പോലും അതിക്രൂരമായി ഷൈനിയെ ഭര്‍ത്താവ് നോബി മര്‍ദ്ദിച്ചു. നേരത്തെ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കാന്‍ വൈകിയെന്നും കുര്യാക്കോസ് ആരോപിച്ചു.
ഭര്‍ത്താവ് നോബി കല്യാണം കഴിഞ്ഞ അന്നുമുതല്‍ ഷൈനിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഷൈനി ഇക്കാര്യം വീട്ടിലും സൂചിപ്പിച്ചിരുന്നു. വിവാഹമോചന കേസില്‍ ഹാജരാകാന്‍ നോബി തയ്യാറാകാത്തത് ഷൈനിയെ സമ്മര്‍ദ്ദത്തിലാക്കി എന്നും പിതാവ് പറയുന്നു. പലതവണ നോട്ടീസ് നല്‍കിയിട്ടും വാങ്ങിയില്ല. ഈ കാര്യങ്ങളാല്‍ ഷൈനി കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു എന്നാണ് ഷൈനിയുടെ അച്ഛന്‍ പറയുന്നത്.
'ഒമ്പത് മാസം മുമ്പ് രാവിലെ മുതല്‍ വൈകിട്ട് വരെ മകളെ ബന്ധുക്കളുടെ മുന്നിലിട്ട് ചവിട്ടിക്കൂട്ടി. ആ ബന്ധുക്കള്‍ ഇവിടെ വന്ന് അക്കാര്യം പറഞ്ഞു. അന്ന് രാത്രി 12 മണിക്കാണ് ഞാന്‍ മകളെയും കുട്ടിയെയും വിളിച്ചുകൊണ്ടുവന്നത്. അവിടുന്ന് നേരെ പോയത് തൊടുപുഴ വനിത സെല്ലിലാണ്. പരാതി കൊടുത്തിട്ടാണ് വീട്ടിലേക്ക് വന്നത്. മൂന്ന് സിസേറിയന്‍ കഴിഞ്ഞവളാ..അവളെയാണ് ബന്ധുക്കളുടെ മുന്നിലിട്ട് ചവിട്ടിക്കൂട്ടിയത്. മര്‍ദനമേറ്റ് അവളുടെ ദേഹം മുഴുവന്‍ കരുവാളിച്ചിരുന്നു. ഏറ്റുമാനൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ അവളെ പരിശോധിച്ച ശേഷം ഉടന്‍ തന്നെ പൊലീസില്‍ പരാതി കൊടുക്കാന്‍ പറഞ്ഞു.ആ പരാതി ആരുടെയോ സമ്മര്‍ദത്തില്‍ 15 ദിവസം മനപ്പൂര്‍വം വൈകിപ്പിച്ചു.വിവാഹമോചനക്കേസില്‍ ഹാജരാകാനും തയ്യാറായില്ല..' കുര്യാക്കോസ് ആരോപിച്ചു.