'വഖഫ് ബില്‍ കൊണ്ട് മുനമ്പം പ്രശ്‌നം തീരില്ല; കേന്ദ്രമന്ത്രിയുടെ നാവില്‍നിന്ന് സത്യം വീണുപോയി; രാഷ്ട്രീയലക്ഷ്യം പാളി'; ബിജെപിയുടേത് കുളംകലക്കി മീന്‍ പിടിക്കലെന്ന് മുഖ്യമന്ത്രി; മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുമെന്നും പ്രതികരണം
ബിജെപിയുടേത് കുളംകലക്കി മീന്‍ പിടിക്കലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വഖഫ് ഭേദഗതി ബില്‍ മുനമ്പം വിഷയത്തിനുള്ള ഒറ്റമൂലിയാണെന്ന ബിജെപിയുടെ പ്രചാരണം പൊളിഞ്ഞുവെന്നും കേന്ദ്രമന്ത്രിയുടെ നാവില്‍നിന്ന് സത്യം വീണുപോയതോടെ ബിജെപിയുടെ രാഷ്ട്രീയലക്ഷ്യം പാളിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. സംഘപരിവാറിന്റെ വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ് വഖഫ് ബില്‍ എന്നും മുനമ്പത്തുകാരെ പറഞ്ഞു പറ്റിക്കാനാണ് ബിജെപി ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ബിജെപി കുളം കലക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തി. വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം പഠിക്കാനാണ് സര്‍ക്കാര്‍ കമ്മിഷനെ വച്ചത്. കമ്മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ തന്നെ സമരം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ അതു സ്വീകരിക്കപ്പെട്ടില്ല. അവര്‍ക്ക് മറ്റു ചില പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ചിലര്‍ പോയി പറഞ്ഞപ്പോള്‍ ഉണ്ടായ പ്രതീക്ഷയാണത്. ആശയക്കുഴപ്പം ഉണ്ടാക്കി കുളം കലക്കി മീന്‍ പിടിക്കാനാണ് ചിലര്‍ ശ്രമിച്ചത്. സംഘപരിവാര്‍ അജന്‍ഡ എന്ന നിലയ്ക്ക് ബിജെപിയാണ് അതിന്റെ മുന്നില്‍ നിന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
വഖഫ് ഭേദഗതി ബില്‍ മുനമ്പം വിഷയത്തിന്റെ ശാശ്വത പരിഹാരമാണെന്ന പ്രചാരമാണ് ചിലര്‍ അഴിച്ചുവിട്ടത്. അതു പൂര്‍ണ തട്ടിപ്പാണെന്നാണ് ഇപ്പോള്‍ വ്യക്തമായത്. പുതിയ നിയമം ഭരണഘടനയുടെ 26-ാം അനുഛേദത്തിന്റെ ലംഘനമാണ്. മുസ്ലിം അപരവല്‍ക്കരണത്തിന്റെയും അതുവഴിയുള്ള രാഷ്ട്രീയ നേട്ടത്തിന്റെ അവസരമായാണ് സംഘപരിവാര്‍ ഇതിനെ കണ്ടത്. ഇപ്പോള്‍ മുസ്ലിമിനെതിരെ എന്നു പറയുമ്പോള്‍ ഭാവിയില്‍ അത് അങ്ങനെ മാത്രമല്ലെന്നാണ് ഓര്‍ഗനൈസര്‍ ലേഖനം വ്യക്തമാക്കുന്നത്. ക്രൈസ്തവ സഭയ്ക്കാണ് സ്വത്തുക്കള്‍ കൂടുതലെന്ന പരാമര്‍ശം ഉണ്ടായിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായാണ് സംഘപരിവാര്‍ ന്യൂനപക്ഷത്തെ കാണുന്നത്. അതിന്റെ ഭാഗമായുള്ള സമീപനമാണ് അവര്‍ സ്വീകരിക്കുന്നത്. വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ് ബില്ലിന്റെ ഭാഗമായി വന്നത്. ന്യൂനപക്ഷ വിരുദ്ധവും ഭൂരിപക്ഷ വര്‍ഗീതയെ സംതൃപ്തിപ്പെടുത്തുന്നതുമായ നടപടിയാണ് നിര്‍ഭാഗ്യവശാല്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. അതുകൊണ്ടാണ് കേരളനിയമസഭ അതിനെതിരെ പ്രമേയം അംഗീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനാ വിരുദ്ധമായ ബില്‍ പാസാക്കുകയും മുനമ്പം വിഷയത്തിനുള്ള ഒറ്റമൂലിയാണിതെന്നുമുള്ള വ്യാഖ്യാനം സംഘപരിവാര്‍ വലിയ തോതില്‍ പ്രചരിപ്പിച്ചു. എന്നാല്‍ വഖഫ് നിയമഭേദഗതിക്കു മുന്‍കാല പ്രാബല്യമില്ല എന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. പാസായ ബില്ലിലെ ഏതു വകുപ്പാണ് മുനമ്പം വിഷയം പരിഹരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നില്ല. കേന്ദ്രമന്ത്രിയെ മുനമ്പത്ത് എത്തിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിച്ചത്. എന്നാല്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹത്തിന്റെ നാവില്‍നിന്നു സത്യം വീണുപോയി. ബിജെപി ഉദ്ദേശിച്ച കാര്യത്തിന് നേരെ വിരുദ്ധമായ പരാമര്‍ശമാണ് കേന്ദ്രമന്ത്രി നടത്തിയത്. അദ്ദേഹം പറഞ്ഞതു വസ്തുതയാണ്. മന്ത്രിയെ കൊണ്ടുവന്നതിനു പിന്നിലെ രാഷ്ട്രീയലക്ഷ്യം പൊളിഞ്ഞു പോയി. വഖഫ് നിയമഭേദഗതി കൊണ്ടുമാത്രം മുനമ്പം വിഷയം പരിഹരിക്കാനാവില്ലെന്നാണ് കേന്ദ്രമന്ത്രി സമ്മതിച്ചത്.
ഇതോടെ ബിജെപിയുടെ വ്യാജ ആഖ്യാനങ്ങള്‍ എല്ലാം പൊളിഞ്ഞു. കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ കേട്ട് ഞെട്ടിപ്പോയി എന്നാണ് സമരസമിതി കണ്‍വീനര്‍ പ്രതികരിച്ചത്. മുനമ്പത്തെ ജനങ്ങളെ പറഞ്ഞു പറ്റിക്കാനാണ് ബിജെപി ശ്രമിച്ചത്. അവിടുത്തെ ജനതയെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ ദുഷ്ടലാക്കിനു പിന്തുണ നല്‍കുന്ന വാക്കുകളാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.