പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനുള്ള തിരിച്ചടി എവിടെ, എപ്പോള്‍, എങ്ങനെ വേണമെന്ന് ഇന്ത്യന്‍ സൈന്യത്തിന് തീരുമാനിക്കാം; സേനയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി; തീരുമാനം, ഡല്‍ഹിയിലെ ഉന്നത തല യോഗത്തില്‍; അതിര്‍ത്തിയില്‍ അതീവ ജാഗ്രത; സൈനിക നടപടി ഭയന്ന് പാക്കിസ്ഥാന്‍
പാക്കിസ്ഥാനുള്ള തിരിച്ചടി എവിടെ, എപ്പോള്‍, എങ്ങനെ വേണമെന്ന് സൈന്യത്തിന് തീരുമാനിക്കാം
ന്യൂഡല്‍ഹി: പഹല്‍ഗാം ബൈസരണ്‍വാലിയില്‍ വിനോദസഞ്ചാരികളടക്കം 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകാരക്രമണത്തില്‍ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന് ശേഷമാണ് പ്രതികരണം. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കര-വ്യോമ-നാവിക സേനകളുടെ മേധാവിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രി മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതായി പ്രഖ്യാപിച്ചത്. സേനകളുടെ ക്ഷമതയില്‍ പ്രധാനമന്ത്രി പൂര്‍ണ വിശ്വാസം രേഖപ്പെടുത്തുകയും ചെയ്തു.
പാക്കിസ്ഥാനുളള തിരിച്ചടി എവിടെ, എപ്പോള്‍, എങ്ങനെ വേണമെന്ന കാര്യത്തില്‍ സേനയ്ക്ക് തീരുമാനമെടുക്കാനുള്ള സമ്പൂര്‍ണ സ്വാതന്ത്ര്യം പ്രധാനമന്ത്രി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച സുരാക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതി യോഗവും കേന്ദ്ര മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ചൊവ്വാഴ്ച വൈകിട്ട് ഉന്നതതല യോഗം ചേര്‍ന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സംഭവത്തില്‍ പാകിസ്ഥാന്റെ ബന്ധം ഇന്ത്യ സ്ഥിരീകരിച്ചിരുന്നു.കുറ്റക്കാര്‍ക്കും അവരുടെ സഹായികള്‍ക്കും കൃത്യമായ ശിക്ഷ ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. നിരവധി ഉന്നതതല കൂടിക്കാഴ്ചകളും യോഗങ്ങളുമാണ് സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ നടന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും സംയുക്ത സൈനിക മേധാവിയും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഭീകരതയ്ക്ക് കനത്ത പ്രഹരം ഏല്‍പ്പിക്കുക എന്നത് നമ്മുടെ ദൃഢനിശ്ചയമാണെന്നും ഇന്ത്യന്‍ സൈന്യത്തില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. യോഗം അവസാനിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. 2019ലെ പുല്‍വാമ ആക്രമണത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പഹല്‍ഗാമിലേത്. 26 പേരാണ് ഭീകരരുടെ വെടിയേറ്റ് പഹല്‍ഗാമില്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ, സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രതിരോധമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും സംയുക്ത സേനാമേധാവിയും സൈനിക മേധാവിമാരും അടക്കമുള്ളവര്‍ കൂടിക്കാഴ്ച നടത്തിയത്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്റ് ക്യാബിനറ്റ് ഉപസമിതി യോഗം.
പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ കടുത്ത നടപടികളുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. വാഗ-അട്ടാരി ബോര്‍ഡര്‍ അടക്കുകയും സിന്ധു നദി ജലക്കരാര്‍ റദ്ദാക്കുന്ന നടപടികളുമായി ഇന്ത്യ മുമ്പോട്ട് പോയി. ഇന്ത്യയുടെ തിരിച്ചടി ഭയന്ന പാകിസ്താന്‍ സൈനിക ശക്തി വര്‍ധിപ്പിക്കുന്ന നടപടികളിലേക്കടക്കം കടന്നിരുന്നു. ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനുനേരെ ആക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് പാക് സൈന്യം അറിയിച്ചിട്ടുണ്ടെന്ന് പാക് പ്രതിരോധമന്ത്രി ഖവാല മുഹമ്മദ് ആസിഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ പാക്കിസ്ഥാനെതിരേ ഇന്ത്യ കടുത്ത നടപടികളിലേക്ക് നീങ്ങുകയുംചെയ്തു. ഇന്ത്യയുടെ തിരിച്ചടി ഭയന്ന പാകിസ്ഥാന്‍ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്ന നടപടികളിലേക്കടക്കം കടന്നിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് പങ്കില്ലെന്നും പഹല്‍ഗാമില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നുമായിരുന്നു പാക്കിസ്ഥാന്റെ നിലപാട്.