ആദ്യം പറഞ്ഞത് യെമൻ അടക്കം 12 രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്ര വിലക്കെന്ന്; ഒടുവിൽ കോട്ട വാതിൽ അടയുമോ എന്ന ഭയത്തിൽ നിന്നവർക്ക് ആശ്വാസ വാർത്ത; സമ്പൂർണ വിലക്കിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്; ലിസ്റ്റിൽ നിന്നും കായികതാരങ്ങളെയും അമേരിക്കയെ സഹായിച്ചവരെയും എല്ലാം ഒഴിവാക്കി ബുദ്ധി; ട്രംപിന്റെ നിറം മാറ്റത്തിൽ സംഭവിക്കുന്നത്!

Update: 2025-06-05 16:56 GMT

ന്യൂയോര്‍ക്ക്: ഇടയ്ക്കിടെയുള്ള ട്രംപിന്റെ മനസ് മാറ്റത്തിൽ തലയിൽ കൈവെച്ചിരിക്കുകയാണ് ലോക ജനത. ഇന്ന് കടുത്ത ഒരു തീരുമാനവുമായിട്ടാണ് അമേരിക്കന്‍ പ്രസിഡന്റ് എത്തിയത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അമേരിക്കയിലേക്ക് 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതായിരുന്നു സംഭവം. അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, കോംങ്കോ, എക്വിറ്റോറിയല്‍ ഗിനി, ഹെയ്തി, എറിട്രിയ, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് അമേരിക്കയിലേക്ക് യാത്ര നിരോധിച്ചത്. തിങ്കളാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ, ആ വമ്പൻ തീരുമാനത്തിൽ കുറച്ച് ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

അമേരിക്കയിലേക്ക് 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി തീരുമാനത്തിൽ ഇളവ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. കായിക താരങ്ങൾക്കും അമേരിക്കയെ സഹായിച്ചവർക്കുമാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രമുഖരായ കായികതാരങ്ങളെ പ്രവേശന വിലക്കിൽ നിന്ന് ഒഴിവാക്കുമെന്നാണ് വ്യക്തമാകുന്നത്. അടുത്ത വർഷം അമേരിക്കയിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ ഇറാൻ ടീമിനും, വിലക്കിയ 12 രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർക്കും പങ്കെടുക്കാം. 2028 ലോസ് ആഞ്ജലസ് ഒളിംപിക്സിനും വിലക്ക് ബാധകമാകില്ല. അമേരിക്കയെ സഹായിച്ച അഫ്ഗാൻ പൗരന്മാർ, ഇറാനിലെ മത ന്യൂനപക്ഷം, അഭയാർത്ഥികൾ, ഇരട്ട പൗരത്വം, ഗ്രീൻ കാർഡ് ഉള്ളവർക്കും ഇളവ് ഉണ്ടായിരിക്കുമെന്നും അറിയിച്ചു.

ആദ്യം, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, കോംങ്കോ, എക്വിറ്റോറിയൽ ഗിനി, ഹെയ്തി, എറിട്രിയ, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുളളവർക്കാണ് അമേരിക്കയിലേക്ക് യാത്ര നിരോധനം ട്രംപ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരുമെന്നും പറഞ്ഞിരുന്നു.

ക്യൂബ അടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് ഭാഗിക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയുടെ ദേശീയ സുരക്ഷക്ക് അനിവാര്യമാണ് ഈ നടപടിയെന്നാണ് ട്രംപിന്റെ വിശദീകരണം. 2017 ൽ ട്രംപ് പ്രസിഡന്റായിരുന്ന സമയത്തും സമാനമായ രീതിയിൽ രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിലക്കിലാണ് ഇപ്പോൾ കായിക താരങ്ങൾക്കും അമേരിക്കയെ സഹായിച്ചവർക്കും ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നിരിക്കുന്നത്.

ട്രംപിന്റെ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങളും ബില്ലുകളും അവതരിപ്പിക്കല്‍ ഇപ്പോഴും തുടരുന്നുവെന്നതാണ് വസ്തുത. മേയ് അവസാനത്തിലും പുതിയ ബില്ലിനു പിന്നാലെയായിരുന്നു ട്രംപ്. ഇതിനിടെ ട്രംപിന്റെ ഉറ്റസുഹൃത്ത് ഇലോണ്‍ മസ്‌ക് പിണങ്ങിപ്പോയി. ഡോജില്‍നിന്ന് മസ്‌ക് രാജിവയ്ക്കാന്‍ കാരണം ട്രംപിന്റെ പുതിയ ബില്ലില്‍ എതിര്‍പ്പുയര്‍ത്തിയാണ്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച ബില്ലാണ് ഇപ്പോള്‍ മറ്റൊരു വിവാദ വിഷയം.

'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' എന്ന് ട്രംപ് വിശേഷിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോണ്‍ മസ്‌ക് പരസ്യമായി രംഗത്തെത്തി. ട്രംപിന്റെ പുതിയ ബില്‍ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണെന്നാണ് മസ്‌ക് വിമര്‍ശിച്ചത്. യുഎസ് രാഷ്ട്രീയ പ്രണയത്തിന്റെ താരജോഡികളായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കിടയില്‍ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' വിള്ളല്‍ വീഴ്ത്തിയിരിക്കുന്നു.

അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കനു ജനങ്ങളെ പുറത്താക്കിയാണ് ട്രംപ് തന്റെ 'ഭരണ പരിഷ്‌കാരങ്ങള്‍' ആരംഭിച്ചത്. ഇതിനു പിന്നാലെ വിദ്യാര്‍ഥികള്‍ക്കെതിരെ ട്രംപ് തിരിഞ്ഞു. ഇതോടെ തന്നെ ചില രാജ്യങ്ങളെ അപ്പാടെ ട്രംപ് വിലക്കുമെന്ന പ്രതീതി വന്നിരുന്നു. ട്രംപ് അധികാരത്തിലേറിയതിനു പിന്നാലെ നടപ്പിലാക്കി തുടങ്ങിയ ജനദ്രോഹ നടപടികള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടരുമ്പോള്‍ ഏറ്റവുമധികം പ്രതിസന്ധിയിലാകുന്ന വിഭാഗങ്ങളിലൊന്നാണ് വിദേശ വിദ്യാര്‍ഥികള്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി വിദ്യാര്‍ഥികളാണ് പഠനത്തിനായി യുഎസില്‍ എത്തിയിട്ടുള്ളത്. സാമ്പത്തികമായടക്കം ഏറെ ചിലവുള്ളതാണ് അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠനത്തിനായി എത്തുന്നതെന്നിരിക്കെ വിസ റദ്ദാക്കുന്നതും നല്‍കാതിരിക്കുന്നതുമുള്‍പ്പെടെയുള്ള വിദ്യാര്‍ഥി വിരുദ്ധ നടപടികളിലൂടെ ട്രംപ് ഇല്ലാതെയാക്കുന്നത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ കൂടിയാണ്.

കുടിയേറ്റക്കാര്‍ക്കും വിദേശ പൗരന്മാര്‍ക്കും എതിരായ ട്രംപിന്റെ നടപടികളുടെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് മുതല്‍ 4,700-ലധികം അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ യുഎസില്‍ പഠിക്കാനുള്ള അനുമതിയാണ് റദ്ദാക്കിയത്. യാതൊരു അറിയിപ്പോ വിശദീകരണമോ കൂടാതെയാണ് വിസ റദ്ദാക്കിയത്. ഇതോടെ മറ്റൊരു രാജ്യത്തേക്ക് നാടുകടത്തിയാലോ എന്ന് ഭയന്ന് നിരവധി വിദ്യാര്‍ഥികളാണ് യുഎസ് വിട്ടത്.

ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനും ട്രംപ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ട്രംപ് മുന്നോട്ടുവച്ച പല നിര്‍ദേശങ്ങളും സര്‍വകലാശാല തള്ളിയതിന്റെ പ്രതികാരമായായിരുന്നു നടപടി. നേരത്തെ സര്‍വകലാശാലയ്ക്കുള്ള ചില സാമ്പത്തിക സഹായങ്ങളും ഫണ്ടുകളും ട്രംപ് മരവിപ്പിച്ചിരുന്നു. ഇതിന് പുറമേയാണ് വിദേശ വിദ്യാര്‍ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യക്കെതിരെ കാമ്പസുകളില്‍ പ്രതിഷേധം അലയടിച്ചതോടെയായിരുന്നു ട്രംപ് സര്‍വകലാശാലകള്‍ക്ക് നേരെ തിരിഞ്ഞത്. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് ഹാര്‍വഡ് വ്യക്തമാക്കിയതോടെയാണ് ട്രംപ് സര്‍ക്കാര്‍ ഹാര്‍വാര്‍ഡിനെതിരെ തിരിഞ്ഞത്. ഹാര്‍വാര്‍ഡിനുള്ള 230 കോടി ഡോളറിന്റെ ധനസഹായം ട്രംപ് സര്‍ക്കാര്‍ മരവിപ്പിക്കുകയും ചെയ്തു.

അമേരിക്കയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ സര്‍വകലാശാലകളില്‍ 330,000-ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ചേര്‍ന്നത്. എന്നാല്‍ ഈ വര്‍ഷം സ്ഥിതി വളരെ വ്യത്യസ്തമാണ്. കഴിഞ്ഞയാഴ്ച ലോകമെമ്പാടുമുള്ള എല്ലാ യുഎസ് എംബസികളും എല്ലാ വിദ്യാര്‍ഥി വിസ അഭിമുഖങ്ങളും അനിശ്ചിതമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതോടെ വിദ്യാര്‍ഥികള്‍ യുകെയിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ചേക്കേറാന്‍ ആരംഭിച്ചു. 2025ല്‍ യുഎസിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ 28% കുറവുണ്ടാകുമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News