വീട്ടില്‍ നിന്നും 'മ്ലാവ് ഇറച്ചി' പിടികൂടി; ചാലക്കുടി സ്വദേശികള്‍ ജയിലില്‍ കിടന്നത് 39 ദിവസം; ശാസ്ത്രീയ പരിശോധനയില്‍ 'മ്ലാവിറച്ചി' പോത്തിറച്ചിയായി; കുടുംബവും ജീവിതവും തകര്‍ന്ന് ചുമട്ടുതൊഴിലാളി; മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന് സുജേഷ്

പോത്തിറച്ചി കഴിച്ചവര്‍ ജയിലില്‍ കിടന്നത് 35 ദിവസം

Update: 2025-06-14 10:59 GMT

തൃശൂര്‍: വ്യാജ ലഹരിക്കേസില്‍ കുടുങ്ങിയ ഷീല സണ്ണി, എംഡിഎംഎയ്ക്കു പകരം കല്‍ക്കണ്ടം വച്ച കള്ളക്കേസ്. ഒടുവില്‍ നിരപരാധികളുടെ പട്ടികയിലേക്ക് ഇതാ മ്ലാവിറച്ചി കേസിലെ രണ്ടു യുവാക്കളും. ഇല്ലാത്ത 'മ്ലാവിറച്ചി' കേസില്‍ കുരുങ്ങി കുടുംബവും ജീവിതവും തകര്‍ന്ന സുജേഷ് എന്ന ഈ യുവാവിന്റെ കണ്ണീരിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മറുപടി പറയണം. ചാലക്കുടി മേച്ചിറ സ്വദേശിയായാണ് കള്ളക്കേസില്‍ കുരുങ്ങി ജയിലില്‍ കിടന്നത്. ചുമട്ടു തൊഴിലാളി . മ്ലാവിറച്ചി പാകം ചെയ്ത് കഴിച്ചെന്ന് പറഞ്ഞ് വനം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ഒക്ടോബറില്‍.

മ്ലാവിറച്ചി ശാസ്ത്രീയ പരിശോധനയില്‍ പോത്തിറച്ചിയായതോടെ കേസ് അവസാനിച്ചെങ്കിലും കുടുംബവും ജീവിതവും തകര്‍ന്ന നിലയിലാണ് സുജേഷ്. ചാലക്കുടിയിലെ യൂണിയന്‍ തൊഴിലാളികളായിരുന്ന സുജേഷിനേയും ജോബിയേയും മ്ലാവിറച്ചി കൈവശം വെച്ചതായി ആരോപിച്ച് വനംവകുപ്പെടുത്ത കേസാണ് യുവാക്കളുടെ ജീവിതം തന്നെ മാറ്റി മറിച്ചത്.

സുജേഷും സുഹൃത്ത് ജോബിയും അറസ്റ്റിലായി 35 ദിവസം ജയിലില്‍ കിടന്നു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ ശേഷം സുജേഷിന്റെ ജീവിതം തകര്‍ന്നു . ഭാര്യ വിവാഹമോചനം നേടി . രണ്ടു മക്കളുണ്ട്. പിന്നെ അച്ഛനും അമ്മയും. ഈ കുടുംബത്തിന്റെ അത്താണിയാണ് കള്ളക്കേസില്‍ കുടുങ്ങിയത്

മ്ലാവിറച്ചിയല്ലെന്ന് ഫൊറന്‍സിക് ലാബില്‍ നിന്ന് ഫലം വന്നു. നിലവിലെ കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കും. പിടികൂടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി തുടരുമെന്നും സുജേഷ് പറയുന്നു. മ്ലാവിറച്ചിയാണെന്ന് പറഞ്ഞ് യുവാക്കള്‍ നടത്തിയ വാട്‌സാപ്പ് സംഭാഷണം ഉണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വന്യജീവി സംരക്ഷണ നിയപ്രകാരം ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത് അപ്പോള്‍ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലെണെന്ന വാദമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നത്.

2024 സെപ്തംബറിലാണ് വനംവകുപ്പ് മ്ലാവിറച്ചി കേസില്‍ ഇരുവരെയും പിടികൂടിയത്. പേരാമ്പ്ര മേച്ചിറ കാര്യാടന്‍ സുജേഷ് രണ്ടാം പ്രതിയും സുഹൃത്ത് ജോബി ഒന്നാം പ്രതിയുമായി കേസെടുക്കുകയും ചെയ്തു. ഇരുവരും ഈ കേസില്‍ 39 ദിവസം ജയിലില്‍ കഴിയേണ്ടിയും വന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഫോറന്‍സിക് ലാബ് പരിശോധനാ റിപ്പോര്‍ട്ടില്‍ ആണ് സുജേഷ്, ജോബി എന്നിവരുടെ പക്കല്‍ നിന്നും പിടിച്ചത് പശുവിഭാഗത്തില്‍ പെടുന്ന ഇറച്ചിയാണെന്ന് വ്യക്തമാക്കിയത്. ഇതോടെ ഇരുവരേയും കോടതി വെറുതേ വിടുകയും ചെയ്തു.

എന്നാല്‍, കേസിനെ തുടര്‍ന്ന് യൂണിയന്‍ ജോലിയില്‍ നിന്നും ഇരുവരേയും പിരിച്ചുവിട്ടിരുന്നു. സുജേഷിന്റെ ഭാര്യ വിവാഹമോചനം നേടി. രണ്ടു കുട്ടികളും സുജേഷിനൊപ്പമാണ്. രാത്രി ഓട്ടോ ഓടിച്ചാണ് സുജേഷ് ഇപ്പോള്‍ വരുമാനം കണ്ടെത്തുന്നത്. തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചാണ് വനംവകുപ്പുകാര്‍ കുറ്റം സമ്മതിപ്പിച്ചതെന്ന് സുജേഷ് പറയുന്നു. തനിക്ക് ജോലി തിരിച്ചുകിട്ടണമാണെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും സുജേഷ് പറയുന്നു. ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടിവരികയും മാനസിക - ശാരീരിക പീഡനം ഏറ്റുവാങ്ങേണ്ടിവന്നതും ഇപ്പോഴും നടുക്കുന്ന ഓര്‍മ്മയാണ് ഇവര്‍ക്ക്.

Tags:    

Similar News