ഡിഎന്‍എ സാമ്പിള്‍ ഒത്തുനോക്കിയുള്ള പരിശോധന; ഫലം വന്നത് രാവിലെ; വിമാന അപകടത്തില്‍ മരിച്ച മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Update: 2025-06-15 08:32 GMT

ഗാന്ധിനഗര്‍: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണി(68)യുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎന്‍എ സാമ്പിള്‍ ഒത്തുനോക്കിയുള്ള പരിശോധനയിലാണ് സ്ഥിരീകരണം. ഫലം വന്നത് രാവിലെ പതിനൊന്നുമണിയോടെയാണ്. രൂപാണിയുടെ സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കുടുംബം ഉച്ചയോടെ കൈക്കൊള്ളുമെന്നുമാണ് വിവരം.

ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാനുള്ള യാത്രയ്ക്കിടെയാണ് അപകടത്തില്‍ രൂപാണി മരിച്ചത്. ഗുജറാത്തിന്റെ 16 ാമത് മുഖ്യമന്ത്രിയായിരുന്നു. 69-കാരനായ രൂപാണി ആനന്ദിബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായി 2016 മുതല്‍ 2021 വരെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നത്.

രാംനിക്ലാല്‍ രുപാണിയുടെയും മായാബെന്നിന്റെയും ഏഴാമത്തെ മകനായി 1956 ഓഗസ്റ്റ് രണ്ടിനാണു വിജയ് രൂപാണി ജനിച്ചത്. കോളജ് പഠനകാലത്ത് എബിവിപിയുടെ സജീവ അംഗമായിരുന്നു. പിന്നീട് ആര്‍എസ്എസില്‍ ചേരുകയും 1971ല്‍ ജനസംഘത്തില്‍ അംഗമാകുകയും ചെയ്തു. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ച അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. 81 വരെ ആര്‍എസ്എസ് പ്രചാരകനായിരുന്നു രൂപാണി.

1996 മുതല്‍ 97 വരെ രാജ്‌കോട്ട് മേയറായി. 2006 ല്‍ ഗുജറാത്ത് ടൂറിസം ചെയര്‍മാനായി നിയമിതനായി. പിന്നീട് നാലു വട്ടം ബിജെപിയുടെ ഗുജറാത്ത് യൂണിറ്റ് ജനറല്‍ സെക്രട്ടറിയായി. 2006 മുതല്‍ 2012 വരെ രാജ്യസഭാംഗമായിരുന്നു. 2014-ല്‍ ആനന്ദിബെന്‍ പട്ടേലിന്റെ മന്ത്രിസഭയില്‍ ജലം, ഗതാഗതം, തൊഴില്‍, എന്നീ വകുപ്പുകളുടെ മന്ത്രിയായി.

അതിനുശേഷം ഗുജറാത്ത് ബിജെപിയുടെ പ്രസിഡന്റായി. 2016 ഓഗസ്റ്റ് 7 ന് വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2017 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇന്ദ്രനീല്‍ രാജ്യഗുരുവിനെ പരാജയപ്പെടുത്തി രാജ്‌കോട്ട് വെസ്റ്റ് മണ്ഡലം നിലനിര്‍ത്തിയ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടര്‍ന്നു. 2021 സെപ്റ്റംബര്‍ 11 ന് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചു. എല്‍.കെ.അഡ്വാനിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

അതേ സമയം 32 പേരുടെ മൃതദേഹങ്ങളാണ് ഇതിനകം തിരിച്ചറിഞ്ഞിട്ടുള്ളതെന്നും ഇതില്‍ 14 മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയെന്നും അധികൃതര്‍ അറിയിച്ചു. ജൂണ്‍ 12-ാം തീയതി അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ 171 വിമാനമാണ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ ഉള്‍പ്പെടെ ആകെ 270-ല്‍ അധികംപേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. വിമാനയാത്രക്കാരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

Similar News