പൈലറ്റിന് എമിഗ്രേഷന്‍ ക്ലിയറന്‍സില്ലാത്തതിനാല്‍ എയര്‍ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ല; ബ്രിട്ടീഷ് യുദ്ധ വിമാനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് അനിവാര്യത; ഉള്‍വശവും പരിശോധിക്കും; ആ എഫ് 35 ഉള്ളത് ഡൊമസ്റ്റിക് ടെര്‍മിനലില്‍; തിരുവനന്തപുരം വിമാനത്താവളത്തില്‍ അതീവ ജാഗ്രത

Update: 2025-06-15 07:21 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ യുദ്ധവിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തുവെങ്കിലും ഇന്ത്യന്‍ സൈന്യത്തിന്റെ അനുമതി ലഭിച്ചാലാണ് യുദ്ധവിമാനത്തിന് ഇന്ധനം നിറയ്ക്കാന്‍ കഴിയുകയുള്ളൂ. വ്യോമ, കരസേനാ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തി സ്ഥിഗതികള്‍ വിലയിരുത്തും. ഇതിനുശേഷമേ വിമാനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ സാധിക്കൂ. സുരക്ഷ പരിശോധനകളും പൂര്‍ത്തിയാക്കണം. വിമാനത്തില്‍ ഒരു പൈലറ്റ് മാത്രമാണ് ഉള്ളത്.

ബ്രിട്ടന്റെ യുദ്ധവിമാനമാണ് ലാന്‍ഡ് ചെയ്തത്. ഇന്ധനം കുറവായതിനാല്‍ അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി 9 30നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. 100 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള യുദ്ധകപ്പലില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ വിമാനം തിരികെ ഇറക്കാന്‍ കഴിയാതെ വരുകയായിരുന്നു. പ്രതിരോധ വകുപ്പിന്റെ നടപടികള്‍ക്ക് ശേഷം വിമാനം വിട്ടയക്കും. തിരുവനന്തപുരത്തേത് യാത്രാ വിമാനത്താവളമാണ്. ഇവിടെ യുദ്ധ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധാരണ ഗതിയില്‍ കഴിയില്ല. പ്രത്യേക അനുമതി വാങ്ങിയാണ് ഇതിന് അനുമതി നല്‍കിയത്.

എഫ് 35 വിമാനമാണ് ഇറങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. യുദ്ധകപ്പലില്‍ നിന്നും പറന്നുയര്‍ന്ന വിമാനം പരിശീലന പറക്കലിന് ശേഷം ലാന്‍ഡിങ്ങിന് വേണ്ടി ശ്രമിക്കുമ്പോള്‍ കടല്‍ പ്രക്ഷുബ്ധമായ അവസ്ഥയിലായിരുന്നു. മദര്‍ഷിപ്പില്‍ പലതവണ ലാന്‍ഡിങ്ങിന് ശ്രമിച്ചിരുന്നുവെങ്കിലും അത് സാധിക്കാതെ വരികയായിരുന്നു. ഇതിനിടയിലാണ് വിമാനത്തിന് ഇന്ധനം കുറവാണെന്ന് കണ്ടെത്തുകയും തൊട്ടടുത്തുള്ള എയര്‍സ്‌പേസ് എന്ന നിലയില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയും ചെയ്തത്.

പൈലറ്റിന് എമിഗ്രേഷന്‍ ക്ലിയറന്‍സില്ലാത്തതിനാല്‍ എയര്‍ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ല. വിമാനത്തില്‍ ഇന്ധനം നിറച്ച ശേഷം വീണ്ടും മടങ്ങി പോകും എന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. പക്ഷേ അതിന് സമയം എടുക്കുമെന്നാണ് സൂചന.

ലാന്‍ഡിംഗിനായി എമര്‍ജന്‍സി സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. വ്യോമ, കരസേന അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

നിലവില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്. വിമാനത്തില്‍ ഉദ്യോഗസ്ഥരുടെ പരിശോധനയും ഉണ്ടാവുമെന്ന് തിരുവനന്തപുരം വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ഡൊമസ്റ്റിക് വിമാനത്താവളത്തിലാണ് ഈ വിമാനം ഇപ്പോഴുള്ളത്. യാത്രാ വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്ന ലാഘവത്തില്‍ യുദ്ധ വിമാനത്തിന് ഇന്ധനം നിറയ്ക്കാന്‍ വിമാനത്താവളത്തിന് കഴിയില്ല. യുദ്ധ വിമാനം എത്തിയ സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് വിമാനത്താവളവും പരിസരവും.

Similar News