ദേശീയ ഗാനത്തെ അവഹേളിക്കുന്നത് ഗുരുതര കുറ്റം; കുട്ടികളെ ഉപദേശിച്ചതും ശാസിച്ചതും കുട്ടത്തിലെ 'വിഐപിയെ' അറിയാത്ത പുതിയ ടീച്ചര്‍; സ്‌കൂള്‍ ബസ് പോയത് വിവാദമായി; 'യൂണിഫോം അഴിമിതി' അടക്കം പിടികൂടിയ സ്‌കൂളില്‍ പിന്നെ നടന്നതെല്ലാം നാടകം; സമ്മര്‍ദ്ദത്തില്‍ മാപ്പെഴുതി വാങ്ങി ടീച്ചറെ കുടുക്കിയോ? ചൊവ്വാഴ്ച ആ സ്‌കൂളില്‍ സംഭവിച്ചത്

Update: 2025-06-15 07:06 GMT

തിരുവനന്തപുരം: തലസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളിലെ ഏത്തമീടിപ്പിക്കല്‍ വിവാദത്തിലെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. അധ്യാപികയില്‍ നിന്നും സമ്മര്‍ദ്ദം ചെലുത്തി മാപ്പെഴുതി വാങ്ങിയ ശേഷമാണ് പരാതി പുറത്ത് ചര്‍ച്ചയാക്കിയതെന്നാണ് സൂചന. ചൊവ്വാഴ്ച വൈകിട്ട് ദേശീയഗാനം ആലപിക്കവേ പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളെ അദ്ധ്യാപിക ശകാരിക്കുകയും അടിക്കുകയും മുറിയില്‍ പൂട്ടിയിട്ട് ഏത്തമിടീക്കുകയും ചെയ്തുവെന്നാണ് പരാതി. എന്നാല്‍ ശകാരം മാത്രമാണുണ്ടായതെന്നാണ് സൂചന. കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടില്ലെന്നാണ് സ്‌കൂളില്‍ നിന്നും ലഭിക്കുന്ന വിവരം.

ഇത് സ്‌കൂളില്‍ മുമ്പ് പല വിവാദങ്ങളും ഉണ്ടായിരുന്നു. പലതും വസ്തുതാപരമായിരുന്നു. ഈ പരാതികളെല്ലാം ഒതുക്കി തീര്‍ക്കിയവരാണ് ഇപ്പോള്‍ സ്‌കൂളിനെ കളങ്കപ്പെടുത്തുന്ന വിധത്തില്‍ ടീച്ചറെ കടന്നാക്രമിക്കുന്നത്. സ്‌കൂളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള വ്യക്തിയുടെ കുട്ടിയെയാണ് ശകാരിച്ചത്. അധ്യാപിക സ്‌കൂളില്‍ എത്തിയത് കുറച്ച് ദിവസം കൊണ്ടാണ്. അതുകൊണ്ട് തന്നെ വിഐപി കുട്ടികളെ ടിച്ചര്‍ക്ക് അറിയില്ലായിരുന്നു. അതാണ് ശകാര അബന്ധത്തിന് കാരണമായത്. വൈകിട്ട് ദേശീയ ഗാനം ആലപിക്കുമ്പോള്‍ എല്ലാവരും അതിനെ ആദരിക്കണം. എന്നാല്‍ അതൊഴിവാക്കി കുട്ടികള്‍ ബഹളമുണ്ടാക്കി. ഇത് കണ്ട ടീച്ചറാണ് ഉപദേശിക്കാനം ശകാരിക്കാനും എത്തിയത്. ഈ ശകാരം കാരണം ചില കുട്ടികള്‍ക്ക് സ്‌കൂള്‍ ബസ് കിട്ടിയില്ല. തുടര്‍ന്ന് ബസില്‍ പോകാന്‍ ഹെഡ്മിസ്ട്രസ് കുട്ടികള്‍ക്ക് പണം നല്‍കുകയായിരുന്നു. കുട്ടിയുടെ അച്ഛനേയും അമ്മയേയും ഹെഡ് മിസ്ട്രസിന് അറിയാം.

സ്‌കൂളിലെ യൂണിഫോം പ്രതിസന്ധിയില്‍ അടക്കം രക്ഷിതാക്കള്‍ ചില പേരുകാര്‍ക്കെതിരെ ആരോപണം ഉയര്‍ത്തുന്നുണ്ട്. ബിനാമിയിലൂടെ ഒരു കുട്ടിയുടെ രക്ഷിതാവ് യൂണിഫോമിന്റെ മറവില്‍ പണം തട്ടുന്നുവെന്നാണ് ആരോപണം. ഇത്തരം പ്രശ്‌നങ്ങള്‍ മനസ്സില്‍ ഉള്ളതു കൊണ്ട് കൂടിയാണ് കുട്ടിയ്ക്ക് ഹെഡ്മിസ്ട്രസ് തന്നെ പണം നല്‍കിയത്. സാധാരണ അച്ചടക്ക ലംഘനം നടത്തുന്ന കുട്ടികളെ മാതാപിതാക്കളെ വിളിച്ചു വരുത്തി എത്തിക്കുകയാണ് പതിവ്. എന്നാല്‍ ഇവിടെ അതുണ്ടായില്ല.

അങ്ങനെ കുട്ടികള്‍ക്ക് സ്‌കൂള്‍ ബസ് വൈകി. ഹെഡ് മിസ്ട്രസ് കൊടുത്ത പണം ഉപയോഗിച്ച് കുട്ടികള്‍ വീട്ടിലെത്തി. കുട്ടികള്‍ വൈകിയെത്തിയപ്പോഴാണ് രക്ഷിതാക്കള്‍ കാര്യമറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി പരാതി ഉന്നയിക്കുകയായിരുന്നു. എന്നാല്‍, ആദ്യഘട്ടത്തില്‍ സ്‌കൂള്‍ അധികൃതര്‍ പരാതി മുഖവിലയ്‌ക്കെടുത്തില്ലെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. കുട്ടിയുടെ അച്ഛന്‍ ഇടതുപക്ഷ മാധ്യമ പ്രവര്‍ത്തകനാണ്. മറ്റൊരു അടുത്ത ബന്ധു പോലീസിലും. ഇതെല്ലാം സ്‌കൂളിലെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പുതുതായി വന്ന ടീച്ചര്‍ ഇതൊന്നും മനസ്സിലാക്കിയിരുന്നില്ല.

രക്ഷിതാക്കള്‍ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് ഹെഡ്മിസ്ട്രസ് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും അടിയന്തര മീറ്റിംഗ് വിളിച്ച് അദ്ധ്യാപികയോട് വിശദീകരണം തേടി.അദ്ധ്യാപികയെ കൊണ്ട് തെറ്റ് സമ്മതിച്ചെന്ന തരത്തില്‍ രേഖാമൂലം മാപ്പ് എഴുതി വാങ്ങി. താനൊരു തെറ്റും ചെയ്തില്ലെന്നും ദേശീയ ഗാനത്തെ അവഹേളിക്കുന്നതിലെ പ്രശ്‌നങ്ങളുമെല്ലാം ടീച്ചറും ഉന്നയിച്ചു. എന്നാല്‍ മാപ്പ് നല്‍കി പ്രശ്‌നം തീര്‍ക്കണമെന്ന് ചിലര്‍ ഉപദേശിച്ചു. അത് അനുസരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരാതി മന്ത്രിക്ക് അടക്കം എത്തുന്നത്. തുടര്‍ന്ന് അന്വേഷണമായി.

ഡി.ഇ.ഒയ്ക്ക് എച്ച്.എം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിനോട് വിശദീകരണം ആവശ്യപ്പെട്ടത്. അദ്ധ്യാപിക സ്‌കൂളില്‍ എത്തിയിട്ട് അധികനാള്‍ ആയിട്ടില്ലെന്നാണ് ഹെഡ്മിസ്ട്രസ് പറയുന്നത്. ഈ അധ്യാപികയെ മാറ്റി പുതിയൊരാളെ ഈ സ്‌കൂളില്‍ നിയമിക്കാന്‍ ചില കേന്ദ്രങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. തലസ്ഥാനത്തെ കണ്ണായ സ്ഥലത്തുള്ള ഈ സ്‌കൂളില്‍ നിയമനം കിട്ടാന്‍ പലരും പണം കൊടുക്കാന്‍ പോലും തയ്യാറായി ഉണ്ട്. ഇത്തരെ അഴിമതി ലക്ഷ്യങ്ങളും ഈ ആരോപണം കത്തിക്കുന്നതിന് പിന്നലുണ്ടെന്നാണ് ആരോപണം.

Tags:    

Similar News