ഇറാനിലെ പത്തിലേറെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന്റെ വക്കിലാണ് തങ്ങളെന്ന് ഇസ്രയേല്‍; മുഖ്യ ആണവ കേന്ദ്രമായ നതാന്‍സില്‍ നിന്ന് ആണവ വികിരണ ഭീഷണിയെന്ന് ഡബ്ല്യു എച്ച് ഒ; ഇറാന്‍ വെടിനിര്‍ത്തുകയല്ല, സമ്പൂര്‍ണമായി കീഴടങ്ങുകയാണ് വേണ്ടതെന്ന് നിലപാട് മാറ്റി ട്രംപ്; ജി-7 ഉച്ചകോടി സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കാതെ രോഷാകുലനായി മടക്കം

ഇറാനിലെ പത്തിലേറെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന്റെ വക്കിലാണ് തങ്ങളെന്ന് ഇസ്രയേല്‍

Update: 2025-06-17 14:12 GMT

ടെഹ്‌റാന്‍: ഇറാനിലെ പത്തിലേറെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന്റെ വക്കിലാണ് തങ്ങളെന്ന് ഇസ്രയേല്‍. ഈ ആണവ കേന്ദ്രങ്ങളില്‍ നിന്ന് വികിരണം ഉണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നു. ടെഹ്‌റാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരേയുള്ള ആക്രമണം സൃഷ്ടിക്കുന്ന വികിരണം ജനങ്ങളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി.

ഇറാന്റെ മുഖ്യ ആണവകേന്ദ്രമായ നതാന്‍സില്‍ നിന്ന് റേഡിയോളജിക്കല്‍, കെമിക്കല്‍ മലിനീകരണത്തിന് സാധ്യത ഉണ്ടെന്നാണ് ഡബ്ല്യു എച്ച് ഒ മേധാവി ടെഡ്രോസ് അഡ്ഹനോം ഗെബ്രയെസസ് പറഞ്ഞു. ഇറാനിലെ നിര്‍ണായക കേന്ദ്രങ്ങള്‍ വ്യോമസേന തകര്‍ക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

നതാന്‍സ് ആണവ കേന്ദ്രത്തിലെ ഭൂഗര്‍ഭ ഭാഗത്ത് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ നേരിട്ടുളള ആഘാതമേറ്റതായാണ് രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സി സംശയം പ്രകടിപ്പിക്കുന്നത്.

ഇറാന്റെ സമ്പൂര്‍ണ കീഴടങ്ങല്‍ ആവശ്യപ്പെട്ട് ട്രംപ്

വെറുമൊരു വെടിനിര്‍ത്തല്‍ കരാറിന് അപ്പുറത്തേക്കാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറാനോട് ആവശ്യപ്പെടുന്നത്. അതായത് സമ്പൂര്‍ണ കീഴടങ്ങല്‍. ആണവ പദ്ധതിക്ക് പൂര്‍ണ വിരാമമിടുകയെന്നതാണ് ട്രംപ് ഉദ്ദേശിക്കുന്നത്.

' ഞാന്‍ വെടിനിര്‍ത്തലല്ല ലക്ഷ്യമിടുന്നത്, വെടിനിര്‍ത്തലിനേക്കാള്‍ മെച്ചപ്പെട്ടതാണ് നോക്കുന്നത്', കാനഡയിലെ ജി-7 ഉച്ചകോടിയില്‍ നിന്ന് വാഷിങ്ടണിലേക്ക് മടങ്ങും മുമ്പ് ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ജി-7 ഉച്ചകോടി സംയുക്ത പ്രസ്താവനയില്‍ ഒപ്പുനവയ്ക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് ട്രംപ് ധൃതി വച്ച് കാനഡ വിട്ടത്.

മാക്രോണിനെ തള്ളി ട്രംപ്

ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തലിനായുള്ള പരിശ്രമങ്ങള്‍ക്കായാണ് താന്‍ യുഎസിലേക്ക് മടങ്ങിയതെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അവകാശവാദം എയര്‍ഫോഴ്‌സ് വണ്ണിലെ യാത്രയ്ക്കിടെ ട്രംപ് തള്ളി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രസ്താവനയെന്നും മാക്രോണ്‍ നല്ല വ്യക്തിയാണെങ്കിലും പലപ്പോഴും പറയുന്നത് ശരിയായ കാര്യങ്ങള്‍ അല്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

ആക്രമണം അവനസാനിപ്പിക്കാന്‍ ഇസ്രയേലിന് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് ട്രംപ് പറഞ്ഞു. ഇനി ഇറാന്‍ പ്രകോപനമുണ്ടാക്കിയാല്‍ ഇസ്രയേലിന്റെ യുദ്ധത്തില്‍ അമേരിക്കയും അണി ചേരുമെന്നും ടെഹ്‌റാന് എതിരെ ശക്തമായി ആഞ്ഞടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങള്‍ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ ഇറാനെ പാഠം പഠിപ്പിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

ഇറാനുമായുള്ള ചര്‍ച്ച പുനരാരംഭിക്കാനും ഗസ്സയിലെ വെടിനിര്‍ത്തലിനെ കുറിച്ചും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ട്രംപുമായുളള ഉഭയകക്ഷി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

ഇസ്രയേലില്‍ 24 പേര്‍ കൊല്ലപ്പെട്ടു?

ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന് 24 പേര്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടതായി സൂചന. 154 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ 224 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.

Tags:    

Similar News