ഇറാന്‍ നിരുപാധികം കീഴടങ്ങിയില്ലെങ്കില്‍ കളി മാറും! രണ്ടുദിവസം നിര്‍ണായകമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍; ഇറാനെ ആക്രമിക്കാന്‍ ട്രംപ് ആലോചിക്കുന്നതായി സൂചന; തന്നെ വകവയ്ക്കാത്തതില്‍ പ്രകോപിതനായ യുഎസ് പ്രസിഡന്റ് ഇസ്രയേലിന്റെ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ പച്ചക്കൊടി വീശുമോ? യുദ്ധകാഹളം മുഴക്കി ഖമനയിയും

ഇറാനെ ആക്രമിക്കാന്‍ ട്രംപ് ആലോചിക്കുന്നതായി സൂചന

Update: 2025-06-18 10:11 GMT

വാഷിങ്ടണ്‍: ഇറാനെതിരായ ഇസ്രേയേല്‍ യുദ്ധത്തില്‍ അമേരിക്കയും പങ്കാളിയാകുമെന്ന് സൂചന. ഇറാന് കീഴടങ്ങാന്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെ സമയപരിധി നിശ്ചയിച്ചതോടെ, അമേരിക്കന്‍ സൈന്യവും ഇസ്രയേല്‍ യുദ്ധത്തില്‍ ഒപ്പം ചേരുമെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കയും ഇറാനും തമ്മില്‍ നയതന്ത്ര പരിഹാരത്തില്‍ എത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. അതുകൊണ്ട് അടുത്ത രണ്ടുദിവസം നിര്‍ണായകമെന്നാണ് വൈറ്റ്ഹൗസ് അധികൃതര്‍ പറയുന്നത്. 'നിരുപാധിക കീഴടങ്ങല്‍' വേണമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറാന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഹൊസൈനി ഖമനയി എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് തങ്ങള്‍ക്ക് അറിയാമെന്നും തല്‍ക്കാലം കൊല്ലാതെ വിടുന്നുവെന്നുമാണ് ട്രൂത്ത് സോഷ്യലിലെ ഏതാനും പോസ്റ്റുകളില്‍ ട്രംപ് വിശദീകരിച്ചത്.

ലബനനിലും സിറിയയിലും ഹിസ്ബുള്ളയെ തകര്‍ക്കാന്‍ നടത്തിയ പേജര്‍ സ്്‌ഫോടര്‍ സ്‌ഫോടനങ്ങള്‍ക്ക് സമാനമായി ഇറാനിലും വ്യാഴാഴ്ച രാത്രി ചില അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്ന് യുഎസിലെ ഇസ്രയേല്‍ അംബാസഡര്‍ പ്രസ്താവിച്ചതോടെ, ആകാംക്ഷ ഏറുകയാണ്. ഏതുയുദ്ധമുറയാണ് ഇസ്രയേല്‍ ഇനി പയറ്റുക എന്നാണ് അറിയേണ്ടത്.

ഇസ്രയേല്‍ വെള്ളിയാഴ്ച ബോംബിങ് തുടങ്ങിയ ശേഷമുള്ള ഇറാന്റെ പ്രതികരണം, വിശേഷിച്ചും, യുഎസുമായുള്ള ആണവ ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നതായ പ്രഖ്യാപനം ട്രംപിനെ വല്ലാതെ ചൊടിപ്പിച്ചുവെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുവന്നത്. ചൊവ്വാഴ്ച തന്റെ സുരക്ഷാ ഉപദേഷ്ടാക്കളുമായുള്ള കൂടിക്കാഴ്ചയിലും ട്രംപ് ഇക്കാര്യത്തില്‍ അസ്വാരസ്യം പ്രകടിപ്പിച്ചു.

പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ കപ്പലുകളും പോര്‍വിമാനങ്ങളും അയച്ചിട്ടുണ്ടെങ്കിലും തല്‍ക്കാലം ഒന്നിലും യുഎസ് പങ്കുചേര്‍ന്നിട്ടില്ല. എന്നാല്‍, സുരക്ഷാ ഉപദേഷ്ടാക്കളുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനില്‍ ആക്രമണം നടത്താന്‍ ട്രംപ് ആലോചിക്കുന്നതായും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധം തുടങ്ങിയെന്ന് ഖമനയി

പ്രവാചകന്റെ യഥാര്‍ഥ പിന്‍ഗാമിയായും ആദ്യ ഇമാമുമായും ഷിയ മുസ്ലീങ്ങള്‍ കണക്കാക്കുന്ന അലിയെ പരാമര്‍ശിച്ചുകൊണ്ടാണ് യുദ്ധം തുടങ്ങിയെന്ന് ഖമനയി എക്‌സില്‍ ചൊവ്വാഴ്ച രാത്രി കുറിച്ചത്.

അതിനിടെ, ഇറാനിലെ ആണവ പദ്ധതിക്കുളള രണ്ട് സെന്‍ട്രിഫ്യൂജ് ഉത്പാദന കേന്ദ്രങ്ങള്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നതായി രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സി അറിയിച്ചു. കരാജിലെ ഒരു വര്‍ക്ക്‌ഷോപ്പും ടെഹ്‌റാന്‍ ഗവേഷണ കേന്ദ്രവുമാണ് ആക്രമിക്കപ്പെട്ടത്. ഈ രണ്ടുകേന്ദ്രങ്ങളും ഐ എ ഇ എയുടെ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍, രാജ്യത്തെ ആണവ കേന്ദ്രങ്ങള്‍ ഭദ്രമായിരിക്കുന്നുവെന്നാണ് ഇറാന്‍ ആണവ മേധാവി മുഹമ്മദ് എസ്ലാമി അവകാശപ്പെട്ടത്.


Tags:    

Similar News