ഉന്നത ഉദ്യോഗസ്ഥര്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപേക്ഷിച്ചു; വാട്സാപ്പ് ഡിലീറ്റാക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം; കമ്പ്യൂട്ടര്‍ ഉപയോഗം പരമാവധി കുറയ്ക്കുന്നു; ഹിസ്ബുള്ളയെ തകര്‍ത്തതുപോലുള്ള സൈബര്‍ ആക്രമണം ഭയന്ന് ഖമനിയയും കൂട്ടരും; മൊസാദിനെ പേടിച്ച് ഇറാന്‍ കാളവണ്ടി യുഗത്തിലേക്കോ?
മൊസാദിനെ പേടിച്ച് ഇറാന്‍ കാളവണ്ടി യുഗത്തിലേക്കോ?
ആധുനിക കാലത്ത് മനുഷ്യന്റെ ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയെന്നാണ് മൊബൈല്‍ ഫോണുകള്‍ അറിയപ്പെടുന്നത്. ഇന്ന് സ്മാര്‍ട്ട് ഫോണുകളും, വാട്സാപ്പുമൊന്നുമില്ലാത്ത ഒരു കാലത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍പോലും കഴിയില്ല. എന്നാല്‍ ഇസ്രയേലുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഇറാന്‍ ഫോണുകളെയും സംശയത്തോടെയാണ് നോക്കുന്നത്. ലബനോണില്‍ ഹിസ്ബുള്ളക്ക് സംഭവിച്ചതുപോലെ, ഒരു സൈബര്‍ ആക്രമണം ഇറാനും ഭയക്കുന്നുണ്ട്. ലബനോണില്‍ പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിക്കയായിരുന്നെങ്കില്‍, ഇവിടെ സ്മാര്‍ട്ട്ഫോണുകള്‍ പൊട്ടിത്തെറിക്കുമെന്നോ, അല്ലെങ്കില്‍ മൊസാദ് അവയില്‍ നിന്ന് വിവരം ചോര്‍ത്തുമോ എന്ന ഭീതിയിലാണ് ഇറാന്‍ അധികൃതര്‍ എന്ന് സ്‌കൈ ന്യൂസ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൊസാദിന്റെ സൈബര്‍ ആക്രമണം ഭയന്ന്, തന്ത്രപ്രധാനമായ മേഖലകളില്‍ കമ്പ്യൂട്ടറിന്റെ പോലും ഉപയോഗം പരമാവധി കുറയ്ക്കാനാണ് ഇറാന്റെ ശ്രമം. ഉയര്‍ന്ന ഉദ്യോഗസ്ഥരെല്ലാം സ്മാര്‍ട്ട് ഫോണ്‍ ഉപേക്ഷിച്ചു കഴിഞ്ഞു. ജനങ്ങളോട് വാട്സാപ്പ് ഉപയോഗം അവസാനിപ്പിക്കാനും നിര്‍ദേശമുണ്ട്. ഫലത്തില്‍ മൊസാദിനെ ഭയന്ന് ഇറാന്‍ നീങ്ങുന്നത് കാളവണ്ടി യുഗത്തിലേക്കാണ്.
വാട്സാപ്പ് ഡിലീറ്റ് ചെയ്യണം
സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ പൗരന്‍മാരോട് ഇറാന്‍ ഭരണകൂടം ആവശ്യപ്പെട്ടിരിക്കയാണ്. ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിന് നല്‍കാനായി മെറ്റ ഉപഭോക്താക്കളുടെ വിവരം ചോര്‍ത്തുന്നു എന്നാണ് ഇറാന്റെ സംശയം. ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് വിവരങ്ങള്‍ മെറ്റ കൈമാറുന്നുണ്ടെന്നാണ് ഇറാന്റെ സംശയം.
ഇറാനില്‍ സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണമുണ്ട്. 2022-ല്‍ വാട്ട്‌സ്ആപ്പും ഗൂഗിള്‍ പ്ലേയും ഇറാന്‍ നിരോധിച്ചിരുന്നു. സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയുടെ മരണത്തില്‍ സര്‍ക്കാരിനെതിരായി നടന്ന ബഹുജന പ്രതിഷേധത്തിനിടെയായിരുന്നു നിരോധനം. പ്രോക്സികളും വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകളും വഴിയാണ് പലരും സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരുന്നത്. പിന്നീട് 2024 ലാണ് ഇറാന്‍ വാട്ട്‌സ്ആപ്പിനുള്ള വിലക്ക് നീക്കിയത്. ഇറാനിലെ ഏറ്റവും ജനപ്രിയമായ മെസേജിംഗ് ആപ്പുകളില്‍ ഒന്നാണ് വാട്ട്‌സ്ആപ്പ്.
അതേസമയം, വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത വാട്ട്സാപ്പ് നിഷേധിച്ചു. ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് ഞങ്ങളുടെ സേവനങ്ങള്‍ ബ്ലോക്ക് ചെയ്യാനുള്ള തെറ്റായ റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ടെന്ന് മെറ്റ പ്രതികരിച്ചു. നിങ്ങള്‍ എവിടെയാണെന്നോ നിങ്ങളുടെ കൃത്യമായ സ്ഥലം എവിടെയാണെന്നോ ഞങ്ങള്‍ ട്രാക്ക് ചെയ്യുന്നില്ല. ആര്‍ക്കാണ് സന്ദേശം അയക്കുന്നത് എന്നതിന്റെ ലോഗുകള്‍ സൂക്ഷിക്കുന്നില്ല. ആളുകള്‍ പരസ്പരം അയയ്ക്കുന്ന സ്വകാര്യ സന്ദേശങ്ങള്‍ ഞങ്ങള്‍ ട്രാക്ക് ചെയ്യുന്നില്ല. ഒരു സര്‍ക്കാറിനും ഞങ്ങള്‍ വിവരങ്ങള്‍ കൈമാറുന്നില്ല. വാട്ട്സാപ്പിലുപയോഗിക്കുന്നത് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനാണ്. അയക്കുന്ന ആള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രമേ സന്ദേശം വായിക്കാനാകൂവെന്നും വാട്ട്സാപ്പ് അധികൃതര്‍ വ്യക്തമാക്കി. പക്ഷേ അതൊന്നും കേള്‍ക്കാനുള്ള ക്ഷമ ഇറാന്‍ അധികൃതര്‍ക്കില്ല.
ഹിസ്ബുള്ളക്ക് സംഭവിച്ചത്?
സ്മാര്‍ട്ട് ഫോണിലൂടെ മൊസാദ് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയം വര്‍ധിച്ചതോടെ ലെബനോണിലെ ഹിസ്ബുള്ള പൂര്‍ണ്ണമായും പേജറിലേക്ക് മാറുകയായിരുന്നു. നേരത്തെ, 170 ഹിസ്ബുള്ള അനുയായികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയത് ഫോണുകള്‍ ട്രാക്ക് ചെയ്തുകൊണ്ടായിരുന്നു. ഈ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഒരു മുതിര്‍ന്ന നേതാവും ഒരു ഹമാസ് നേതാവും കൊല്ലപ്പെട്ടിരുന്നു. ഈ ഇന്റലിജന്‍സ് പിഴവ് പരിഹരിക്കുന്നതിനായി ഫോണുകള്‍ ഉപേക്ഷിക്കാന്‍ ഹിസ്ബുള്ള നേതൃത്വം അനുയായികള്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കി. ഫോണുകള്‍ ഉപേക്ഷിക്കുകയോ ഇരുമ്പു പെട്ടിയില്‍ വെച്ച് പൂട്ടുകയോ ചെയ്യാനായിരുന്നു നിര്‍ദേശം. ഇസ്രായേല്‍ സേനകള്‍ക്ക് ഫോണുകള്‍ ട്രാക്ക് ചെയ്യാന്‍ വളരെ വേഗം സാധിക്കുമെന്ന് നിര്‍ദേശം നല്‍കിയ അന്നത്തെ ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ ഹസ്സന്‍ നസ്‌റുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫോണുകള്‍ക്ക് പകരമാണ് പേജറുകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയത്. പഴയ ടെക്‌നോളജിയാണെങ്കിലും ആശയവിനിമയത്തിന് ഇത് മതിയാകുമെന്നാണ് ഹിസ്ബുള്ള നേതൃത്വം കരുതിയത്. എന്നാല്‍ അതിനെയും മൊസാദ് അട്ടിമറിച്ചു.
എന്നാല്‍ കഴിഞ്ഞവര്‍ഷം, ഹിസ്ബുള്ള അനുയായികള്‍ ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജറുകളാണ് ഒരേ സമയം പൊട്ടിത്തെറിച്ചത്. ആക്രമണത്തില്‍ കുറഞ്ഞത് 42 പേര്‍ കൊല്ലപ്പെടുകയും ലെബനനിലെ ഇറാന്‍ അംബാസഡര്‍ മോജ്തബ അമാനി ഉള്‍പ്പെടെ 3,500 ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 5000ത്തോളം പുതിയ പേജറുകളില്‍ മൊസാദ് സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നു. തായ് വാനീസ് കമ്പനിയായ ഗോള്‍ഡ് അപ്പോളോയാണ് ഈ പേജറുകള്‍ നിര്‍മിച്ചു നല്‍കിയത്. എന്നാല്‍ തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും ബിഎസി എന്ന ഒരു യൂറോപ്യന്‍ കമ്പനിക്ക് ഇതേ പേര് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ഗോള്‍ഡ് അപ്പോളോയില്‍ നിന്ന് 5000 പേജറുകളാണ് ഹിസ്ബുള്ള ഓര്‍ഡര്‍ ചെയ്തത്. ഇതിന്റെ നിര്‍മാണ വേളയില്‍ തന്നെ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നു.
പേജറിനുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ ഒരു ബോര്‍ഡ് മൊസാദ് സ്ഥാപിച്ചിട്ടുണ്ടായിരുന്നെന്നും അത് സ്‌കാനറുള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ പോലും കണ്ടെത്താന്‍ സാധിക്കാത്ത വിധത്തിലായിരുന്നു സജ്ജീകരിച്ചതെന്നുമാണ് പിന്നീട് വെളിപ്പെട്ടത്. ഒരു കോഡഡ് മെസേജ് എത്തിയാല്‍ പൊട്ടിത്തെറിക്കുന്ന വിധത്തിലായിരുന്നു ഇതിന്റെ സജ്ജീകരണം. ഒരേ സമയം എല്ലാ പേജറുകളും പൊട്ടിത്തെറിക്കാന്‍ കാരണം ഇതാണെന്ന് അവര്‍ കരുതുന്നു. മൂന്ന് ഗ്രാം സ്‌ഫോടക വസ്തുക്കള്‍ പേജറുകളില്‍ ഉണ്ടായിരുന്നത്രേ. മാസങ്ങളോളം ഇത് ഹിസ്ബുള്ളയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. പിഇടിഎന്‍ എന്ന സ്‌ഫോടക വസ്തു ഉപയോഗിച്ച് പേജറുകളിലെ ലിഥിയം അയോണ്‍ ബാറ്ററികള്‍ അമിതമായി ചൂടാക്കിയാണ് ആക്രമണം നടത്തിയതെന്നും. പ്രത്യേകതരം സിഗ്നല്‍ ഉപയോഗിച്ച് ബാറ്ററി അമിതമായി ചൂടാക്കിയാണ് പേജറുകള്‍ തകര്‍ത്തതെന്നും പറയുന്നു. ഈ രീതിയിലുള്ള ഒരു സ്മാര്‍ട്ട്ഫോണ്‍ ആക്രമണം ഇപ്പോള്‍ ഇറാനും ഭയക്കുന്നുണ്ട്.
നെറ്റ്വര്‍ക്കുകള്‍ ചോരുന്നു
രണ്ടുവര്‍ഷം മുമ്പ് ഇറാന്റെ ആണവ പദ്ധതിക്കുനേരെ ഇസ്രയേല്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. മൊസാദും, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ദേശീയ സുരക്ഷാ ഏജന്‍സിയും (എന്‍എസ്എ) സംയുക്തമായി നടത്തിയ പ്രവര്‍ത്തനമാണെന്ന് വിശ്വസിക്കപ്പെടുന്നു. ആണവായുധം വികസിപ്പിക്കുന്നതിന് നിര്‍ണായകമായ യുറേനിയം സമ്പുഷ്ടീകരണ ശേഷി വൈകിപ്പിക്കാന്‍ ഇതുമൂലം ഇസ്രയേലിന് കഴിഞ്ഞു. ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ നതാന്‍സില്‍ 2005 ഓടെയാണ് സ്റ്റക്സ്നെറ്റ് 'വേം' എന്ന സ്പൈ മാല്‍വയര്‍ സ്ഥാപിച്ചാണ് മൊസാദ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഈ മാല്‍വെയര്‍ ആണവ നിലയത്തിന്റെ സെന്‍ട്രിഫ്യൂജുകള്‍ കേടാക്കുകയും ചെയ്തു.
ഒരു പ്രത്യേക തരം സെന്‍ട്രിഫ്യൂജിന്റെ റോട്ടര്‍ വേഗതയില്‍ മാറ്റം വരുത്തി. ഇങ്ങനെ നതാന്‍സിലെ, നടാന്‍സിന്റെ 9,000 സെന്‍ട്രിഫ്യൂജുകളില്‍ 1,000 നും 2,000 നും ഇടയില്‍ നശിപ്പിക്കപ്പെട്ടു, സ്റ്റക്സ്നെറ്റ് ആക്രമണം ഇറാന്റെ ആണവ പരിപാടികളെ രണ്ട് വര്‍ഷമാണ് പിന്നോട്ടടിപ്പിച്ചത്. അതായത് ഏത് നെറ്റ്വര്‍ക്കിലും മൊസാദിന് നുഴഞ്ഞുകയറാനും ഹാക്ക് ചെയ്യാനും കഴിയുമെന്നത് കുറച്ചൊന്നുമല്ല ഇറാനെ ഭീതിയിലാഴ്ത്തുന്നത്. ഇതുകൊണ്ടുതന്നെയാണ് പ്രാധന പദ്ധതിയില്‍ അടക്കം കമ്പ്യൂട്ടര്‍ ഉപയോഗം കുറയ്ക്കണമെന്ന അനൗദ്യോഗിക നിര്‍ദേശം മൊസാദ് നല്‍കുന്നത്. പക്ഷേ ഈ ആധുനിക യുഗത്തില്‍ കമ്പ്യൂട്ടര്‍ നിയന്ത്രണമൊക്കെ എത്രകണ്ട് പ്രായോഗികമാവുമെന്ന് കണ്ടറിയണം.