ഇറാനിലെ ഫോര്‍ദോ ഭൂഗര്‍ഭ ആണവ നിലയം തകര്‍ക്കാന്‍ അണുബോംബ് പ്രയോഗിക്കുന്നതില്‍ ട്രംപിന് ആശങ്ക; അമേരിക്ക യുദ്ധത്തിന് ഇറങ്ങി പുറപ്പെടുമോ എന്നറിയാന്‍ രണ്ടാഴ്ച കാക്കണം; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ജനീവയില്‍ നയതന്ത്ര ചര്‍ച്ചകള്‍; തര്‍ക്കം യുഎന്‍ സുരക്ഷാ കൗണ്‍സിലേക്ക്; നിര്‍ണായക തീരുമാനത്തിന് കളമൊരുങ്ങുന്നു

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ജനീവയില്‍ നയതന്ത്ര ചര്‍ച്ചകള്‍

Update: 2025-06-20 15:13 GMT

ജനീവ: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ജനീവയില്‍ നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. അതേസമയം, ന്യൂയോര്‍ക്കില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലും യോഗം ചേരും. യുകെ, ഫ്രഞ്ച്, ജര്‍മ്മന്‍ വിദേശകാര്യ മന്ത്രിമാര്‍ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ചര്‍ച്ച നടത്തുകയാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ നയതന്ത്ര പരിഹാരം കാണാനുളള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ഡേവി ലാമി യോഗത്തിന് മുന്നോടിയായി പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഇറാനെതിരെ സൈനിക നടപടി വേണമോ എന്ന് അടുത്ത രണ്ടാഴ്ചയ്ക്കുളളില്‍ തീരുമാനിക്കുമെന്ന്് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കെ ഈ സമയപരിധി നിര്‍ണായകമായി തീര്‍ന്നിരിക്കുകയാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ യൂറോപ്യന്‍ നേതാക്കളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാംമി, അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡര്‍ ലോര്‍ഡ് പീറ്റര്‍ മന്‍ഡല്‍സണ്‍ എന്നിവര്‍ മാര്‍ക്കോ റൂബിയോയുമായും വൈറ്റ് ഹൗസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫുമായും മുക്കാല്‍ മണിക്കൂറോളം കഴിഞ്ഞ രാത്രിയില്‍ വാഷിങ്ടണില്‍ വെച്ച് സംസാരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

അതേ സമയം അമേരിക്കയുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതിനോട് ഇറാന്‍ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണത്തില്‍ അമേരിക്ക പങ്കാളിയാണെന്നും അതുകൊണ്ട് അവരുമായി നയതന്ത്ര ചര്‍ച്ചയ്ക്കില്ലെന്നുമാണ് യൂറോപ്പിലേക്ക് തിരിക്കും മുമ്പ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞത്. 'ഈ കുറ്റകൃത്യത്തിലെ ഒരു പങ്കാളിയെന്ന നിലയില്‍ അമേരിക്കയുമായി ഞങ്ങള്‍ക്ക് ഒന്നും സംസാരിക്കാനില്ല', ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്നാണ് ഇറാന്റെ നിലപാട്. ചര്‍ച്ചകള്‍ ആണവ, പ്രാദേശിക വിഷയങ്ങളെക്കുറിച്ചായിരിക്കും. ആവണ സമ്പുഷ്ടീകരണ പദ്ധതി പരിമിതപ്പെടുത്താന്‍ ഇറാന്‍ തയ്യാറാകുമെങ്കിലും പൂര്‍ണ്ണമായും അതില്‍ നിന്ന് പിന്മാറില്ലെന്നും ഇറാന്‍ നയതന്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന നിലപാടും ഇറാന്‍ സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, ഇസ്രയേലും ഇറാനും തമ്മില്‍ പരസ്പരമുള്ള ആക്രമണം തുടരുകയാണ്. ടെഹ്‌റാനിലെ മിസൈല്‍ നിര്‍മ്മാണ ശാല അടക്കം നിരവധി സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. അതിനിടെ, തെക്കന്‍ ഇസ്രയേലിലെ ബീര്‍ഷേബയില്‍ ഒരു ടെക്‌നോളജി പാര്‍ക്കിലുണ്ടായ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു.

റഷ്യയുടെ മുന്നറിയിപ്പ്

പശ്ചിമേഷ്യ യുദ്ധത്തിന്റെയും അസ്ഥിരതയുടെയും അഗാധ ഗര്‍ത്തത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. ഇറാനെതിരെ യുദ്ധത്തിന് പുറപ്പെടരുതെന്ന് റഷ്യ കഴിഞ്ഞ ദിവസം ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഇറാനെ ആക്രമിക്കാനുളള പദ്ധതിയില്‍ നിന്ന് ട്രംപ് പിന്നോക്കം പോയെന്നാണ് കരുതപ്പെടുന്നത്. ഇറാനിലെ ഫോര്‍ദോ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം തകര്‍ക്കാന്‍ ആണവ ആക്രമണം അല്ലാതെ വഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ പദ്ധതി ഉപേക്ഷിച്ചതായാണ് സൂചന. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ക്ക് ഫോര്‍ദോയെ തകര്‍ക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഇസ്രയേലിന്റെ യുദ്ധത്തില്‍ പങ്കാളിയാകുന്നതില്‍ അര്‍ഥമുള്ളെന്നും ട്രംപ് തന്റെ പ്രതിരോധ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. എന്തായാലും തല്‍ക്കാലം നയതന്ത്ര പരിഹാരത്തിനാണ് മുന്‍കൈ.


Tags:    

Similar News