വെടിനിര്‍ത്തല്‍ ലംഘിച്ച ഇസ്രയേലിനെയും ഇറാനെയും ചീത്ത പറഞ്ഞ് കണ്ണുപൊട്ടിച്ച് ട്രംപ്; വാക്കുകള്‍ കൊണ്ട് 'എഫ്-ബോംബും' പൊട്ടിച്ചു; കരാര്‍ ഉണ്ടാക്കിയ ഉടന്‍ ഇസ്രയേല്‍ ഒരു ലോഡ് ബോംബുമായി ഇറങ്ങിയെന്ന് രോഷാകുലനായി യുഎസ് പ്രസിഡന്റ്; ഇരുരാജ്യങ്ങള്‍ക്കും ശകാരം; നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് പോര്‍വിമാനങ്ങള്‍ മടക്കണമെന്നും അന്ത്യശാസനം

ഇസ്രയേലിനെയും ഇറാനെയും ചീത്ത പറഞ്ഞ് കണ്ണുപൊട്ടിച്ച് ട്രംപ്

Update: 2025-06-24 12:49 GMT

വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം താന്‍ മുന്‍കൈയടുത്ത് നടപ്പിലാക്കിയ വെടിനിര്‍ത്തല്‍ ലംഘിച്ച ഇസ്രയേലിനെയും ഇറാനെയും ശപിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ടെലിവിഷനില്‍ ലൈവ് പരിപാടിക്കിടെയായിരുന്നു പ്രതികരണം. വാക്കുകള്‍ കൊണ്ട് എഫ്-ബോംബ് പൊട്ടിക്കുകയും ചെയ്തു അദ്ദേഹം.

' ഇരുരാജ്യങ്ങളും ദീര്‍ഘകാലമായി കഠിനമായി പോരടിക്കുന്നു. അവര്‍ എന്തുനശിച്ച കാര്യമാണ് ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയില്ല'- നാറ്റോ ഉച്ചകോടിക്കായി നെതര്‍ലന്‍ഡ്‌സിലേക്ക് പോകും മുമ്പാണ് ഇരുരാജ്യങ്ങള്‍ക്കും നേരെ അദ്ദേഹം വിമര്‍ശനം ചൊരിഞ്ഞത്.

' ഇസ്രയേല്‍, നിങ്ങള്‍ ബോബുകള്‍ വര്‍ഷിക്കരുത്. അത് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാകും. നിങ്ങളുടെ പൈലറ്റുമാരെ മടക്കി വിളിക്കു, ഉടന്‍'- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ലോക സമാധാനത്തിന് പുത്തന്‍ അദ്ധ്യായം കുറിച്ചു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് ഇരുരാജ്യങ്ങളുടെയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഇറാന്‍ രണ്ടുബാലിസ്റ്റിക് മിസൈലുകള്‍ രാവിലെ തൊടുത്തുവിട്ടതായി ഇസ്രയേല്‍ ആരോപിതോടെ കാര്യങ്ങള്‍ വീണ്ടും വഷളായി.

' ഞങ്ങള്‍ കരാര്‍ ഉണ്ടാക്കിയ പാടേ, ഇസ്രയേല്‍ പുറത്തുവന്ന് ഒരുലോഡ് ബോംബുകള്‍ വര്‍ഷിച്ചു. ഇതുപോലെയൊന്ന് ഞാന്‍ ഇതിനുമുമ്പ് കണ്ടിട്ടില്ല', -ട്രംപ് ഇസ്രയേലിനെ കുറ്റപ്പെടുത്തി.

' ഇസ്രയേലിന്റെ കാര്യത്തില്‍ ഞാന്‍ ഒട്ടും സന്തുഷ്ടനല്ല. ഇറാന്റെ കാര്യത്തിലും അങ്ങനെ തന്നെ. എന്നാല്‍, അബദ്ധത്തില്‍ വന്ന ഒരു റോക്കറ്റിന്റെ പേരില്‍ വീണ്ടും ആക്രമണത്തിന് മുതിര്‍ന്ന ഇസ്രയേലിനോടാണ് എനിക്ക് അനിഷ്ടം'- ട്രംപ് വൈറ്റ് ഹൗസിന് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

' ഇസ്രയേല്‍ ഇറാനെ ആക്രമിക്കില്ല. എല്ലാ വിമാനങ്ങളും മടങ്ങും. ആര്‍ക്കും അപകടം സംഭവിക്കില്ല. വെടിനിര്‍ത്തല്‍ നിലവില്‍ വന്നു' ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച ശേഷം ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

അടങ്ങാതെ ഇറാനും ഇസ്രയേലും

ഏറ്റുമുട്ടല്‍ അവസാനിക്കുമെന്ന പ്രതീക്ഷയെ അസ്ഥാനത്താക്കി കൊണ്ട് ഇന്നുരാവിലെ ഇറാന്‍ രണ്ടുബാലിസ്റ്റിക് മിസൈലുകള്‍ അയച്ചെന്നും അതുചെറുത്തെന്നും ഇസ്രയേല്‍ അറിയിച്ചു. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ നിര്‍ദ്ദേശിച്ചതായി പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി. ടെഹ്‌റാന്റെ ഹൃദയഭൂമിയില്‍ തന്നെ ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്.

എന്നാല്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ തങ്ങള്‍ അത് ലംഘിച്ചെന്ന ആരോപണം ഇറാന്‍ നിഷേധിച്ചു. ഇന്നുരാവിലെ ബീര്‍ഷേബയിലെ ഒരു റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ മിസൈല്‍ പതിച്ച നാലുപേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 12 ദിവസത്തെ യുദ്ധത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഇറാന് ഏറ്റവുമധികം നഷ്ടമുണ്ടാക്കി കൊണ്ട് 9 പേര്‍ കൊല്ലപ്പെട്ടത്. ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരേ ഇറാന്‍ മിസൈലുകള്‍ തൊടുത്തതോടെയാണ് ട്രംപ് വെടിനിര്‍ത്തലിനായി മുന്‍കൈയെടുത്തത്.

ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളത്തിന് എതിരായ ആക്രമണം, തങ്ങളുടെ അയല്‍ക്കാര്‍ക്ക് എതിരെയല്ല, മറിച്ച് സ്വയം പ്രതിരോധത്തിന് വേണ്ടി ആയിരുന്നു എന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അരാഗ്ചി ന്യായീകരിച്ചത്. സ്വയം ചെറുത്തുനില്‍പ്പിനുള്ള അവകാശം മാത്രമാണ് തങ്ങള്‍ വിനിയോഗിച്ചതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്്മാനെ, അരാഗ്ചി അറിയിച്ചു. ഞായറാഴ്ച ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാന്‍ യുഎസ് വ്യോമ താവളം ആക്രമിച്ചത്.

ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇറാന്‍

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഇസ്രയേല്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍ ആരോപിച്ചു. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 7.30 നാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. എന്നാല്‍, രാവിലെ 9 മണിക്കും മൂന്നുഘട്ടങ്ങളിലായി ഇസ്രയേല്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍ സൈനിക വക്താവ് അറിയിച്ചു.

ട്രംപിന്റെ നിര്‍ദേശപ്രകാരം ഇറാനുമായി വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ,ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചിരുന്നു. എന്നാല്‍, ഇറാന്റെ ആക്രമണം വീണ്ടും ഉണ്ടായതോടെ തിരിച്ചടിക്കാന്‍ ഇസ്രയേല്‍ പ്രതിരോധമന്ത്രി ഉത്തരവിടുകയായിരുന്നു.

അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സഹകരണം തേടി രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സി തലവന്‍ റാഫേല്‍ ഗ്രോസി ഇറാന്‍ വിദേശകാര്യ മന്ത്രിക്ക് കത്തെഴുതി. ഐ എ ഇ എയുമായി സഹകരണം പുനരാരംഭിച്ചാല്‍ ടെഹ്‌റാന്റെ വിവാദ ആണവ പദ്ധതിയെ ചൊല്ലിയുള്ള തര്‍ക്കത്തിന് നയതന്ത്ര പരിഹാരം ആകുമെന്നും ഏജന്‍സി എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.

Tags:    

Similar News