ഗ്രീസും ക്രൊയേഷ്യയും ഇറ്റലിയും മാള്‍ട്ടയും സൈപ്രസും തുടങ്ങി തെക്കന്‍ യൂറോപ്പിലേയും തെക്ക് കിഴക്കന്‍ യൂറോപ്പിലെയും സ്ഥലങ്ങള്‍ സുരക്ഷിതം; ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം: ആകാശ യാത്ര എത്രമാത്രം സുരക്ഷിതമാണ്? ഏറ്റവും സുരക്ഷിതമായ ഹോളിഡേ ഡെസ്റ്റിനേഷന്‍സ് ഇപ്പോള്‍ ഏതൊക്കെയാണ്?

Update: 2025-06-25 02:40 GMT

ലണ്ടന്‍: ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പല വ്യോമപാതകളും അടച്ചതോടെ വിവിധ വിമാനക്കമ്പനികള്‍ പല സര്‍വ്വീസുകളും നിര്‍ത്തി വെച്ചിരിക്കുകയാണ്. മാത്രമല്ല, ഒരു യുദ്ധ സാഹചര്യത്തില്‍ ആകാശയാത്ര എത്രമാത്രം സുരക്ഷിതമാണെന്ന ആശങ്കയും ഉയരുന്നുണ്ട്.

ഒഴിവുകാല വിനോദയാത്രകള്‍ക്ക് തയ്യാറെടുത്തവരും ആശങ്കയിലാണ്. മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷം പലരിലും ആശയക്കുഴപ്പമുണ്ടാക്കുകയാണ്. എന്നാല്‍, പല ജനപ്രിയ ഒഴിവുകാല വിനോദയാത്രാ കേന്ദ്രങ്ങളും തികച്ചും സുരക്ഷിതമാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. സംഘര്‍ഷമേഖലയില്‍ ഉണ്ടാകാനിടയുള്ള യാത്രാ തടസ്സങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഉള്‍പ്പടെ, ട്രാവല്‍ അഡ്വൈസ് അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ് ബ്രിട്ടണിലെ ഫോറിന്‍ ഓഫീസ്. കഴിഞ്ഞ വാരാന്ത്യത്തില്‍ ഇറാനിലെ ന്യൂക്ലിയാര്‍ ബങ്കറുകള്‍ അമേരിക്ക ആക്രമിച്ചതിനു ശേഷവും പല പ്രധാന കേന്ദ്രങ്ങളിലേക്കും യാത്രാവിലക്ക് കല്പിക്കാന്‍ ബ്രിട്ടണിലെ ഫോറിന്‍ ഓഫീസ് തയ്യാറായിട്ടില്ല.

ഗ്രീസ്, ക്രൊയേഷ്യ, ഇറ്റലി, മാള്‍ട്ട, സൈപ്രസ് തുടങ്ങി തെക്കന്‍ യൂറോപ്പിലേയും തെക്ക് കിഴക്കന്‍ യൂറോപ്പിലെയും പല രാജ്യങ്ങളിലെയും വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയില്ല. അതുപോലെ തുര്‍ക്കി, ദുബായ്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കും ഫോറിന്‍ ഓഫീസ് പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. ബ്രിട്ടീഷ് എയര്‍വെയ്‌സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ദുബായിലേക്കുള്ള സര്‍വ്വീസുകള്‍ നേരത്തെ റദ്ദാക്കിയിരുന്നു. ഖത്തറിലെ ദോഹയിലെക്കുള്ള സര്‍വീസും ബ്രിട്ടീഷ് എയര്‍വെയ്‌സ് മരവിപ്പിച്ചിരുന്നു.

എന്നാല്‍ അവര്‍ ഇപ്പോള്‍ ദുബായിലെക്കുള്ള സര്‍വ്വീസ് പൂനരാരംഭിച്ചു കഴിഞ്ഞു. ഇന്ന് ദോഹയിലെക്കുള്ള സര്‍വ്വീസും പുനസ്ഥാപിക്കുമെന്നാണ് കരുതുന്നത്. ഫോറിന്‍ ഓഫീസിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും,വിമാനക്കമ്പനികളുടെ പുതിയ അറിയിപ്പുകളും പരിശോധിക്കണമെന്നാണ് അസ്സോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്റ്‌സ് യാത്രക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടയിലാന് വേനല്‍ക്കാല യാത്രയ്ക്ക് സുരക്ഷിതമായ ഇടങ്ങളുടെ പട്ടിക പുറത്തു വന്നത്.

തുര്‍ക്കിയുടെ, സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഭാഗങ്ങള്‍ സുരക്ഷിതമല്ലെങ്കിലും, തെക്ക് പടിഞ്ഞാറന്‍ തീര പ്രദേശങ്ങള്‍ സുരക്ഷിതമാണെന്ന് അതില്‍ പറയുന്നു. ഇവിടെയെത്താന്‍ ഡലാമന്‍ വിമാനത്താവളത്തിലേക്കാണ് യാത്ര ചെയ്യേണ്ടത്. ഇസ്താംബൂളിലേക്കും കാപ്പാഡോസിയയിലേക്കുമുള്ള യാത്രകളും സാധാരണ പോലെ തന്നെയാണ്. എന്നാല്‍, ആഗോളാടിസ്ഥാനത്തില്‍ തന്നെ ബ്രിട്ടീഷ് താത്പര്യങ്ങള്‍ക്കും, ബ്രിട്ടീഷുകാര്‍ക്കും എതിരായ തീവ്രവാദ ആക്രമണങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണെന്നും ഫോറിന്‍ ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു.

ബ്രിട്ടീഷ് സൈനിക ആസ്ഥാനമുള്ള സൈപ്രസ്സും താരതമ്യേന സുരക്ഷിതമാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദ ആക്രമണങ്ങളുടെ ചരിത്രമില്ലെങ്കില്‍ കൂടി സൈപ്രസ്സിലും അതിനെതിരെ മുന്‍കരുതല്‍ എടുക്കണമെന്നും ഫോറിന്‍ ഓഫീസ് നിര്‍ദ്ദേശിക്കുന്നു. ഗ്രീസ്, മാള്‍ട്ട, ഇറ്റലി, ക്രൊയേഷ്യ, മൊറോക്കോ എന്നീ രാജ്യങ്ങളും താരതമ്യേന സുരക്ഷിതമാണ്. എന്നാല്‍, ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം കൂടുതല്‍ ശക്തമായാല്‍ ഒരുപക്ഷെ അതിന്റെ വ്യാപ്തി വര്‍ദ്ധിച്ചേക്കും എന്നതിനാല്‍ കരുതലോടെയിരിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ടുണീഷ്യയും താരതമ്യേന സുരക്ഷിതമായ ഇടമാണെങ്കിലും അതിര്‍ത്തി കടന്നുള്ള തീവ്രവാദ ആക്രമണം ഉണ്ടായേക്കാം എന്നതിനാല്‍ പടിഞ്ഞാറന്‍ ട്യുണീഷ്യയിലേക്കും ട്യുണീഷ - അള്‍ജീരിയ അതിര്‍ത്തി പ്രദേശങ്ങളിലേക്കും പോകരുതെന്നും ഫോറിന്‍ ഓഫീസ് നിര്‍ദ്ദേശിക്കുന്നു. ഈജിപ്ത്, ഒമാന്‍, ഖത്തര്‍, ദുബായ്, സൗദി അറേബ്യ, ജോര്‍ദ്ദാന്‍എന്നിവിടങ്ങളിലേക്കും നിലവില്‍ ഫോറിന്‍ ഓഫീസ് യാത്രാ വിലക്കുകള്‍ പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍, യുദ്ധം കനക്കുകയാണെങ്കില്‍ യാത്രകള്‍ വൈകുന്നതിനോ പൂര്‍ണ്ണമായി തടസ്സപ്പെടുന്നതിനോ സാധ്യതയുണ്ട്.

അതുപോലെ യു എ ഇയില്‍ തീവ്രവാദി ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. സൗദി അറേബ്യയുടെ, യമനുമായുള്ള അതിര്‍ത്തി പ്രദേശത്തു നിന്നും വിട്ടു നില്‍ക്കാനും നിര്‍ദ്ദേശിക്കുന്നു. സമാനമായ രീതിയില്‍ ജോര്‍ദ്ദാന്‍ - സിറിയ അതിര്‍ത്തി പ്രദേശത്ത് പോകുന്നതിനെതിരെയും മുന്നറിയിപ്പുണ്ട്. അതേ സമയം ഇസ്രയേല്‍, ഇറാന്‍, യമന്‍, യുക്രെയിന്‍, റഷ്യ എന്നീ രാജ്യങ്ങളിലെക്ക് പോകുന്നത് പൂര്‍ണ്ണമായും വിലക്കിയിരിക്കുകയാണ്.

Tags:    

Similar News