രണ്ടാഴ്ച മുന്‍പ് അവധിയില്‍ വന്നിരുന്നപ്പോള്‍ മാനസിക സമ്മര്‍ദത്തിനു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി; വിശ്രമവും മരുന്നും നിര്‍ദ്ദേശിച്ചെങ്കിലും രണ്ടും ചെയ്തില്ല; നൊമ്പരമായി സാനുവിന്റെ വെടിയുതിര്‍ത്തുള്ള ആത്മഹത്യ; സുലൂര്‍ പോലീസ് അന്വേഷണത്തില്‍

Update: 2025-10-20 04:28 GMT

പാലക്കാട് സുലൂര്‍ വ്യോമസേനാ താവളത്തില്‍ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചതില്‍ വിശദ അന്വേഷണം വേണമെന്ന ആവശ്യം ശക്തം. പാലക്കാട് യാക്കര കടുന്തുരുത്തി പള്ളിക്കണ്ടത്ത് വീട്ടില്‍ എസ്.സാനു (47) ആണു മരിച്ചത്. ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് കോയമ്പത്തൂര്‍ സുലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡിഫന്‍സ് സെക്യൂരിറ്റി കോറില്‍ നായിക് ആയിരുന്നു സാനു. ഞായറാഴ്ച രാവിലെ 6 മണിക്ക് വ്യോമസേനാ ക്യാംപസിലെ 13 നമ്പര്‍ ടവര്‍ പോസ്റ്റിലായിരുന്നു ഡ്യൂട്ടി. പോസ്റ്റില്‍ കയറി 10 മിനിറ്റിനകം എകെ 103 റൈഫിള്‍ ഉപയോഗിച്ചു തലയിലേക്കു സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. വെടിശബ്ദത്തിനു പിന്നാലെ സാനു മുകളില്‍ നിന്നു താഴേക്കു തെറിച്ചുവീണു. താഴെയുണ്ടായിരുന്ന ജവാനാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. ഉടന്‍തന്നെ വൈദ്യപരിശോധന നടത്തി മരണം സ്ഥിരീകരിച്ചു.

സാനുവിന് ജോലിയില്‍ വളരെയേറെ സമ്മര്‍ദം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് അവധിയില്‍ വന്നിരുന്നപ്പോള്‍ മാനസിക സമ്മര്‍ദത്തിനു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വിശ്രമവും മരുന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ മരുന്നു കൃത്യമായി കഴിച്ചിരുന്നില്ലെന്നും വീട്ടുകാര്‍ അറിയിച്ചു. മാനസിക സമ്മര്‍ദം അധികമായതായി രണ്ടു ദിവസം മുന്‍പ് ഭാര്യയോട് വിഡിയോ കോളില്‍ പറഞ്ഞിരുന്നു.

ഇന്നലെ വൈകിട്ട് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു കൈമാറി. സംസ്‌കാരം ഇന്നു രാവിലെ 9 മണിക്ക് പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍. അച്ഛന്‍: ശിവരാമന്‍. അമ്മ: കലാവതി. ഭാര്യ: ഇന്ദുലേഖ. മക്കള്‍: ഹര്‍ശിവ്, ഹാര്‍ദ.

Tags:    

Similar News