കെനിയയില്‍ വിമാനാപകടം; ചെറുവിമാനം ക്വാലെയില്‍ തകര്‍ന്നുവീണ് 12 വിദേശ ടൂറിസ്റ്റുകള്‍ മരിച്ചു; കത്തിക്കരിഞ്ഞ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി; ഉച്ചത്തിലുള്ള സ്ഫോടനം കേട്ടതായി ദൃക്സാക്ഷികള്‍; അപകടകാരണം മോശം കാലാവസ്ഥയെന്ന് സൂചന

Update: 2025-10-28 11:44 GMT

നെയ്റോബി: കെനിയയിലെ തീരദേശ മേഖലയായ ക്വാലെയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ചെറുവിമാനം തകര്‍ന്നുവീണ് വിദേശ വിനോദ സഞ്ചാരികളടക്കം പന്ത്രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മസായി മാര നാഷനല്‍ റിസര്‍വിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. സംഭവസ്ഥലത്ത് എത്തിയപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി. ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയില്‍ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. ചുരുങ്ങിയത് പന്ത്രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് വിവരം. മരിച്ചവരിലേറെയും വിനോദസഞ്ചാരികളാണെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉച്ചത്തിലുള്ള സ്ഫോടനം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

ഡയാനി എയര്‍സ്ട്രിപ്പില്‍നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെ വനത്തിനടുത്തുള്ള കുന്നിന്‍ പ്രദേശത്താണ് അപകടമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ എല്ലാവരും വിദേശ വിനോദസഞ്ചാരികളാണ്. അവര്‍ ഏത് രാജ്യക്കാരാണെന്ന് പിന്നീട് സ്ഥിരീകരിക്കുമെന്നും ക്വാലെ കൗണ്ടി കമീഷണര്‍ സ്റ്റീഫന്‍ ഒറിന്‍ഡെ പറഞ്ഞു.

സെസ്ന കാരവന്‍ വിഭാഗത്തില്‍പ്പെട്ട വിമാനത്തില്‍ 12 പേര്‍ ഉണ്ടായിരുന്നുവെന്നും അപകടകാരണം അന്വേഷിച്ചുവരികയാണെന്നും കെനിയ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. എത്ര യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു എന്നതിന്റെ കൃത്യമായ കണക്കുകള്‍ വ്യക്തമല്ല. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്ക് ശേഷം വിമാനം തകര്‍ന്നുവീണ് തീപിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് കത്തിക്കരിഞ്ഞ വിമാനാവശിഷ്ടങ്ങളും ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിനോദസഞ്ചാരകേന്ദ്രമായ ദിയാനിയില്‍നിന്ന് മറ്റൊരു വിനോദസഞ്ചാരകേന്ദ്രമായ കിച്വ ടെംബോ എന്ന സ്ഥലത്തേക്ക് പറന്നുയര്‍ന്ന 5വൈ-സിസിഎ എന്ന വിമാനമാണ് തകര്‍ന്നുവീണത്. ദുരന്തത്തിന് പിന്നാലെ പോലീസും അടിയന്തര സേനാവിഭാഗങ്ങളും അപകടസ്ഥലത്തെത്തി. തകര്‍ന്നുവീണ വിമാനത്തിന്റെ ഭാഗങ്ങളില്‍ തീ പടര്‍ന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മോശം കാലാവസ്ഥ ഉള്‍പ്പെടെയുള്ള ഘടകങ്ങളാകാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Tags:    

Similar News