എല്ലാ ആഴ്ചകളിലും ആഗ്രഹം തോന്നിയാൽ അവർ വിമാനം കയറും; വേട്ടയാടുന്ന ഒരു പറ്റം ക്രൂരന്മാരായ ചെന്നായ്ക്കളെ പോലെ പെരുമാറും; കുട്ടികളെ കിട്ടിയാൽ കൂടുതൽ പണം; മൃഗങ്ങളെ കൊല്ലുന്ന അതെ ലാഘവത്തോടെ മനുഷ്യരെ വെടിവെച്ചിടുന്ന കാഴ്ച; ബോസ്‌നിയന്‍ യുദ്ധത്തിനിടെ ഇറ്റലിയൻ സഞ്ചാരികൾ നടത്തിയത് ക്രൂര വംശ്യഹത്യ തന്നെ; ഇത് ലോകത്തെ ഞെട്ടിച്ച അപൂർവ 'വേട്ടയാടല്‍' കഥ
ബോസ്‌നിയ ഹെര്‍സെഗോവിനയുടെ തലസ്ഥാനമായ സരയാവോയില്‍ ഹ്യൂമന്‍ സഫാരി എന്ന രീതിയില്‍ മനുഷ്യരെ വേട്ടയാടി കൊല്ലാന്‍ ടൂറിസ്റ്റുകള്‍ക്ക് അവസരം ഒരുക്കിയതായി റിപ്പോര്‍ട്ട്. മുതിര്‍ന്നവരെ കൊല്ലാന്‍ എഴുപതിനായിരം പൗണ്ടും കുട്ടികളെ കൊല്ലാന്‍ അതിലും വലിയ തുകയുമാണ്
ഈടാക്കിയിരുന്നത്. ഇറ്റലിയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് ഇത്തരത്തില്‍ മനുഷ്യ വേട്ടയാടല്‍ നടത്തിയത്. 1990 കളിലാണ് ഇത്തരം ക്രൂരകൃത്യങ്ങള്‍ നടന്നത്. ബോസ്‌നിയന്‍യുദ്ധവുമായി ബന്ധപ്പെട്ട് സെര്‍ബ്-ബോസ്‌നിയന്‍ തീവ്രവാദികള്‍ നടത്തിയ ഉപരോധത്തിനിടയിലാണ് ഇത്തരം സംഭവങ്ങള്‍ നടന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സമ്പന്നരായ വിദേശികള്‍ തോക്കുകളുമായിട്ടാണ് എത്തിയിരുന്നത്.
മൃഗങ്ങളെ വേട്ടയാടാന്‍ എത്തിയ ഇവർക്ക് വേണ്ടി മനുഷ്യരെ തന്നെ വേട്ടയാടി കൊല്ലാന്‍ അവസരം ഒരുക്കുകയായിരുന്നു. 1992 നും 1996 നും ഇടയില്‍ ഇവടെ ഉണ്ടായ ഉപരോധത്തില്‍ സരജേവോയില്‍ ഷെല്ലാക്രമണത്തിലും വെടിവയ്പ്പിലും 10,000 ത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. തീവ്ര വലതുപക്ഷ വൃത്തങ്ങളുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന വിനോദസഞ്ചാരികള്‍, ഉപരോധിക്കപ്പെട്ട നഗരത്തിലേക്കുള്ള വാരാന്ത്യ യാത്രകള്‍ക്കായി ബോസ്‌നിയന്‍ സെര്‍ബ് സൈന്യത്തിലെ അംഗങ്ങള്‍ക്ക് പണം നല്‍കിയതായി ആരോപിക്കപ്പെടുന്നു. അവിടെ അവര്‍ ആഘോഷപൂര്‍വ്വം മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നതില്‍ പങ്കെടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ നിയമപരമായ നടപടികള്‍ തുടരുകയാണ്.
എല്ലാ വാരാന്ത്യങ്ങളിലും ട്രൈസ്റ്റെയില്‍ നിന്ന് ബെല്‍ഗ്രേഡിലേക്ക് നിരവധി പേരാണ് മനുഷ്യവേട്ടയില്‍ പങ്കെടുക്കാനായി എത്തിയത്. ഇതിനായി ഇവര്‍ 70,000 മുതല്‍ 88,000 പൗണ്ട് വരെ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. സരജേവോ മേയറായിരുന്ന ബെഞ്ചാമിന കാരിക്കിന്റെയും മുന്‍ മജിസ്‌ട്രേറ്റ് ഗൈഡോ സാല്‍വിനിയുടെയും പിന്തുണയോടെ മിലാനില്‍ നിന്നുള്ള എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ എസിയോ ഗവാസെനി സമര്‍പ്പിച്ച പരാതിയില്‍ നിന്നാണ് അന്വേഷണം ആരംഭിച്ചത്. 2022 ല്‍ സ്ലോവേനിയന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മിറാന്‍ സുപാനിക് നിര്‍മ്മിച്ച 'സരജേവോ സഫാരി' എന്ന ഡോക്യുമെന്ററിയിലാണ് ഈ ആരോപണങ്ങള്‍ പുറത്തുവന്നത്.
സരജേവോയിലേക്ക് യാത്ര ചെയ്യാന്‍ പണം നല്‍കി താമസക്കാരെ വെടിവയ്ക്കാന്‍ ശ്രമിച്ചതിന്റെ സാധ്യതയെക്കുറിച്ചുള്ള തെളിവുകള്‍ അവര്‍ ശേഖരിച്ചിരുന്നു. വംശഹത്യയ്ക്കും മനുഷ്യരാശിക്കെതിരായ മറ്റ് കുറ്റകൃത്യങ്ങള്‍ക്കും 40 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ബോസ്‌നിയന്‍ സെര്‍ബ് നേതാവായ റാഡോവന്‍ കരാഡ്സിക്കിന്റെ സൈന്യത്തിലെ സൈനികര്‍ക്ക് ഇതിനായി വന്‍ തുകകള്‍ നല്‍കിയെന്നാണ് വിനോദസഞ്ചാരികള്‍ക്കെതിരെയുള്ള കുറ്റം. സരജേവോയ്ക്ക് ചുറ്റുമുള്ള കുന്നുകളിലേക്ക് പണമടച്ച വിദേശികളെ കൊണ്ടുപോയതായി ആളുകളെ കൊല്ലാന്‍ അവസരമൊരുക്കി എന്നാണ് ആരോപണം.
അതേ സമയം, ബോസ്‌നിയന്‍ അറ്റോര്‍ണി ജനറല്‍ ഓഫീസ് 'സ്‌നൈപ്പര്‍ ടൂറിസ'ത്തെക്കുറിച്ചുള്ള അന്വേഷണം മാറ്റിവച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതിന് സാക്ഷ്യം നല്‍കാന്‍ കഴിയുന്ന നിരവധി ആളുകളുടെ പട്ടിക ലീഡ് പ്രോസിക്യൂട്ടര്‍ അലസ്സാന്‍ഡ്രോ ഗോബിയുടെ പക്കലുണ്ടെന്ന് പറയപ്പെടുന്നു. തെളിവ് നല്‍കാനും പലരേയും വിളിപ്പിക്കും. വാരാന്ത്യ കായിക വിനോദത്തിനായി സാധാരണക്കാരെ കൂട്ടത്തോടെ വെടിവച്ചുകൊന്നവരില്‍ 100 വിനോദസഞ്ചാരികള്‍ വരെ ഉണ്ടാകാമെന്ന് ഗവാസ്സെനി പറഞ്ഞു.
കേസില്‍ ഒരു സ്വകാര്യ കോസ്‌മെറ്റിക് സര്‍ജറി ക്ലിനിക്കിന്റെ ഉടമയായ ഒരു മിലാനീസ് ബിസിനസുകാരനെയും ടൂറിന്‍, ട്രൈസ്റ്റെ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരെയും പരാമര്‍ശിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകികളിലെ പത്ത് പേരെയെങ്കിലും കണ്ടെത്താന്‍ കഴിയുമെന്നാണ് സൂചന. ഇറ്റലിയും ഈ കേസന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുകയാണ്.
