വിവാഹവും അഞ്ചുനാള്‍ മധുവിധുവും മാലിദ്വീപിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍; നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അറിഞ്ഞത് ആ നിര്‍ണായക വിവരം; പിന്നെ ആഡംബരത്തില്‍ നിന്നും ജനലില്ലാത്ത ഇരുട്ടുമുറിയിലേക്ക്; അഞ്ച് തവണ വിമാനം റദ്ദാക്കി; യുദ്ധം വലച്ചതോടെ വിദേശ രാജ്യത്ത് പെട്ടുപോയത് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ നവദമ്പതികള്‍

Update: 2026-03-14 13:40 GMT

മാലെ വെലാന: വിവാഹവും മധുവിധുവും ആഘോഷിക്കാന്‍ മാലിദ്വീപിന്റെ നീലത്തിരമാലകള്‍ തേടിയെത്തിയ ദക്ഷിണാഫ്രിക്കന്‍ ദമ്പതികളായ സിമോണ മുസുവിനും ഡീന്‍ ഷീപ്പേഴ്‌സിനും ഇത് കണ്ണീരിന്റെ മധുവിധുവാണ്. ആംസ്റ്റര്‍ഡാമില്‍ താമസിക്കുന്ന ഇവര്‍ ഫെബ്രുവരി 22-ന് മാലെ വെലാന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ഒന്നിച്ചുള്ള ജീവിതത്തില്‍ സ്വപ്നതുല്യമായ ഒരു തുടക്കമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കടല്‍ത്തീരത്തെ വിവാഹ ചടങ്ങുകളും അഞ്ച് ദിവസത്തെ മധുവിധുവും കഴിഞ്ഞ് മടങ്ങാനിരുന്ന ഇവരെ കാത്തിരുന്നത് അപ്രതീക്ഷിതമായ ഒരു യുദ്ധവാര്‍ത്തയായിരുന്നു. ഇറാന്‍ - ഇസ്രയേല്‍, യു എസ് യുദ്ധത്തെത്തുടര്‍ന്ന് നെതര്‍ലന്‍ഡിലേക്കുള്ള ഇവരുടെ വിമാനം റദ്ദാക്കിയതോടെ ആ മനോഹര യാത്ര തീരാത്ത ദുരിതത്തിലേക്ക് വഴിമാറി.

കാര്യങ്ങളെല്ലാം നല്ലതായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ തന്നെ പേരെഴുതിയ ബോര്‍ഡുമായി ഒരാള്‍ നില്‍പ്പുണ്ടായിരുന്നു. കടല്‍ വിമാനത്തിലാണ് അവരെ റിസോര്‍ട്ടില്‍ എത്തിച്ചത്. വിവാഹ ചടങ്ങുകള്‍ നന്നായി കഴിഞ്ഞു. അതു കഴിഞ്ഞ് അഞ്ചുനാള്‍ മധുവിധു. അതു കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ അവര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ആ വിവരം അറിഞ്ഞത്. ഇറാന്‍ യുദ്ധം കാരണം നെതര്‍ലാന്‍ഡിലേക്കുള്ള അവരുടെ വിമാനം റദ്ദാക്കിയിരിക്കുന്നു. അതോടെ, വിമാനത്താവളത്തില്‍ കുടുങ്ങി.

അന്നവിടെ നിന്നു. പിറ്റേറ്റ് ഇരുവരും വിമാനത്താവളത്തില്‍നിന്നും പുറത്തിറങ്ങി. സിമോണ മുസുവിന്റെയും ഡീന്‍ ഷീപ്പേഴ്സിന്റെയും വിമാനങ്ങള്‍ അഞ്ച് തവണയാണ് റദ്ദാക്കിയത്. യുദ്ധം ആരംഭിച്ചതോടെ പശ്ചിമേഷ്യ മേഖലയില്‍ ഏകദേശം 52,000 വിമാനങ്ങള്‍ റദ്ദാക്കിയതായാണ് കണക്ക്. ഇത് ഏകദേശം 60 ലക്ഷം യാത്രക്കാരെ ബാധിച്ചു. അനിശ്ചിതത്വത്തിലും ദുബായ്, അബുദാബി, റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുള്‍പ്പെടെ ചിലയിടങ്ങളില്‍ സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.




 


യുദ്ധത്തിനു മുമ്പ് ആഗോള വ്യോമയാന രംഗത്തെ നിര്‍ണ്ണായക കേന്ദ്രമായിരുന്നു പശ്ചിമേഷ്യ. 2025-ല്‍ യൂറോപ്പിനും ഏഷ്യ-പസഫിക്കിനും ഇടയില്‍ യാത്ര ചെയ്ത അഞ്ചില്‍ ഒരാള്‍ പശ്ചിമേഷ്യന്‍ വിമാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. 2026-ല്‍ യാത്രക്കാരുടെ എന്നം 24 കോടി ആവുമെന്നായിരുന്നു ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ പ്രതീക്ഷ. അതിനിടയിലാണ് യുദ്ധമെത്തിയത്.

അഞ്ച് ദിവസം മാലി ദ്വീപില്‍ ചെലവഴിക്കാനെത്തിയ മുസുവും ഷീപ്പേഴ്സും ഇപ്പോള്‍ മൂന്നാഴ്ചയായി ഇവിടെയാണ്. മടക്കയാത്രയ്ക്കായി ബദല്‍ വഴികള്‍ തേടി ദിവസവും മണിക്കൂറുകളോളം ഇന്റര്‍നെറ്റിലും എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസുകളിലും ചിലവഴിക്കുകയാണ് അവര്‍. ലഭ്യമായ ചില ടിക്കറ്റുകള്‍ക്ക് വന്‍ വിലയാണ്. ചില വിമാനങ്ങളാകട്ടെ പലയിടങ്ങളില്‍ ഇറങ്ങി 56 മണിക്കൂറിലധികം എടുത്താണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും യാത്ര സങ്കീര്‍ണ്ണമാക്കുന്നുണ്ട്.

വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ഒരു ദിവസം അതേ റിസോര്‍ട്ടില്‍ പാതി വാടകയ്ക്ക് കഴിഞ്ഞു. എന്നാല്‍ അതുപോലും അടക്കുക എളുപ്പമായിരുന്നില്ല. അതിനാല്‍, അവര്‍ കുറഞ്ഞ വാടയ്ക്ക് ഹോട്ടല്‍ ലഭിക്കുന്ന മാഫുഷി എന്ന ദ്വീപിലേക്ക് താമസം മാറി. രണ്ടാഴ്ചയ്ക്കിടെ മൂന്ന് ഹോട്ടലുകളിലായാണ് അവര്‍ താമസിച്ചത്. ഇതില്‍ ഒരു ഹോട്ടല്‍ യാത്രക്കാരെക്കൊണ്ട് നിറഞ്ഞതായിരുന്നു. അവിടെ അവര്‍ക്ക് ലഭിച്ചതാകട്ടെ ജനലുകളില്ലാത്ത മുറിയും. 'അതൊരു ജയിലില്‍ കിടക്കുന്നത് പോലെയായിരുന്നു,' മുസു പറയുന്നു.

പിന്നീട് ദ്വീപിലൂടെ നടന്ന് അന്വേഷിച്ചാണ് വൃത്തിയുള്ള ഒരു ഹോട്ടല്‍ കണ്ടെത്തിയത്. ഒരു രാത്രിക്ക് 200 ഡോളര്‍ നിരക്കുള്ള ഈ ഹോട്ടലില്‍ മാര്‍ച്ച് 13 വരെ കഴിഞ്ഞു. ഓരോ തവണ വിമാനം റദ്ദാക്കുമ്പോഴും ഹോട്ടല്‍ ജീവനക്കാര്‍ സഹായിച്ചു. താമസം നീണ്ടുപോകുമ്പോഴും പോസിറ്റീവ് ആയി ഇരിക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. ഹോട്ടലിനും ഭക്ഷണത്തിനും പണം കണ്ടെത്താന്‍ കഴിയുന്നുണ്ടല്ലോ എന്നതില്‍ അവര്‍ സന്തുഷ്ടരാണ്. ഈ പ്രതിസന്ധി തങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കിയതായി മുസു വെളിപ്പെടുത്തി. 'അവനില്ലായിരുന്നെങ്കില്‍ ഞാന്‍ ഇത് എങ്ങനെ നേരിടുമായിരുന്നു എന്ന് എനിക്കറിയില്ല. ഞാന്‍ ആകെ തകര്‍ന്നുപോയേനെ.' മുസു പറയുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും പോസിറ്റീവ് ആയി ഇരിക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. യുദ്ധം തീര്‍ക്കുന്ന ഈ ആഗോള വ്യോമയാന പ്രതിസന്ധിയില്‍ ലക്ഷക്കണക്കിന് യാത്രക്കാര്‍ക്കൊപ്പം തങ്ങളുടെ മടക്കയാത്രയ്ക്കായി കാത്തിരിക്കുകയാണ് ഈ ദമ്പതികള്‍.

Similar News