പ്രായം തൊണ്ണൂറിനോട് അടുക്കുന്നു; വിദേശ യാത്രകള്‍ നടത്തി വാര്‍ധക്യം അടിപൊളിയാക്കി സഹോദരിമാര്‍; വത്സലയും രമണിയും 18 വര്‍ഷം കൊണ്ട് യാത്ര ചെയ്തത് 18 രാജ്യങ്ങിലേക്ക്: അടുത്ത യാത്ര ലക്ഷദ്വീപിലേക്ക്

വിദേശ യാത്രകള്‍ നടത്തി വാര്‍ധക്യം അടിപൊളിയാക്കി സഹോദരിമാര്‍

Update: 2025-12-05 03:50 GMT

തൃശ്ശൂര്‍: പ്രായം ഏറിയാല്‍ രാമനാമം ജപിച്ച് ഒരു മൂലയ്ക്ക് ഇരിക്കണമെന്നാണ് പണ്ടുള്ളവര്‍ പറയാറ്. എന്നാല്‍ പ്രായം ഏറിയപ്പോള്‍ ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുകയാണ് രണ്ട് സഹോദരിമാര്‍. പ്രായം തൊണ്ണൂറിനോട് അടുക്കുമ്പോഴും വത്സലയും രമണിയും ആലോചിക്കുന്നത് അടുത്തതായി ഏത് രാജ്യം കാണാന്‍ പോകണം എന്നാണ്. ഇതുവരെ 18 രാജ്യങ്ങളാണ് ഇരുവരും സന്ദര്‍ശിച്ചത്. ഏജീസ് ഓഫീസില്‍നിന്ന് സീനിയര്‍ അക്കൗണ്ടന്റായി വിരമിച്ച വത്സലയ്ക്ക് പ്രായം 87. സഹോദരി രമണിക്ക് 85 ആണ് പ്രായം. എന്നാല്‍ പ്രായത്തെ വെല്ലുന്ന ചുറുചുറുക്കുമായി ലോകം ചുറ്റിക്കാണുകയാണ് ഇരുവരും.

18 വര്‍ഷത്തിനിടയില്‍ 18 രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇരുവരും അടുത്തതായി ലക്ഷദ്വീപിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ്. ഈ മാസമാണ് ഇരുവരുടേയും ലക്ഷദ്വീപ് യാത്ര. വടക്കാഞ്ചേരി ഓട്ടുപാറയിലെ തറവാട്ടില്‍ വര്‍ഷങ്ങളായി ഇരുവരും ഒന്നിച്ചാണ് താമസം. ഒന്നിച്ചുള്ള താമസത്തിനിടയിലാണ് ലോകം ചുറ്റുക എന്ന ആശയം ഇരുവരുടേയും മനസ്സില്‍ എത്തുന്നത്. വീട്ടുകാരും കട്ടയ്ക്ക് കൂടെ നിന്നതോടെ ഇരുവരും ബാഗ് പാക്കിങ് തുടങ്ങി.

കംബോഡിയ, വിയറ്റ്നാം, മലേഷ്യ, സിങ്കപ്പൂര്‍, ശ്രീലങ്ക, നേപ്പാള്‍, മ്യാന്‍മാര്‍, തായ്ലാന്‍ഡ് എന്നിവിടങ്ങളിലും ജര്‍മനി ഉള്‍പ്പെടെ പത്ത് യൂറോപ്യന്‍ രാജ്യങ്ങളിലും ഇരുവരും ഇതിനകം യാത്ര ചെയ്തു. രമണിയുടെ മകള്‍ ഡോ. വി. ബിന്ദുവിന്റെ മകള്‍ ഗായത്രിയും ഗായത്രിയുടെ ഭര്‍ത്താവ് ഡോ. ഗോവിന്ദുമാണ് യാത്രകള്‍ ആസൂത്രണം ചെയ്യുന്നത്. ജര്‍മനയില്‍ ആര്‍ക്കിടെക്റ്റായ മകന്‍ ഗൗതം യൂറോപ്പ് രാജ്യങ്ങളിലെ യാത്രയ്ക്കുള്ള സൗകര്യങ്ങളൊരുക്കും. ഈ മാസം നടത്തുന്ന ലക്ഷദ്വീപ് യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുകയാണ് ഇരുവരും.

തൃശ്ശൂരില്‍ പേരുകേട്ട വടക്കൂട്ട് കൃഷ്ണന്‍ മൃണാളന്റെയും ശാരദയുടെയും മൂന്നു മക്കളില്‍ രണ്ടുപേരാണ് വത്സലയും രമണിയും. ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥനായ രാജകുമാര മേനോനെയാണ് വത്സല വിവാഹം കഴിച്ചത്. 1975-ല്‍ രാജകുമാര മേനോന്‍ മരിച്ചതോടെ വത്സലയ്ക്ക് തൃശ്ശൂരിലെ ഓഫീസില്‍ ജോലി കിട്ടി. ഇവര്‍ക്ക് മക്കളില്ല. വിരമിച്ചശേഷം ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വത്സലയെ സഹോദരി രമണി വടക്കാഞ്ചേരിയിലെ തറവാട്ടിലേക്ക് കൂട്ടുകയായിരുന്നു.

കൊടുങ്ങല്ലൂരിലെ അഡ്വ. ഗംഗാധര മേനോനെയാണ് രമണി വിവാഹം കഴിച്ചത്. ഡോ. വി. ബിന്ദു, എല്‍ഐസി ജീവനക്കാരനായ ബാലകൃഷ്ണന്‍, ഹരികുമാര്‍ എന്നിവരാണ് മക്കള്‍. പോട്ടോരിലെ ഭവന്‍സ് വിദ്യാമന്ദിര്‍ പ്രിന്‍സിപ്പലായ ബിന്ദുവാണ് ഇവര്‍ക്കൊപ്പം താമസം. കലാനിലയം അനന്തപദ്മനാഭനാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. അമ്മമാരുടെ യാത്രകളില്‍ കൂട്ടാളിയും സഹായിയും ആകുന്നതും ബിന്ദുവാണ്.

കോളേജില്‍ അധ്യാപികയും കലാകാരിയുമായ മകള്‍ ഗായത്രിയും ഭര്‍ത്താവ് ഗോവിന്ദും ഇവരുടെ മക്കളായ ക്ഷേത്രയും ത്രിലോകും ചിലപ്പോള്‍ കൂടെയുണ്ടാകും. വീട്ടില്‍ ചുമ്മാതിരുന്നപ്പോള്‍ മുത്തശ്ശിമാരായ സഹോദരിമാര്‍ ആസൂത്രണം ചെയ്തതാണ് ഒരു ചെറിയ ആത്മീയ യാത്ര. രാമേശ്വരം മുതല്‍ ഋഷിേകശ് വരെ. അതിനെ പിന്‍പറ്റിയാണ് രാജ്യത്തിന് പുറത്തേക്കുള്ള യാത്ര ആലോചിച്ചതും നടപ്പാക്കിയതും.

Tags:    

Similar News