കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് രാജ്യദ്രോഹം; പത്രസമ്മേളനത്തിലെ ആരോപണങ്ങളില്‍ പൊതുചര്‍ച്ചയ്ക്ക് തയ്യാറുണ്ടോ? അമിത് ഷായെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; വോട്ട് മോഷണം നടത്തിയത് നെഹ്റുവും ഇന്ദിരയും; ബി.ജെ.പി. തോല്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്ലതാണ്; ജയിക്കുമ്പോള്‍ മോശവും; ഈ ഇരട്ടത്താപ്പ് ഇവിടെ നടക്കില്ലെന്ന് അമിത് ഷാ; എസ്ഐആറില്‍ വാക്പോര്; ലോക്സഭയില്‍ നാടകീയരംഗങ്ങള്‍

Update: 2025-12-10 13:16 GMT

ന്യൂഡല്‍ഹി: ലോക്സഭയില്‍ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ വാക്പോര്. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി(എസ്ഐആര്‍) ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് ലോക്സഭയില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. എസ്ഐആര്‍ സംബന്ധിച്ച് അമിത് ഷാ പ്രസംഗിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി ഇടപെട്ടത്. എസ്ഐആറില്‍ താന്‍ നടത്തിയ പത്രസമ്മേളനങ്ങളില്‍ സംവാദത്തിനായി അദ്ദേഹം അമിത് ഷായെ വെല്ലുവിളിച്ചു. എന്നാല്‍, താന്‍ എന്തുപറയണമെന്നത് ആരും കല്പിക്കേണ്ടതില്ലെന്ന് അമിത് ഷാ തിരിച്ചടിച്ചു. ചില കുടുംബങ്ങളാണ് പാരമ്പര്യമായി വോട്ട് ചോരി നടത്തുന്നതെന്നും നെഹ്റു കുടുംബത്തെ ഉന്നമിട്ട് അദ്ദേഹം തിരിച്ചടിച്ചു.

എസ്ഐആര്‍ വിഷയത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചനടത്താന്‍ കഴിയില്ലെന്ന് പറഞ്ഞാണ് അമിത് ഷാ പ്രസംഗം ആരംഭിച്ചത്. എസ്ഐആര്‍ വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നവരല്ല. അതിനാല്‍, ഇതേക്കുറിച്ച് ചര്‍ച്ചനടത്തുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്താല്‍ ആരാണ് ഉത്തരം നല്‍കുകയെന്നും അമിത് ഷാ ചോദിച്ചു. എന്നാല്‍, ചര്‍ച്ചയില്‍നിന്ന് ഒളിച്ചോടില്ലെന്ന് കാണിക്കാന്‍ ചര്‍ച്ചനടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും വോട്ട് മോഷണം ഏറ്റവും വലിയ രാജ്യദ്രോഹമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസിന്റെ ചരിത്രം ഉയര്‍ത്തിക്കാട്ടിയാണ് അമിത് ഷാ ഈ ആരോപണത്തെ തിരിച്ചടിച്ചത്. സ്വാതന്ത്ര്യാനന്തരമുള്ള തെരഞ്ഞെടുപ്പില്‍ സര്‍ദാര്‍ പട്ടേലിന് ഭൂരിപക്ഷം ഉണ്ടായിട്ടും ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായത് 'വോട്ട് മോഷണമാണ്' എന്ന് അമിത് ഷാ ആരോപിച്ചു. 1975-ല്‍ കോടതി തെരഞ്ഞെടുപ്പ് അസാധുവാക്കിയതിന് ശേഷം ഇന്ദിര ഗാന്ധി സ്വയം നിയമപരിരക്ഷ നല്‍കിയത് രണ്ടാമത്തെ 'വോട്ട് മോഷണ'മാണെന്നും, ഇന്ത്യന്‍ പൗരനാകുന്നതിന് മുമ്പ് സോണിയ ഗാന്ധി എങ്ങനെ വോട്ടറായി എന്നതിനെക്കുറിച്ചുള്ള തര്‍ക്കം നിലനില്‍ക്കുന്നത് മൂന്നാമത്തേതാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിനുള്ള 'സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍' (എസ്.ഐ.ആര്‍.) ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസിന് ധാര്‍മികമായ അവകാശമില്ലെന്നും അമിത് ഷാ തുറന്നടിച്ചു. എസ്.ഐ.ആര്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ കടമയാണെന്നും, ഇത് മരിച്ചവരുടെയും വിദേശ പൗരന്മാരുടെയും പേരുകള്‍ ഒഴിവാക്കുന്നതിനുള്ള നടപടിയാണെന്നും അമിത് ഷാ സഭയില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിനെയും അദ്ദേഹം ചോദ്യം ചെയ്തു.

ബി.ജെ.പി. തോല്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്ലതാണ്, ജയിക്കുമ്പോള്‍ മോശവും. ഈ ഇരട്ടത്താപ്പ് ഇവിടെ നടക്കില്ലെന്നും അമിത് ഷാ പറഞ്ഞു. വോട്ടര്‍മാരുടെ യോഗ്യത സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 326 ഉള്‍പ്പെടെയുള്ള ഭരണഘടനാപരമായ വ്യവസ്ഥകളും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, താന്‍ നടത്തിയ പത്രസമ്മേളനങ്ങളെക്കുറിച്ച് പൊതുചര്‍ച്ചയ്ക്ക് തയ്യാറുണ്ടോ എന്ന് രാഹുല്‍ ഗാന്ധി അമിത് ഷായെ വെല്ലുവിളിച്ചു. എന്നാല്‍ 'ഞാന്‍ എന്ത് സംസാരിക്കണമെന്ന് രാഹുല്‍ ഗാന്ധിക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ പ്രസംഗം കേള്‍ക്കാന്‍ ക്ഷമ കാട്ടണമെന്നും അമിത് ഷാ പ്രതികരിച്ചു.

ലോക്‌സഭയിലെ തെരഞ്ഞെടുപ്പ് പരിഷ്‌കരണ ചര്‍ച്ചയ്ക്കിടെ കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പുകളിലെ ജനവിധി തട്ടിയെടുക്കാന്‍ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 'ഇന്ന് നിലനില്‍ക്കുന്നതെല്ലാം വോട്ടില്‍ നിന്ന് ഉടലെടുത്തതാണ്, അത് പിടിച്ചെടുക്കാനാണ് ആര്‍.എസ്.എസ്. ശ്രമിക്കുന്നത. ഇന്ത്യയുടെ ജനാധിപത്യത്തെ തകര്‍ക്കാന്‍ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിക്കുകയാണ്.

കേന്ദ്രസര്‍ക്കാരിനോട് രാഹുല്‍ മൂന്നു ചോദ്യങ്ങളും ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ എന്തുകൊണ്ടാണ് ഒഴിവാക്കിയത്, 2023 ഡിസംബറില്‍ കമ്മീഷണര്‍മാര്‍ക്ക് അതിരുകളില്ലാത്ത നിയമപരിരക്ഷ സര്‍ക്കാര്‍ നല്‍കിയത് എന്തിനാണ്? പോളിംഗ് സ്റ്റേഷനുകളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ 45 ദിവസത്തിന് ശേഷം നശിപ്പിക്കുന്നത് എന്തിനാണ് എന്നീ മൂന്ന് ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

രാഹുലിന്റെ വെല്ലുവിളി, തിരിച്ചടിച്ച് അമിത് ഷാ

അമിത് ഷാ മറുപടി നല്‍കുന്നതിനിടെ രാഹുല്‍ ഗാന്ധി തന്റെ ഇരിപ്പിടത്തില്‍ നിന്ന് എണീറ്റ ശേഷം വോട്ട് മോഷണത്തെക്കുറിച്ചുള്ള ആരോപണങ്ങളില്‍ ചര്‍ച്ചയ്ക്ക് വെല്ലുവിളിക്കുകയായിരുന്നു. തുടര്‍ന്ന് അമിത് ഷായും രാഹുല്‍ ഗാന്ധിയും തമ്മില്‍ ചൂടേറിയ വാഗ്വാദത്തിന് കാരണമായി. '30 വര്‍ഷമായി ഞാന്‍ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്ററി സംവിധാനത്തില്‍ എനിക്ക് വിപുലമായ പരിചയമുണ്ട്. പ്രതിപക്ഷ നേതാവ് പറയുന്നു, 'നിങ്ങള്‍ ആദ്യം എന്റെ ചോദ്യത്തിന് ഉത്തരം നല്‍കണം' എന്ന്. നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് പാര്‍ലമെന്റ് പ്രവര്‍ത്തിക്കില്ലെന്ന് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. എന്റെ പ്രസംഗത്തിന്റെ ക്രമം ഞാന്‍ തീരുമാനിക്കും. രാഹുല്‍ ഗാന്ധിയുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം നല്‍കും' എന്നും അമിത് ഷാ പറഞ്ഞു. 'ഇത് ഭയന്നതും പരിഭ്രാന്തി നിറഞ്ഞതുമായ പ്രതികരണമാണ്. ഇത് യഥാര്‍ത്ഥ പ്രതികരണമല്ല' എന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. 'എന്ത് പറയണമെന്ന് അറിയാതെ വിഷമിക്കുന്ന അദ്ദേഹത്തിന്റെ നെറ്റിയില്‍ എനിക്ക് വ്യക്തമായി കാണാന്‍ കഴിയും. അദ്ദേഹം എന്നെ പ്രകോപിപ്പിക്കില്ല, ഞാന്‍ എന്റെ സ്വന്തം രീതിയില്‍ സംസാരിക്കും' എന്ന് അമിത് ഷാ പറഞ്ഞു.

പങ്കിട്ട ഉത്തരവാദിത്തം

'നമുക്കെല്ലാവര്‍ക്കും ഒരു പങ്കിട്ട ഉത്തരവാദിത്തമുണ്ട്. നമ്മുടെ ജീവിതത്തിന്റെ നാലിലൊന്ന് ഭാഗം പ്രതിപക്ഷത്തായിരുന്നു. നമ്മള്‍ ഒരിക്കലും തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തിയിട്ടില്ല. ഒരു പുതിയ മാതൃക ഉയര്‍ന്നുവന്നിട്ടുണ്ട്: മമത ബാനര്‍ജി കമ്മീഷനെയും സ്റ്റാലിനെയും രാഹുല്‍ ഗാന്ധിയെയും ഖാര്‍ഗെയെയും തേജസ്വി യാദവിനെയും അഖിലേഷ് യാദവിനെയും ഹേമന്ത് സോറനെയും പിന്നീട് ഭഗവന്ത് മാന്‍ എന്നവരെയും കുറ്റപ്പെടുത്തി. മുമ്പ്, ഈ രീതി കോണ്‍ഗ്രസിനുള്ളില്‍ മാത്രമേ നിലനിന്നിരുന്നുള്ളൂ, എന്നാല്‍ ഇപ്പോള്‍ അത് മുഴുവന്‍ ഇന്ത്യ-പാക് സഖ്യത്തിലേക്കും വ്യാപിച്ചിരിക്കുന്നു. വോട്ടര്‍ പട്ടിക അഴിമതി നിറഞ്ഞതാണെങ്കില്‍, നിങ്ങള്‍ എന്തിനാണ് സത്യപ്രതിജ്ഞ ചെയ്തത്?' - അമിത് ഷാ ചോദിച്ചു.

ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്നില്ല

ബിജെപിയിലെയും എന്‍ഡിഎയിലെയും ആളുകള്‍ ഒരിക്കലും ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. നീതിയുക്തമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവാദിയാണ്. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവാദിയാണ്. ഇപ്പോള്‍, ആര്‍ട്ടിക്കിള്‍ 325 പ്രകാരം, യോഗ്യരായ ഒരു വോട്ടറെയും പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ല. വോട്ടര്‍ ആകുന്നതിനുള്ള വ്യവസ്ഥകള്‍ ആര്‍ട്ടിക്കിള്‍ 326 ല്‍ അടങ്ങിയിരിക്കുന്നു. ആദ്യത്തെ വ്യവസ്ഥ വോട്ടര്‍ ഇന്ത്യന്‍ പൗരനായിരിക്കണം എന്നതാണ്. രണ്ടാമത്തേത് പ്രായം 18 വയസ്സിന് മുകളിലായിരിക്കണം എന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ യോഗ്യതാ മാനദണ്ഡങ്ങളെല്ലാം പരിശോധിക്കേണ്ടതുണ്ട്. നിയമങ്ങള്‍ ശുപാര്‍ശ ചെയ്യാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്. അവര്‍ക്ക് വോട്ടവകാശമില്ലെന്ന് അവര്‍ പറയുകയായിരുന്നു; ഭരണഘടന അവര്‍ക്ക് പൂര്‍ണ്ണ അധികാരം നല്‍കുന്നു.

Tags:    

Similar News