കൊച്ചിയിലെ സ്പാ-മസാജ് സെന്റര്‍ മാഫിയകളുമായി പോലീസിലെ ഉന്നതര്‍ക്കുള്ള അവിശുദ്ധ ബന്ധത്തിന്റെ ആഴം വ്യക്തം; സ്പായില്‍ കുടുങ്ങിയ സിഐയെ ഉടന്‍ സസ്പെന്‍ഷനിലേക്ക്; സോഴ്സ് റിപ്പോര്‍ട്ട് നിര്‍ണ്ണായകമായി; അക്കൗണ്ടുകള്‍ വിജിലന്‍സ് അരിച്ചുപെറുക്കും; എകെ സുധീറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും

Update: 2026-03-13 03:21 GMT

കൊച്ചി: വി.ഐ.പി സുരക്ഷാ ഡ്യൂട്ടിക്കിടെ സ്പായില്‍ നിന്ന് പിടിയിലായ തൃക്കാക്കര സി.ഐ എ.കെ. സുധീറിനെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ക്ക് അരങ്ങൊരുങ്ങുന്നു. വിജിലന്‍സിന് ലഭിച്ച രഹസ്യ 'സോഴ്സ് റിപ്പോര്‍ട്ട്' അടിസ്ഥാനമാക്കി നടത്തിയ മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയ സി.ഐയോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിച്ചാലുടന്‍ സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങാനാണ് സാധ്യത.

പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരം അതീവ സുരക്ഷാ വലയത്തിലായിരിക്കെയാണ് സുരക്ഷാ ഡ്യൂട്ടി മറന്ന് സി.ഐ സ്പായില്‍ സമയം ചെലവഴിച്ചത്. മാസപ്പടി വാങ്ങാനാണോ ഇയാള്‍ സ്പായിലെത്തിയത് എന്ന സംശയത്തില്‍ സി.ഐയുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം. സ്പാ ഉടമകളുമായി സി.ഐക്ക് നിരന്തരമായ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.

നേരത്തെ തന്നെ വിജിലന്‍സ് നിരീക്ഷണത്തിലായിരുന്ന ഇയാളെ മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് എളമക്കരയിലെ സ്പായില്‍ നിന്ന് കൈയ്യോടെ പിടികൂടിയത്. പിടിയിലാകുമ്പോള്‍ കയ്യില്‍ പണമില്ലായിരുന്നെങ്കിലും, വി.ഐ.പി പ്രോട്ടോക്കോള്‍ ലംഘനം അതീവ ഗുരുതരമായാണ് പോലീസ് ആഭ്യന്തര വകുപ്പ് കാണുന്നത്. നിലവില്‍ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു കഴിഞ്ഞു.

കൊച്ചിയിലെ സ്പാ, മസാജ് സെന്റര്‍ മാഫിയകളുമായി പോലീസിലെ ഉന്നതര്‍ക്കുള്ള അവിശുദ്ധ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ സംഭവം. സി.ഐയുടെ സസ്പെന്‍ഷന്‍ ഉറപ്പായതോടെ സേനയിലെ മറ്റ് അഴിമതിക്കാരും ഇപ്പോള്‍ വിജിലന്‍സ് നിഴലിലാണ്. സുരക്ഷാ ഡ്യൂട്ടിക്കിടയിലെ ഈ 'സ്പാ കളി' പോലീസിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഡ്യൂട്ടി സമയത്ത് സ്പായില്‍നിന്ന് വിജിലന്‍സ് പിടികൂടിയ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത് പ്രാഥമിക നടപടി മാത്രമാണ്. തൃക്കാക്കര എസ്.എച്ച്.ഒ. എ.കെ. സുധീറിനെതിരെ വിശദ അന്വേഷണം നടത്തും. ശനിയാഴ്ചയാണ് ചേരാനല്ലൂരിലെ സ്പായില്‍ നിന്ന് സി.ഐ.യെ വിജിലന്‍സ് പിടികൂടിയത്. സി.ഐ. സ്പായില്‍ എത്തി പണം വാങ്ങാറുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടികൂടിയ സമയം സി.ഐ.യുടെ പക്കല്‍നിന്ന് പണം കണ്ടെത്താനായില്ല. സംഭവത്തെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

പണം കൈപ്പറ്റുന്നതിനിടെയല്ല പിടികൂടിയതെങ്കിലും സുരക്ഷാ വീഴ്ചയും അച്ചടക്കലംഘനവും പരിഗണിച്ച് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ക്ക് സാധ്യതയുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന സമയത്തായിരുന്നു സി.ഐയുടെ 'സ്പാ സന്ദര്‍ശനം'. ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഉദ്യോഗസ്ഥനെ കാണാതായത് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

ഇയാള്‍ നേരത്തെ തന്നെ വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നതിനാല്‍ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സ്പായില്‍ നിന്ന് ഇയാളെ കണ്ടെത്തിയത്. പിടികൂടിയ സമയത്ത് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയില്ല. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുധീറിനെ ഉടന്‍ തന്നെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. അതീവ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അനുവാദമില്ലാതെ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നത് ഗുരുതരമായ ലംഘനമായാണ് ആഭ്യന്തര വകുപ്പ് കാണുന്നത്.

Tags:    

Similar News