മകനോ, അതോ പെണ്‍മക്കളോ ആരെ രക്ഷിക്കണം ? ഹമാസ് ഭീകരര്‍ മോട്ടോര്‍ സൈക്കിളില്‍ കടത്തുന്നതിനിടെ തെറിച്ചുവീണപ്പോള്‍ എന്തുചെയ്യണമെന്ന് അറിയാതെ ബാത്ഷെവ; ഭര്‍ത്താവിനെയും മകനെയും തട്ടിക്കൊണ്ടുപോയി; ആരും സഹായത്തിന് എത്തിയില്ല; ആകെ തകര്‍ന്നുപോയ നിമിഷങ്ങള്‍; ഹമാസിന്റെ തോക്കിന്‍ മുനയില്‍ അസാധാരണ തീരുമാനമെടുത്ത അമ്മയുടെ കഥ
ഹമാസിന്റെ തോക്കിന്‍ മുനയില്‍ അസാധാരണ തീരുമാനമെടുത്ത അമ്മയുടെ കഥ
ജെറുസലേം: 2023 ഒക്ടോബര്‍ 7-ന്, ബാത്ഷെവ യഹലോമി എന്ന ഇസ്രയേല്‍ യുവതി അസാധാരണമായ ഒരു തീരുമാനമെടുത്തു. ഒരു അമ്മയും ഒരിക്കലും എടുക്കാന്‍ പാടില്ലാത്ത ഒന്ന്. ഹമാസ് ഭീകരര്‍ തെക്കന്‍ ഇസ്രായേലില്‍ ആക്രമണം അഴിച്ചുവിട്ട് 1,200 സാധാരണക്കാരെ കൊന്നൊടുക്കിയപ്പോള്‍, അവര്‍ ഭര്‍ത്താവിനും മൂന്ന് കുട്ടികള്‍ക്കുമൊപ്പം കിബ്ബറ്റ്സ് നിര്‍ ഓസിലെ അവരുടെ വീട്ടിലായിരുന്നു. അന്ന് ഏകദേശം 500 ഭീകരര്‍ കിബ്ബറ്റ്സില്‍ അതിക്രമിച്ചു കയറി, അവരുടെ കുടുംബത്തിന്റെ സുരക്ഷിത മുറിയില്‍ അതിക്രമിച്ചു കയറി, ബാത്ഷെവയുടെ ഭര്‍ത്താവ് ഒഹാദിനെയും അന്ന് അവരുടെ 12 വയസ്സുള്ള മകന്‍ എയ്തനെയും തട്ടിക്കൊണ്ടുപോയി.
ബാത്ഷേവയെയും 10 വയസ്സും 20 മാസവും പ്രായമുള്ള രണ്ട് പെണ്‍മക്കളെയും പിടികൂടി ഒരു തോക്കുധാരിയുടെ മോട്ടോര്‍ സൈക്കിളിന്റെ പിന്നില്‍ കയറ്റി ഗാസ മുനമ്പിലേക്ക് അവരെ കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ അതിനിടയില്‍ അപ്രതീക്ഷിതമായ എന്തോ സംഭവിച്ചു. അതിനിടെയില്‍ ബാത്ഷേവയും പെണ്‍മക്കളും മോട്ടോര്‍ സൈക്കിളില്‍ നിന്ന് വീണു. അങ്ങനെ ഭീകരന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് കഴിഞ്ഞു.
എന്തുചെയ്യണം എന്നറിയാത്ത നിമിഷം
തുടര്‍ന്ന് ആ അമ്മയ്ക്ക് നിര്‍ണായകമായ ഒരു തീരുമാനം എടുക്കേണ്ട സാഹചര്യമുണ്ടായി. ഒന്നെങ്കില്‍ തന്റെ പെണ്‍കുട്ടികളോടൊപ്പം സുരക്ഷിത സ്ഥാനത്തേക്ക് ഓടിപ്പോകുക, അല്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് പോലും അറിയാതെ തട്ടിക്കൊണ്ടുപോയ തന്റെ 12 വയസ്സുള്ള മകനെ പിന്തുടരുക. സെക്കന്റുകള്‍ മാത്രം അവശേഷിക്കെ ആ അമ്മ നിര്‍ണായകമായി തീരുമാനമെടുത്തു. തന്റെ പെണ്‍മക്കളെ രക്ഷിക്കുക. കൂടാതെ തന്റെ മകന്‍ എയ്തനെ തന്നാലാവുംവിധം രക്ഷിക്കാനും അവര്‍ ശ്രമിച്ചു.
എന്നാല്‍ അവരുടെ മകനെ 52 ദിവസം ബന്ദിയാക്കി വച്ച ശേഷം 2023 നവംബറിലാണ് മോചിപ്പിച്ചത്. അതേസമയം ഭര്‍ത്താവ് ഒഹാദ് ഗാസയില്‍ കൊല്ലപ്പെട്ടു. തട്ടിക്കൊണ്ടുപോയി 510 ദിവസങ്ങള്‍ക്ക് ശേഷം ഒഹാദിന്റെ മൃതദേഹം തിരികെ നല്‍കി. ഹമാസിന്റെ ക്രൂരതയ്ക്ക് രണ്ട് വര്‍ഷത്തിന് ശേഷം, ശരിയായ തീരുമാനമാണ് എടുത്തതെന്ന് കരുതുന്നുണ്ടോ എന്ന് ചോദ്യത്തിന് എല്ലായ്‌പ്പോഴും അല്ല എന്നാണ് ബാത്‌ഷേവ ഡെയ്ലി മെയിലിനോട് പറഞ്ഞത്. എയ്തനെ ഉപേക്ഷിച്ച് ഓടുകയെന്നത് വളരെ വേദനിപ്പിക്കുന്നതായിരുന്നു. ഈതനെ തട്ടി കൊണ്ടുപോകുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ട്, അവനില്‍ നിന്ന് ഓടുന്നത് വളരെ വളരെ ബുദ്ധിമുട്ടായിരുന്നു... ഞാനില്ലാതെ അവന്‍ അവിടെയുണ്ടെന്ന്. ഇന്നുവരെ അതിനെക്കുറിച്ച് ചിന്തിക്കാന്‍ വളരെ പ്രയാസമാണ്,' അവര്‍ കൂട്ടിച്ചേര്‍ത്തു.
ആ അമ്മ ഓര്‍ത്തെടുക്കുന്നു എല്ലാം..
ലിയോര്‍ ഷെഫെറ്റ്‌സ് സംവിധാനം ചെയ്ത ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പുറത്തിറങ്ങിയ പുതിയ ഇസ്രായേലി പരമ്പരയായ റെഡ് അലേര്‍ട്ടില്‍ പറഞ്ഞ നിരവധി കഥകളില്‍ ഒന്ന് ബാത്‌ഷേവയുടെ കഥയാണ്. ഉച്ചത്തിലുള്ള അലാറം, വെടിയൊച്ചകള്‍, അല്ലാഹു അക്ബര്‍ വിളികളോട് കൂടിയെ കൂട്ടക്കൊലയുടെ ആ പ്രഭാതം ഇന്നലത്തെ എന്ന പോലെ ആ അമ്മ ഓര്‍ക്കുന്നു.
ഹമാസ് തീവ്രവാദികളും ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദിലെ തോക്കുധാരികളും കിബ്ബറ്റ്‌സില്‍ അതിക്രമിച്ചു കയറിയപ്പോള്‍, യഹലോമി കുടുംബം ഉടന്‍ തന്നെ അവരുടെ സുരക്ഷിത മുറിയില്‍ ഒളിച്ചു, പക്ഷേ പൂട്ടിന്റെ തകരാറ് കാരണം വാതില്‍ ശരിയായി അടയ്ക്കാന്‍ കഴിഞ്ഞില്ല.തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ഭര്‍ത്താവ് ഒഹാദ് മുറിക്ക് പുറത്ത് കടന്ന് വാതില്‍ സുരക്ഷിതമാക്കാന്‍ ശ്രമിച്ചു.
'എന്നാല്‍ 10 മണിയോടെ, അവര്‍ അതിക്രമിച്ചു കടക്കുന്നതില്‍ വിജയിച്ചു. അവര്‍ വീട്ടിലേക്ക് ഗ്രനേഡുകള്‍ എറിഞ്ഞും ഒഹാദിനെ വെടിവച്ചു. അദ്ദേഹം നിലവിളിക്കുന്നത് ഞങ്ങള്‍ കേട്ടു. ബാക്കി നാല് പേരും മുറിക്കുള്ളിലായിരുന്നു, ബാത്‌ഷെവ തന്റെ കുഞ്ഞിനെയും പിടിച്ച് സോഫയില്‍ ഇരിക്കുകയായിരുന്നു, അതേസമയം 10 വയസ്സുള്ള യായലും എയ്തനും മേശയ്ക്കടിയില്‍ ഒളിച്ചു.
എന്റെ അടുത്തേക്ക് വരാന്‍ ഞാന്‍ അവരെ വിളിച്ചു. അവര്‍ ഉടനെ ഞങ്ങളുടെ ഫോണുകള്‍ എടുത്തു, അവര്‍ അറബിയില്‍ നിലവിളിക്കാന്‍ തുടങ്ങി. അവര്‍ക്കെന്താണ് വേണ്ടതെന്ന് കുട്ടികള്‍ ചോദിച്ചു അവര്‍ നമ്മളെ ഗാസയിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ അവരോട് പറഞ്ഞു.'
ഇസ്രായേല്‍ പ്രതിരോധ സേന സഹായത്തിനെത്തുമെന്ന പ്രതീക്ഷയില്‍ കുടുംബം സഹായത്തിനായി നിലവിളിച്ചു. എന്നാല്‍ തീവ്രവാദികള്‍ കിബ്ബറ്റ്സില്‍ നിന്ന് പുറത്തുപോയി ഏകദേശം 40 മിനിറ്റിനുശേഷം ഉച്ചയ്ക്ക് 2.00 മണി വരെ സഹായം എത്തിയില്ല.
ഇതൊരു വലിയ പരാജയമാണ്, 'ബാത്‌ഷെവ പറഞ്ഞു. 'ഞങ്ങള്‍ ഒറ്റയ്ക്കായിരുന്നു, പൂര്‍ണ്ണമായും ഒറ്റയ്ക്കായിരുന്നു. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ കഴിയുന്നത് ഹമാസിനെ അത്ഭുതപ്പെടുത്തിയെന്ന് ഞാന്‍ കരുതുന്നു... യൂണിഫോം ഇല്ലാതെ ധാരാളം ആളുകള്‍ അവിടെ ഉണ്ടായിരുന്നു, ആളുകളെ കൊല്ലുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തു, കാരണം സൈന്യം അവിടെ ഉണ്ടായിരുന്നില്ല.'
'സൈന്യത്തിനും സര്‍ക്കാരിനും ഇത്തരമൊരു സാഹചര്യം സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ല. തീവ്രവാദികള്‍ ഇസ്രായേലിലേക്ക് പ്രവേശിക്കുന്നതിന്റെ അപകടമുണ്ടെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു, പക്ഷേ അത് ഇത്രയും വലിയ ഒരു സംഭവമാകുമെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല,' ബാത്‌ഷെവ പറഞ്ഞു.
തട്ടിക്കൊണ്ടു പോകുന്നതിനിടയിലുള്ള ഭീകരമായ അവസ്ഥകളെക്കുറിച്ചും അവര്‍ വെളിപ്പെടുത്തി. ബന്ദികള്‍ക്ക് മണിക്കൂറുകളോളം ടോയ്ലറ്റില്‍ പോകാന്‍ അവസരം നല്‍കിയില്ല, സ്വയം ആശ്വാസം കണ്ടെത്താന്‍ ടിന്നുകളിലും കുപ്പികളിലും മൂത്രമൊഴിക്കാന്‍ നിര്‍ബന്ധിതരായെന്നും അവര്‍ പറഞ്ഞു. മോചിക്കപ്പെട്ടെങ്കിലും തന്റെ മകന്‍ എയ്തന്‍ ഇപ്പോഴും ആഘാതത്തില്‍ നിന്ന് മുക്തനായിട്ടില്ലെന്നും അവര്‍ പറഞ്ഞു
മകന്റെ ദുരിത ജീവിതം
ഗാസയില്‍ ബന്ദിയായിരുന്ന എയ്തന്‍ ദിവസവും ഒരു കുക്കുംബറും ഒരു പീത്താ ബ്രഡും മാത്രമാണ് കഴിച്ചിരുന്നത്. ഇസ്രായേലും അവന്റെ കിബ്ബൂത്സും ഇല്ലാതായെന്ന് ഭീകരര്‍ അവനോട് പറഞ്ഞു. 53 ദിവസത്തിനുള്ളില്‍ രണ്ട് തവണ മാത്രമാണ് അവനെ കുളിക്കാന്‍ അനുവദിച്ചത്. ഭയം കാരണം എയ്തന്‍ സഹബന്ദികളായ സ്ത്രീകളുടെ കസേരകള്‍ക്കടിയിലാണ് കിടന്നുറങ്ങിയത്.
ഒഹാദിന്റെ മരണം മറച്ചുവെച്ച് അമ്മ
ഒഹാദിന്റെ മരണം എപ്പോഴാണ് സംഭവിച്ചതെന്ന് ബത്‌ഷെവക്ക് ഇപ്പോഴും വ്യക്തമല്ല. ഭീകരര്‍ അയാളെ ജീവനോടെ പിടികൂടിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. കുട്ടികള്‍ക്ക് വേണ്ടി ഭര്‍ത്താവിന്റെ മരണത്തിലെ ക്രൂരത മറച്ചുവെച്ചിരിക്കുകയാണ് ബത്‌ഷെവ.
'ഒഹാദ് കൊല്ലപ്പെട്ടത് ഒക്ടോബര്‍ 7-ലെ പരിക്ക് മൂലമാണെന്ന് കുട്ടികള്‍ കരുതാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ അവരോട് ഒരു ദിവസം പറയും, പക്ഷേ ഇപ്പോഴല്ല,' അവര്‍ വ്യക്തമാക്കി.
'റെഡ് അലേര്‍ട്ട്' പരമ്പര
തന്റെ കുടുംബത്തിന്റെ ദുരിതകഥ ലോകത്തോട് പറയാനും കൂട്ടക്കൊലയുടെ യാഥാര്‍ത്ഥ്യം തുറന്നുകാട്ടാനും വേണ്ടിയാണ് ബത്‌ഷെവ 'റെഡ് അലേര്‍ട്ട്' എന്ന പരമ്പരയില്‍ പങ്കെടുത്തത്.
പരിസ്ഥിതി പ്രവര്‍ത്തകനായ ഓഹദ് യഹലോമി 2025 മാര്‍ച്ച് 5-നാണ് കിബ്ബൂത്സ് നിന്‍ ഓസില്‍ അന്ത്യ വിശ്രമം കൊണ്ടത്. താന്‍ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും എന്നാല്‍ ഹമാസ് ഗാസ ഭരിക്കുന്നിടത്തോളം കാലം വെടിനിര്‍ത്തല്‍ താല്‍ക്കാലികം മാത്രമായിരിക്കുമെന്നും ബത്‌ഷെവ മുന്നറിയിപ്പ് നല്‍കി.
