ക്വട്ടേഷന്‍ സംഘത്തിന്റെ പിടിയിലായശേഷം വിദേശത്തുള്ള നമ്പറിലേക്ക് 70 കോടി നല്‍കണമെന്ന രീതിയില്‍ മുഹമ്മദലി ശബ്ദസന്ദേശം അയച്ചു; വാണിയംകുളത്തെ ആശുപത്രിയില്‍ ചികിത്സയിലുള്ള മുഹമ്മദലിക്ക് പൊലീസ് സുരക്ഷ ശക്തം; കീഴടങ്ങാനെത്തിയത് എഫ് ഐ ആറില്‍ പേരില്ലാതിരുന്നവര്‍; കൈയ്യോടെ പൊക്കി പോലീസ്; പ്രവാസിയെ തട്ടിക്കൊണ്ടു പോയതില്‍ ദൂരൂഹത തുടരുന്നു

Update: 2025-12-13 02:14 GMT

പാലക്കാട്: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം ദുരൂഹമായി തുടരുന്നു. ഇതുവരെ പ്രതികളെ പിടികൂടാനായില്ല. പ്രതികള്‍ക്ക് ഒത്താശ ചെയ്തതിന്റെ പേരില്‍ പനമണ്ണ സ്വദേശി അഭിജിത്തിനെ (26) അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ മൂന്ന്ു പേര്‍ കൂടി അകത്തായി. കേസില്‍ മജിസ്ട്രേട്ടിനു മുന്നില്‍ കീഴടങ്ങാന്‍ എത്തിയ 3 പേരെ പൊലീസ് കോടതിവളപ്പില്‍ നിന്നു പിടികൂടിയിട്ടുണ്ട്. ഇന്നലെ നാലരയോടെ പട്ടാമ്പി മജിസ്ട്രേട്ട് കോടതി വളപ്പിലാണു സംഭവം. മഫ്തിയില്‍ എത്തിയാണു പൊലീസ് ഇവരെ പിടികൂടിയത്. പനമണ്ണ ആറുപുഴ ഷാഹിന്‍ (24), അനങ്ങനടി ഓവിങ്കല്‍ നജീബുദ്ദീന്‍ (36), പനമണ്ണ ഇയംമടക്കല്‍ ഫൈസല്‍ ബാബു (36) എന്നിവരാണു പൊലീസിന്റെ കസ്റ്റഡിയിലായത്. തിരുമിറ്റക്കോട്ടു നിന്നു വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സംശയിക്കപ്പെട്ടതോടെ ഒറ്റപ്പാലത്തെ അഭിഭാഷകന്‍ മുഖേന കീഴടങ്ങാനായി അപേക്ഷയുമായി എത്തിയതായിരുന്നു മൂവരും. കോടതിയില്‍ എത്തിയ വിവരം അഭിഭാഷകന്‍ മജിസ്ട്രേട്ടിനെ അറിയിക്കുകയും തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ് എന്നാണ് സൂചന.

ചാലിശ്ശേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. വിഷയം മജിസ്ട്രേട്ടിനെ ധരിപ്പിച്ച ശേഷമാണു 3 പേരെയും കോടതിവളപ്പില്‍ നിന്നു കസ്റ്റഡിയിലെടുത്തതെന്നാണു പൊലീസ് പറയുന്നത്. കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്നു പൊലീസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവരുടെ പേരുകള്‍ എഫ്ഐആറില്‍ ഉള്‍പ്പെടുത്താന്‍ നടപടി ആരംഭിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ മൂവരും അറസ്റ്റ് ഒഴിവാക്കാന്‍ കോടതിയില്‍ കീഴടങ്ങാനെത്തിയതായിരുന്നത്രേ. എന്നാല്‍, എഫ്ഐആറില്‍ പേരില്ലാത്തതും പൊലീസ് റിപ്പോര്‍ട്ട് നല്‍കാത്തതും കാരണം കോടതിക്കു നടപടിയെടുക്കാനും സാധ്യമായിരുന്നില്ല. മൂന്നു പേരെയും എഫ്ഐആറില്‍ പ്രതിചേര്‍ക്കാന്‍ നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്യും. ഇതോടെ ദുരൂഹത മാറുമെന്നാണ് പ്രതീക്ഷ.

വ്യവസായിയുടെ ബന്ധുക്കളെ കഴിഞ്ഞ ദിവസം ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തിരുന്നു. മുഹമ്മദലിയുടെ യാത്രാവിവരം അറിയുന്നവരെയും അത് ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയവരെയും കുറിച്ചാണ് അന്വേഷിക്കുന്നത്. തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം പാലക്കാട്, മലപ്പുറം ജില്ലകളിലായി വ്യാപക അന്വേഷണം തുടരുന്നുണ്ടെങ്കിലും ഒളിത്താവളങ്ങളിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് നാടകീയ കീഴടങ്ങല്‍. കേരളത്തിലും വിദേശത്തും ആശുപത്രി ശൃംഖലകളുടെ ഉടമയും ഇന്റര്‍നാഷനല്‍ സ്‌കൂളുകളുടെ ചെയര്‍മാനുമായ മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശി വി.പി. മുഹമ്മദലിയെയാണ് കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആറരക്ക് ആറങ്ങോട്ടുകര കൊഴിക്കാട്ടിരി പാലത്തിനു സമീപം വാഹനം തടഞ്ഞ് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്. പൊലീസിനെ കുത്തിയ കേസിലെ പ്രതിയുള്‍പ്പെടെ ക്വട്ടേഷന്‍ സംഘത്തിലുണ്ടെന്നാണ് വിവരം. കുടുംബസമേതം സൗദിയില്‍ സ്ഥിരതാമസക്കാരനാണ് മുഹമ്മദലി. സംഭവത്തിനു പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.

ക്വട്ടേഷന്‍ സംഘത്തിന്റെ പിടിയിലായശേഷം വിദേശത്തുള്ള നമ്പറിലേക്ക് 70 കോടി നല്‍കണമെന്ന രീതിയില്‍ മുഹമ്മദലി ശബ്ദസന്ദേശം അയച്ചിരുന്നു. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള വി.പി. മുഹമ്മദലിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജിദ്ദ നാഷനല്‍ ആശുപത്രി, റയാന്‍ മെഡിക്കല്‍ ഗ്രൂപ് എന്നിവയുടെ മാനേജിങ് ഡയറക്ടറാണ് വി.പി. മുഹമ്മദലി. ജിദ്ദയിലേക്ക് പോകുന്നതിനായി കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യവെയാണ് തട്ടികൊണ്ടുപോയത്. ശനിയാഴ്ച്ച വൈകീട്ട് ആറരയോടെ മലപ്പുറം-പാലക്കാട് ജില്ല അതിര്‍ത്തിയായ ആറങ്ങോട്ടുകര കോഴിക്കാട്ടിരി പാലത്തിന് സമീപത്തു വെച്ചാണ് നാടകീയമായ സംഭവം അരങ്ങേറിയത്. വാഹനത്തെ പിന്തുടര്‍ന്നെത്തിയ ഇന്നോവ കാറിലുണ്ടായിരുന്ന അജ്ഞാതസംഘം വാഹനം തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വി.പി. മുഹമ്മദലിയെ സ്വന്തം കാറില്‍നിന്ന് ബലമായി ഇറക്കി അവരുടെ വാഹനത്തില്‍ കയറ്റി അതിവേഗം കടന്നുകളയുകയായിരുന്നു.

പാലക്കാട് ജില്ലയിലെ കോതകുറിശ്ശിയിലുള്ള ഒരു വീട്ടില്‍ കൊണ്ടുപോയി തടവില്‍ പാര്‍പ്പിക്കവെയാണ് രക്ഷപ്പെട്ടത്. സംഘം ഉറക്കത്തിലായ സമയം നോക്കി ഞായറാഴ്ച്ച പുലര്‍ച്ചെയോടെ അദ്ദേഹം ഇറങ്ങിയോടി സാഹസികമായി രക്ഷപ്പെട്ടു. സമീപത്തെ പള്ളിയിലാണ് അഭയം തേടിയത്.

Tags:    

Similar News