കോണ്‍ഗ്രസിന്റെ ശക്തികോട്ടയില്‍ എല്‍ഡിഎഫ് ഭരണം പിടിക്കാതിരിക്കാന്‍ നിര്‍ണായക നീക്കം; കോണ്‍ഗ്രസിന്റെ മുഴുവന്‍ അംഗങ്ങളും രാജിവച്ച് ബിജെപിയുമായി സഖ്യം; സ്വതന്ത്ര അംഗത്തെ പ്രസിഡന്റാക്കി ഭരണം പിടിച്ചു; തൃശൂരിലെ മറ്റത്തൂര്‍ പഞ്ചായത്തില്‍ 'ഓപ്പറേഷന്‍ താമര'

Update: 2025-12-27 07:31 GMT

തൃശൂര്‍: ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിനെ ഭരണത്തില്‍ നിന്ന് അകറ്റാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം രാജിവെച്ച് ബിജെപി അംഗങ്ങളോടൊപ്പം ചേര്‍ന്ന് സ്വതന്ത്രയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. സ്വതന്ത്ര ടെസ്സി ജോസ് കല്ലറക്കല്‍ ആണ് പ്രസിഡന്റായി മാറിയത്. എട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിയുമായി ചേര്‍ന്നാണ് ഭരണം പിടിച്ചത്.

പഞ്ചായത്തില്‍ പത്ത് അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഈ നീക്കം നടത്തിയത്. ഇതോടെ ബിജെപിക്കൊപ്പം ചേര്‍ന്ന് മറ്റത്തൂര്‍ പഞ്ചായത്ത് ഭരണം ഇവര്‍ പിടിച്ചു. 24 അംഗങ്ങളുള്ള പഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ടെസ്സി ജോസ് കല്ലറക്കലിനെ പിന്തുണച്ചു.

തിരഞ്ഞെടുപ്പില്‍ വിജയിച്ച മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയുമായി ചേര്‍ന്ന് മുന്നണി രൂപീകരിച്ചാണ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. സ്വതന്ത്ര അംഗം ടെസി ജോസ് കല്ലറയ്ക്കലാണ് പഞ്ചായത്ത് പ്രസിഡന്റ്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എട്ട് പേരുടെയും വിമതരായി മത്സരിച്ച രണ്ട് സ്വതന്ത്രരുടെയും നാല് ബിജെപി അംഗങ്ങളുടെയും വോട്ടുകള്‍ ടെസി ജോസിന് ലഭിച്ചു. എല്‍ഡിഎഫിന് 10 അംഗങ്ങളാണുള്ളത്. ഒരു ബി.ജെ.പി. അംഗത്തിന്റെ വോട്ട് അസാധുവായി. സ്വതന്ത്രനായി വിജയിച്ച കെ.ആര്‍ ഔസേഫിന് പത്ത് എല്‍ഡി എഫ് അംഗങ്ങള്‍ വോട്ട് ചെയ്തു. കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച സ്വതന്ത്ര അംഗത്തെ കൂട്ടുപിടിച്ച് ഭരണം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് നീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിത നീക്കമുണ്ടായത്.

കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുള്ള പഞ്ചായത്തായിരുന്നു മറ്റത്തൂര്‍. എന്നാല്‍ ഏറെനാളായി ഡിസിസി നേതൃത്വവും മറ്റത്തൂരിലെ പ്രാദേശിക നേതൃത്വവും തമ്മില്‍ ഒരുതരത്തിലുള്ള അടുപ്പവുമില്ലായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പില്‍ ഇത് മറനീക്കി പുറത്തുവരികയും ചെയ്തു. ഡിസിസി നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രാദേശിക നേതൃത്വം രംഗത്തിറക്കിയ സ്ഥാനാര്‍ത്ഥികള്‍ എട്ടുപേരും വിജയിച്ചു. പാര്‍ട്ടി വിമതരായി നിന്ന് രണ്ടുപേരും വിജയിച്ചു.

പ്രാദേശിക നേതൃത്വത്തിനുമേല്‍ ഡിസിസിക്ക് നിയന്ത്രണം ഇല്ലാത്തതിനാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസിനുമായില്ല. ഇന്നുരാവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു നാടകീയ നീക്കങ്ങള്‍. വിജയിച്ച കോണ്‍ഗ്രസ് അംഗങ്ങളായ എട്ടുപേരും പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയും ബിജെപിയുമായി ചേര്‍ന്ന് പുതിയ മുന്നണി രൂപീകരിച്ച് അധികാരത്തില്‍ എത്തുകയായിരുന്നു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയോടും സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരോടും നേതൃത്വം കാണിച്ച നീതികേടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മിനിമോള്‍, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, പ്രിന്റോ പള്ളിപ്പറമ്പന്‍, സിജി രാജേഷ്, സിബി പൗലോസ്, നൂര്‍ജഹാന്‍ നവാസ് എന്നിവരാണ് രാജി വച്ചത്.കോണ്‍ഗ്രസ് അംഗങ്ങള്‍ മുഴുവന്‍ രാജിവച്ചതിനാല്‍ പാര്‍ട്ടി വിപ്പ് നല്‍കിയിരുന്നില്ല. എന്നാല്‍, സംഭവത്തോട് ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News