'ഭ്രാന്തന്മാരും പട്ടികളും കയറാതിരിക്കാന്‍ വേണ്ടിയാണ് മന്നം സമാധി അടച്ചിടുന്നതെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്; ഇഷ്ടമില്ലാത്തവര്‍ ചെന്നാല്‍ പുഷ്പാര്‍ച്ചനക്ക് അനുമതി നല്‍കില്ല'; സി. വി ആനന്ദ ബോസിന്റെ ആരോപണം സ്ഥിരീകരിച്ച് എന്‍എസ്എസ് എജ്യുക്കേഷന്‍ മുന്‍ സെക്രട്ടറി
കോട്ടയം: ബംഗാള്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുംമുമ്പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ പെരുന്നയില്‍ പോയപ്പോള്‍ എന്‍എസ്എസ് നേതൃത്വം അനുമതി നിഷേധിച്ചെന്ന സി. വി ആനന്ദ ബോസിന്റെ ആരോപണം സ്ഥിരീകരിച്ച് എന്‍എസ്എസ് എജ്യുക്കേഷന്‍ മുന്‍ സെക്രട്ടറി എം ആര്‍ ഉണ്ണി. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ വേണ്ടിയാണ് ആനന്ദബോസ് പെരുന്നയില്‍ എത്തിയതെന്നും എന്നാല്‍, സുകുമാരനായര്‍ ആണ് പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിക്കാതിരുന്നതെന്നും എംആര്‍ ഉണ്ണി പറഞ്ഞു. മന്നം ജയന്തിക്കും സമാധിക്ക് മാത്രമേ പുഷ്പാര്‍ച്ചന നടത്താന്‍ കഴിയുവെന്നാണ് ജനറല്‍ സെക്രട്ടറി പറഞ്ഞത്. ഇതുപറഞ്ഞതിന് പിന്നാലെ അധികം സംസാരത്തിന് നില്‍ക്കാതെ ആനന്ദബോസ് മടങ്ങി പോവുകയായിരുന്നുവെന്നും എംആര്‍ ഉണ്ണി പറഞ്ഞു. ആനന്ദബോസ് വന്നപ്പോള്‍ സുകുമാരന്‍ നായര്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.കുശലാന്വേഷണം പറഞ്ഞ് അകത്തേക്ക് പോവുകയായിരുന്നു ഇതിനുശേഷം ചായയും കൊടുത്തു.
സുകുമാരന്‍ നായര്‍ക്ക് ഇഷ്ടമുള്ളവര്‍ എത്തിയാല്‍ ഏതുസമയത്തും മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് അവസരം കൊടുക്കാറുണ്ട്. അദ്ദേഹത്തിന് ഇഷ്ടം ഇല്ലാത്തവര്‍ ചെന്നാല്‍ അനുവാദം കൊടുക്കില്ല. ഭ്രാന്തന്മാരും പട്ടികളും കയറാതിരിക്കാന്‍ വേണ്ടിയാണ് മന്നം സമാധി അടച്ചിടുന്നതെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. മന്നം സമാധി അടച്ചിടാന്‍ ചില ബാലിശമായ കാര്യങ്ങള്‍ ആണ് സുകുമാരന്‍ നായര്‍ പറയുന്നതെന്നും എം ആര്‍ ഉണ്ണി പറഞ്ഞു. സമാധിക്കും ജയന്തിക്കും മാത്രമാണ് പുഷ്പാര്‍ച്ചന നടത്താറുള്ളതെന്ന് പറയുന്നത് ശുദ്ധ നുണയാണ്. താന്‍ എജ്യുക്കേഷന്‍ സെക്രട്ടറിയായിരുന്നപ്പോള്‍ അവിടെ പോയപ്പോള്‍ പുഷ്പാര്‍ച്ചന ചെയ്യിപ്പിച്ചിരുന്നു. ആനന്ദബോസ് പെരുന്നയില്‍ വന്നത് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനാണ് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായിരുന്നുമെന്നും എംആര്‍ ഉണ്ണി പറഞ്ഞു.
ഡല്‍ഹി എന്‍എസ്എസ് കൂട്ടായ്മ സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷത്തിലാണ് എന്‍എസ്എസ് നേതൃത്വത്തിനെതിരെ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് ആരോപണമുന്നയിച്ചത്. ഗവര്‍ണറായി നിയമിക്കപ്പെട്ടതിന് പിന്നാലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ച നടത്തണമന്ന ആഗ്രഹിച്ചു. പുഷ്പാര്‍ച്ചന നടത്തുന്നതിനൊപ്പം കൂടിക്കാഴ്ചക്ക് കൂടിയുള്ള അനുമതി എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയോട് തേടി. എന്‍എസ്എസ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടന്നു. എന്നാല്‍, പുഷ്പാര്‍ച്ചനക്ക് അനുമതി നല്‍കിയില്ലെന്നാണ് ആനന്ദ ബോസിന്റെ ആരോപണം.
പെരുന്നയിലെ കാവല്‍ക്കാരനെ കാണാനല്ല അവിടെ പോകുന്നതെന്നും എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ ഒളിയമ്പെയ്ത് അദ്ദേഹം പറഞ്ഞു. 'ഞാനൊരു കരയോഗം നായരാണ്. എനിക്ക് ഐ.എ.എസ് തന്നത് ആരാണെന്ന് ചോദിച്ചാല്‍, അല്ലെങ്കില്‍ ഗവര്‍ണര്‍ ആയി എന്നെ നിയമിച്ചത് ആരാണെന്ന് ചോദിച്ചാല്‍, ഞാന്‍ പറയും കരയോഗമാണെന്ന്. ബംഗാള്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുംമുമ്പ് എനിക്ക് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമായിരുന്നു. അതിന് എനിക്ക് എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറിയുമായി ഒരു അപ്പോയിന്മെന്റ് കിട്ടി. ഞാന്‍ അവിടെ ചെന്നു. അദ്ദേഹം എന്റെ കാറിന്റെ അടുത്ത് വന്ന് ഡോര്‍ ഒക്കെ തുറന്ന് സ്വീകരിച്ചു. എനിക്ക് ചായ തന്നു. എന്നോട് സംസാരിച്ചു. കാറില്‍ കയറ്റി തിരിക അയക്കുകയും ചെയ്തു. സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്ന കാര്യം മാത്രം ഒന്നും പറഞ്ഞില്ല. അപ്പോള്‍ എനിക്ക് സമാധിയില്‍ പുഷ്പാര്‍ജന നടത്താന്‍ അവകാശമില്ലേ? ഈ നായര്‍ സമുദായത്തില്‍ പിറന്ന ഓരോരുത്തനും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മന്നത്താചാര്യന്റെ സമാധിയില്‍ പോയി പുഷ്പാര്‍ജനം നടത്തേണ്ടതല്ലേ? നമ്മുടെ അവകാശമല്ലേ? ഇത് ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രം കുത്തക അവകാശമാണോ? പെരുന്നയിലെ കാവല്‍ക്കാരനെ കാണാനല്ല അവിടെ പോകുന്നത്. സാക്ഷാല്‍ യുധിഷ്ഠരന്‍ ധര്‍മ്മപുത്രന്‍ ഭരിച്ച ഇന്ദ്രപ്രസ്ഥത്തില്‍ ഭാരത കേസരി മന്നത്താചാര്യന്റെ ഒരു സ്മരണിക തീര്‍ക്കണം, ഒരു സ്മാരകം ഉണ്ടാക്കണം എന്ന് അഭ്യര്‍ഥിക്കുകയാണ്' -അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസ് സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ സ്മാരകം ഡല്‍ഹിയില്‍ നിര്‍മ്മിക്കണമെന്നും ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സി.വി. ആനന്ദബോസിന്റെ ആരോപണത്തെ തള്ളി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ആനന്ദ ബോസ് പറയുന്നതുപോലെ ഒരു സംഭവവും നടന്നിട്ടില്ലെന്നും ആനന്ദബോസ് മന്നം സമാധിയില്‍ വന്നിട്ട് കയറാന്‍ കഴിയാതെ ഒരിക്കലും പോയിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ആനന്ദബോസ് എന്തെങ്കിലും മനസ്സില്‍ വെച്ചാണോ പറയുന്നതെന്ന് സംശയമുണ്ട്. ആളുകള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കാനായി വെറുതെ സ്റ്റണ്ട് അടിക്കുന്നതാണ്. ആനന്ദബോസ് പെരുന്നയില്‍ വന്നിട്ടുമുണ്ട്, പുഷ്പാര്‍ച്ചന നടത്തിയിട്ടുമുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അസമയത്ത് ഏതെങ്കിലും ഭ്രാന്തന്‍ വന്ന് അകത്തു കയറി തൊഴുതിട്ടു പോയാല്‍ ആര് സമാധാനം പറയും. ഞങ്ങള്‍ക്കെതിരെ പറയുന്നവര്‍ പറയട്ടെയെന്നും മോഹന്‍ലാല്‍ വന്ന് തൊഴുതിട്ടു പോയിട്ട് ഇവിടെ കയറ്റിയില്ല എന്ന് വരെ പറഞ്ഞു പരത്തിയില്ലേയെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
എന്‍എസ്എസുമായി നേരിട്ട് ബന്ധമില്ലാത്ത സംഘടനയുടെ വേദിയിലാണ് ആനന്ദ ബോസ് വിമര്‍ശനം ഉന്നയിച്ചത്. മന്നം സമാധി ആഘോഷങ്ങള്‍ക്ക് പെരുന്നയിലേക്ക് ക്ഷണിക്കാത്തതിലുള്ള അതൃപ്തിയാണ് ആനന്ദബോസ് ഡല്‍ഹിയില്‍ പ്രകടപ്പിച്ചതെന്നാണ് എന്‍എസ്എസുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്‍എസ്എസ് ആസ്ഥാനത്ത് സ്വീകരണം ലഭിച്ചുവെന്ന് പറയുമ്പോള്‍ തന്നെ പുഷ്പാര്‍ച്ചന വിലക്കിയെന്ന് ആരോപിക്കുന്നതിലെ വൈരുദ്ധ്യവും ചോദ്യം ചെയ്യപ്പെടുന്നു.
