'മലബാറില്‍ നിന്നും നഴ്‌സുമാരുമായി വന്ന ബസ്സുകള്‍ എംവിഡി വഴിയില്‍ തടഞ്ഞിട്ടു; 50,000 രൂപ വരെ പിഴയിട്ടു; നിശാഗന്ധി ഓഡിറ്റോറിയം ബുക്ക് ചെയ്തിട്ടും അനുമതി റദ്ദാക്കി; നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ വേദി നല്‍കരുതെന്ന വാശിയായിരുന്നു ഭരണകൂടത്തിന്; പിന്നില്‍ ചില ആശുപത്രി മുതലാളിമാരുടെ സ്വാധീനവും; നിങ്ങള്‍ ധൈര്യമായി മാനവീയം വീഥിയിലേക്ക് പൊയ്‌ക്കോളൂ എന്ന് മേയര്‍ വി വി രാജേഷ് പറഞ്ഞു'; യുഎന്‍എയുടെ പ്രതിഷേധ കൂട്ടായ്മയ്ക്ക് വേദി ഒരുക്കിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി ഷാജന്‍ സ്‌കറിയ

Update: 2026-03-04 16:54 GMT

തിരുവനന്തപുരം: ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പ്രതിഷേധം കടുപ്പിക്കുന്നു. സമരം തുടരാനാണ് യുഎന്‍എയുടെ (യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍) തീരുമാനം. തിങ്കളാഴ്ച മുതല്‍ പൂര്‍ണമായി പണിമുടക്കുമെന്ന് യുഎന്‍എ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് കാല്‍ നട പ്രതിഷേധ ജാഥ ആരംഭിക്കാനും തീരുമാനമായി. സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക എന്നതാണ് പ്രധാന ആവശ്യം. ആയിരക്കണക്കിനു നഴ്സുമാരാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ അണിനിരന്നത്. തിങ്കളാഴ്ചയ്ക്കുള്ളില്‍ മിനിമം വേതനം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും അല്ലാത്തപക്ഷം തിങ്കള്‍ മുതല്‍ അനിശ്ചിതകാലസമരം ആരംഭിക്കുമെന്നും യുഎന്‍എ വ്യക്തമാക്കുന്നു.

അതേ സമയം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കേണ്ടിയിരുന്നു നഴ്‌സുമാരുടെ പ്രതിഷേധ സമരത്തിന് വേദി നിഷേധിച്ചതോടെ മാനവീയം വീഥിയിലാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നഴ്‌സുമാരുടെ സംഘടന പ്രതിഷേധം സംഘടിപ്പിക്കുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് നീക്കം നടത്തിയെന്നും ചില സ്വകാര്യ ആശുപത്രി മുതലാളിമാരുടെ സ്വാധീനം ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നുവെന്നും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ പറഞ്ഞു.  തിരുവനന്തപുരം നഗരത്തിന്റെ മേയര്‍ വി.വി. രാജേഷാണ് സഹായിച്ചത്. 'നിങ്ങള്‍ ധൈര്യമായി മാനവീയം വീഥിയിലേക്ക് പൊയ്‌ക്കോളൂ' എന്നു പറഞ്ഞുവെന്നും ഷാജന്‍ സ്‌കറിയ വെളിപ്പെടുത്തി


'യുഎന്‍എ എന്ന് പറയുന്ന പ്രസ്ഥാനവുമായുള്ള തന്റെ ബന്ധം ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന കേവലമായ നിലയില്‍ ആരംഭിച്ചതാണ്. 2011-12 കാലഘട്ടത്തില്‍ ആശുപത്രികളില്‍ നഴ്‌സുമാര്‍ അവകാശങ്ങള്‍ക്കായി സമരം തുടങ്ങിയപ്പോള്‍, അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ആരും ഉണ്ടാകില്ലെന്ന ആശുപത്രി മുതലാളിമാരുടെ ഗുണ്ടാബോധത്തിന് തിരിച്ചടിയായാണ് ഈ വാര്‍ത്തകള്‍ നല്‍കിത്തുടങ്ങിയത്. അന്ന് ജാസ്മിന്‍ ഷായും സംഘവും കാണാന്‍ വന്നപ്പോള്‍ വലിയ അഭിമാനം തോന്നി. ആരും ചോദിക്കാനില്ലാത്തവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയപ്പോള്‍ നന്ദി പറയാന്‍ ആളുകള്‍ വന്നത് എനിക്ക് പുതിയൊരു അനുഭവമായിരുന്നു.

അന്നു മുതല്‍ ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും ആശുപത്രി മുതലാളിമാരും ചേര്‍ന്ന് യുഎന്‍എയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ നേതൃത്വത്തിലുള്ളവര്‍ മുസ്ലിം നാമധാരികളായതുകൊണ്ട് മാത്രം അവരെ 'ജിഹാദി' എന്ന് ചാപ്പ കുത്താന്‍ പോലും ശ്രമങ്ങള്‍ നടന്നു. ആ പ്രതിസന്ധിഘട്ടങ്ങളില്‍ നീതിയുടെ പക്ഷത്തുനിന്നുകൊണ്ടാണ് ഞാന്‍ അവര്‍ക്കൊപ്പം ചേര്‍ന്നത്. ഈ സംഘടന ഇല്ലാതായിപ്പോകുമെന്ന് പലരും കരുതിയ ഒരു കാലമുണ്ടായിരുന്നു. ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ള സകല നേതാക്കളും ഒളിവില്‍ പോകേണ്ടി വന്ന സാഹചര്യം. മാതൃഭൂമിയിലും മനോരമയിലുമൊക്കെ ലുക്ക്ഔട്ട് നോട്ടീസ് വന്ന കാലം. പാവപ്പെട്ട നഴ്‌സുമാരുടെ പണം മോഷ്ടിച്ച കള്ളനാണ് ജാസ്മിന്‍ എന്ന് പ്രചരിപ്പിച്ചു. അന്ന് ആ നേതാക്കള്‍ അനുഭവിച്ച മാനസിക സംഘര്‍ഷം എനിക്ക് നേരിട്ടറിയാം. അന്ന് ഞാന്‍ തീരുമാനിച്ചതാണ്, എന്ത് തിരിച്ചടിയുണ്ടായാലും ഈ മാലാഖമാര്‍ക്കൊപ്പം നില്‍ക്കുമെന്ന്.

തൃശ്ശൂരില്‍ നടന്ന കഴിഞ്ഞ സമ്മേളനത്തില്‍ ആയിരക്കണക്കിന് നഴ്‌സുമാര്‍ പങ്കെടുത്തിട്ടും വേണ്ടത്ര മാധ്യമശ്രദ്ധ കിട്ടിയില്ല. അതുകൊണ്ടാണ് ഞാന്‍ ജാസ്മിനോട് പറഞ്ഞത്, നമുക്ക് തിരുവനന്തപുരത്തേക്ക് പോകാമെന്ന്. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയാലേ ലോകം അറിയൂ. ആ ഒരു തീരുമാനമാണ് ഇന്ന് നമ്മളെ ഇവിടെ എത്തിച്ചിരിക്കുന്നത്. ഈ പരിപാടി നടത്താന്‍ ഞങ്ങള്‍ നേരിട്ട പ്രതിസന്ധികള്‍ വിവരണാതീതമാണ്. നിശാഗന്ധി ഓഡിറ്റോറിയം ഞങ്ങള്‍ ബുക്ക് ചെയ്തിരുന്നതാണ്. എന്നാല്‍ ആരോഗ്യ മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് ടൂറിസം വകുപ്പ് ആ അനുമതി റദ്ദാക്കി. നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ വേദിയൊരുക്കരുത് എന്ന വാശിയായിരുന്നു ഭരണകൂടത്തിന്. ഒടുവില്‍ തിരുവനന്തപുരം നഗരത്തിന്റെ മേയര്‍ വി.വി. രാജേഷിനെയാണ് ഞാന്‍ ബന്ധപ്പെട്ടത്. പൊങ്കാലയുടെ തിരക്കുകള്‍ക്കിടയിലും അദ്ദേഹം ഞങ്ങളെ സഹായിച്ചു. 'നിങ്ങള്‍ ധൈര്യമായി മാനവീയം വീഥിയിലേക്ക് പൊയ്‌ക്കോളൂ, നാളെ അപേക്ഷ തന്നാല്‍ മതി' എന്ന് അദ്ദേഹം പറഞ്ഞതുകൊണ്ടാണ് ഇന്ന് നമുക്ക് ഇവിടെ ഒത്തുകൂടാന്‍ സാധിച്ചത്. ഇതിനെ ഞാന്‍ ദൈവനിയോഗമായിട്ടാണ് കാണുന്നത്.

ഇന്നലെ രാത്രി മറ്റൊരു പ്രതിസന്ധിയുണ്ടായി. മലബാറില്‍ നിന്നും മറ്റും നഴ്‌സുമാരുമായി വന്ന ബസ്സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് (MVD) വഴിയില്‍ തടഞ്ഞിട്ടു. ചെറിയ കാരണങ്ങള്‍ പറഞ്ഞ് 50,000 രൂപ വരെ പിഴയിട്ടു. നഴ്‌സുമാരെ ഇങ്ങോട്ട് വരാന്‍ അനുവദിക്കില്ലെന്ന വാശിയിലായിരുന്നു ചിലര്‍. ഇതിന് പിന്നില്‍ ചില ആശുപത്രി മുതലാളിമാരുടെ സ്വാധീനമുണ്ടായിരുന്നു എന്ന് ഞാന്‍ സംശയിക്കുന്നു. ഞാന്‍ ഉടന്‍ തന്നെ ഗതാഗത മന്ത്രിയുടെ ഓഫീസില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. ഒടുവില്‍ ആ തടസ്സങ്ങള്‍ നീങ്ങി.

സത്യത്തിനുവേണ്ടി ശബ്ദിക്കുന്നവരെ ഈശ്വരന്‍ ഒരിക്കലും കൈവിടില്ല. മതമില്ലാത്ത ദൈവം നമ്മുടെ കൂടെയുണ്ട്. നമ്മള്‍ ചോദിക്കുന്നത് 1,333 രൂപയുടെ അടിസ്ഥാന ശമ്പളമാണ്. അത് നമുക്ക് ലഭിക്കുക തന്നെ ചെയ്യും. അത് നേടിയെടുക്കാനുള്ള ഇച്ഛാശക്തി ഈ നേതൃത്വത്തിനുണ്ട്. നിങ്ങളോടൊപ്പം നില്‍ക്കുക എന്നത് ചരിത്രപരമായ ഒരു ദൗത്യമായി ഏറ്റെടുക്കുന്നു. എന്റെ അവസാന ശ്വാസം വരെ, ഈ നാട്ടിലെ നഴ്‌സിംഗ് സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി പോരാടാന്‍ കൂടെയുണ്ടാകും. മറുനാടന്‍ മലയാളി എന്ന പ്രസ്ഥാനം നിങ്ങള്‍ക്കൊപ്പമുണ്ടാകും', ഷാജന്‍ സ്‌കറിയ പറഞ്ഞു.

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.എ) സംഘടിപ്പിച്ച മാനവീയം വീഥിയിലെ പ്രതിഷേധ സമരം കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റ് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ.എസ്. ശബരിനാഥന്‍ എന്നിവര്‍ പങ്കെടുത്തു

Tags:    

Similar News