മുന്‍നിരക്കാര്‍ ഒഴിയട്ടെ, പിന്‍നിരക്കാര്‍ മുന്നില്‍ വരട്ടെ! പൊലീസ് മേധാവി ചുരുക്ക പട്ടികയില്‍ നിന്ന് സര്‍ക്കാരിന് താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദതന്ത്രം പയറ്റുന്നു; എഡിജിപിമാരെയും തലപ്പത്തേക്ക് പരിഗണിക്കണമെന്ന സര്‍ക്കാര്‍ കത്ത് യുപിഎസ് സിക്ക്; കത്ത് അജിത് കുമാറിന് വേണ്ടിയോ?

സര്‍ക്കാരിന് താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദതന്ത്രം പയറ്റുന്നു

Update: 2025-06-19 12:02 GMT

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് ഈ മാസം 30 ന് വിരമിക്കുമ്പോള്‍ ആരാകും ആ കസേരയില്‍ എത്തുക? ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആര്‍.അജിത് കുമാര്‍ എന്നിവരാണ് സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തേക്കു പരിഗണിക്കാനായി സമര്‍പ്പിച്ച പട്ടികയിലുള്ളത്. യുപിഎസ്്‌സിക്ക് സമര്‍പ്പിച്ച പട്ടികയില്‍ തീരുമാനം വരാനിരിക്കെ, ഇഷ്ടക്കാരെ പൊലീസ് മേധാവി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ചരട് വലിക്കുന്നത്.

നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ് നിതിന്‍ അഗര്‍വാള്‍. പട്ടികയില്‍ രണ്ടാമതുള്ള റവാഡ ചന്ദ്രശേഖര്‍ ഐബി ഡെപ്യൂട്ടി ഡയറക്ടറാണ്. സംസ്ഥാന ഫയര്‍ഫോഴ്സ് മേധാവിയാണ് യോഗേഷ് ഗുപ്ത. നാലാമതാണ് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം.

സീനിയോറിട്ടി പാലിച്ചാല്‍ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവര്‍ ചുരുക്ക പട്ടകയില്‍ എത്തും. ഇവരോടൊന്നും പിണറായി സര്‍ക്കാരിന് അത്ര താല്‍പ്പര്യമില്ല. പട്ടികയില്‍ മൂന്നാമതുള്ള ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്തയോട് സര്‍ക്കാരിനുള്ള അപ്രീതിയാണ് കഴിഞ്ഞ മാസം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നുള്ള മാറ്റത്തിനു കാരണമെന്നാണ് സൂചന. സര്‍ക്കാരിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന യോഗേഷ് ഗുപ്തയെ മാറ്റിയതിനു പിന്നിലെ കാരണങ്ങളിലൊന്നായി കണ്ണൂരിലെ സിപിഎം നേതാവ് പി.പി.ദിവ്യയുടെ ബെനാമി ഇടപാടു സംബന്ധിച്ച പരാതിയിലെ പ്രാഥമിക അന്വേഷണവും തുടര്‍നടപടിയുമാണെന്നും പ്രചരിച്ചിരുന്നു. ഈ പദവിയില്‍ പിന്നീട് എത്തിയത് മനോജ് എബ്രഹാമാണ്.

ആറംഗ പട്ടികയില്‍, സര്‍ക്കാരിന് താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ അവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. പട്ടികയില്‍ മുന്നിലുളള മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഡിജിപിയാകാനുള്ള മത്സരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമം. മനോജ് എബ്രഹാം, എം ആര്‍ അജിത് കുമാര്‍ എന്നിവരില്‍ ഒരാള്‍ പൊലീസ് മേധാവിയാകുന്നതാണ് സര്‍ക്കാരിന് താല്‍പര്യം. എഡിജിപിമാരെയും പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ യുപിഎസ് സിക്ക് വീണ്ടും കത്തയച്ചതോടെ ഇക്കാര്യം വ്യക്തമായി.

30 വര്‍ഷം സര്‍വീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാനാവില്ലെന്നാണ് യു.പി.എസ്.സി നിലപാട്. ഇത് മറികടക്കാമെന്ന പ്രതീക്ഷയിലാണ് ആഭ്യന്തരവകുപ്പ് കത്തയച്ചത്. പട്ടികയില്‍ അഞ്ചാമതും ആറാമതുമുള്ള സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത് കുമാര്‍ എന്നിവരാണ് എഡിജിപിമാര്‍. വിവാദങ്ങളില്‍ പെട്ടെങ്കിലും ആഭ്യന്തര വകുപ്പിന് താല്‍പര്യമുള്ള എം ആര്‍ അജിത് കുമാറിന് വേണ്ടിയാണ് വീണ്ടും കത്തയച്ചതെന്നാണ് സൂചന.

ഐബി ഡെപ്യൂട്ടി ഡയറക്ടറായ രവാഡ ചന്ദ്രശേഖറെ കേന്ദ്ര കാബിനറ്റില്‍ സുരക്ഷാ സെക്രട്ടറിയായി നിയമിച്ചിരുന്നു. എന്നാല്‍ രവാഡയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഡിജിപി പദവിയിലേക്ക് താല്‍പ്പര്യമില്ലെങ്കില്‍ ക്ലിയറന്‍സ് നല്‍കാമെന്നാണ് ആഭ്യന്തര വകുപ്പ് അറിയിച്ചതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സര്‍വീസിലുള്ളതും വിരമിച്ചതുമായ ഐഎഎസ്, ഐപിഎസ് ഓഫീസര്‍മാര്‍ വഴി, പട്ടികയിലെ ആദ്യ പേരുകാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും, ഡിജിപി പദവിയില്‍ നിന്നും വിട്ടുനിന്നാലുള്ള വാഗ്ദാനങ്ങളും മുന്നോട്ട് വയ്ക്കുന്നതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

യുപിഎസ് സി ചുരുക്ക പട്ടിക തയ്യാറാക്കുമ്പോള്‍ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ നിതിന്‍ അഗര്‍വാളിന്റെ പേരുണ്ടാകും. ബിഎസ്എഫ് മുന്‍ മേധാവിയായിരുന്ന നിതിന്‍ അഗര്‍വാള്‍, സംസ്ഥാന കേഡറിലേക്ക് മടങ്ങിയെത്തുകയായിരുന്നു. റവാഡ ചന്ദ്രശേഖറും യോഗേഷ് ഗുപ്തയുമാണ് സീനിയോറിറ്റിയില്‍ രണ്ടും മൂന്നും സ്ഥാനത്ത്. ഇവര്‍ സ്വയം ഒഴിവായാല്‍ മാത്രമേ സര്‍ക്കാരിന് താല്‍പര്യമുള്ള മനോജ് എബ്രഹാമിനും, അജിത് കുമാറിനും അവസരം ലഭിക്കുകയുള്ളു.

പട്ടികയിലുള്ള എല്ലാവരും പൊലീസ് മേധാവിയാകാനുള്ള സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ഡെപ്യുട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖര്‍, സുരേഷ് രാജ് പുരോഹിത് എന്നിവര്‍ പൊലീസ് മേധാവി സ്ഥാനം ലഭിച്ചാല്‍ കേരളത്തിലേക്ക് മടങ്ങിയെത്താമെന്ന് അറിയിച്ചിട്ടുണ്ട്്. അന്തിമ പട്ടിക തയാറാക്കാനായി യുപിഎസ്സി യോഗം ജൂണ്‍ 20നു ചേരുമെന്നാണ് സൂചന. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ കാലാവധി 2025 ജൂണ്‍ 30 ന് അവസാനിക്കാനിരിക്കെയാണ് ആറുപേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കി സംസ്ഥാനം യുപിഎസ്സിക്ക് കൈമാറിയത്. പരിചയ സമ്പത്തടക്കം പരിഗണിച്ച് അനുയോജ്യരായ മൂന്നുപേരെയാവും കേന്ദ്രം തിരഞ്ഞെടുക്കുക. ഇതിലൊരാളെ സംസ്ഥാന സര്‍ക്കാരിന് പൊലീസ് മേധാവിയാക്കാം. സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനം ആറംഗപട്ടിക നല്‍കുന്നത്. എന്നാല്‍ യു.പി.എസ്.സിയുടെ മൂന്നംഗ പട്ടിക ഉദ്യോഗസ്ഥരുടെ സീനിയോരിറ്റിയും പ്രവര്‍ത്തനവും സ്വഭാവശുദ്ധിയും പരിഗണിച്ചാണ് തയ്യാറാക്കുക.

പൊലീസ് മേധാവിയാക്കാനുള്ളവരുടെ ചുരുക്കപ്പട്ടികയുണ്ടാക്കാനുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയും ഡി.ജി.പി.യുമുണ്ട്. യു.പി.എസ്.സി ചെയര്‍മാനും കേന്ദ്രസേനകളിലൊന്നിന്റെ മേധാവിയും കേന്ദ്രആഭ്യന്തര സെക്രട്ടറിയുമാണ് മറ്റുള്ളവര്‍. അര്‍ദ്ധസൈനിക വിഭാഗത്തിന്റെ തലവനായിരുന്ന് ഗുരുതര വീഴ്ച വരുത്തിയതിനാല്‍ നിതിനെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാതിരിക്കാന്‍ സാദ്ധ്യതയേറെയാണ്. സെലക്ഷന്‍ കമ്മിറ്റിയില്‍ കേന്ദ്രം ഇങ്ങനെയൊരു നിര്‍ദ്ദേശം വച്ചാല്‍ സംസ്ഥാനം യോജിച്ചേക്കും. അടുത്ത ജൂലായ് വരെ കാലാവധിയുള്ള നിതിനെ ഒഴിവാക്കിയാല്‍ 2031 ജൂണ്‍ വരെ കാലാവധിയുള്ള മനോജ് എബ്രഹാം പട്ടികയില്‍ ഉള്‍പ്പെടും. സെലക്ഷല്‍ കമ്മിറ്റിയില്‍ കേന്ദ്രനിലപാടാവും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക.

Tags:    

Similar News