എന്‍സിപിയെയും സിപിഐയെയും പോലെ തൃണമൂല്‍ കോണ്‍ഗ്രസും ദേശീയ പാര്‍ട്ടിയല്ലെന്ന് അന്‍വറിന് അറിയാം; തൃണമൂലിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് പത്രികയില്‍ പത്ത് പേര്‍ ഒപ്പ് ഇടണമായിരുന്നു എന്നും അറിയാം; പത്രിക തള്ളിയപ്പോള്‍ മമതയെയും വഞ്ചിച്ചു; പത്രിക തള്ളാന്‍ കാരണം അന്‍വറിന്റെ അടവോ?

പത്രിക തള്ളാന്‍ കാരണം അന്‍വറിന്റെ അടവോ?

Update: 2025-06-03 14:50 GMT

നിലമ്പൂര്‍: നിലമ്പൂരില്‍ സൂക്ഷ്മ പരിശോധനയില്‍ പി വി അന്‍വര്‍- തൃണമൂല്‍ കോണ്‍ഗ്രസിന്റെ പത്രിക തള്ളിയപ്പോള്‍, പി വി അന്‍വര്‍ സ്വതന്ത്രന്റെ പത്രിക സ്വീകരിച്ചു. 25 നാമനിര്‍ദേശ പത്രികകളാണ് മത്സരിക്കാനായി ലഭിച്ചത്. സൂക്ഷ്മപരിശോധനയില്‍ ഡമ്മി സ്ഥാനാര്‍ഥികളുടേത് ഉള്‍പ്പെടെ ഏഴ് പത്രികകള്‍ വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാഠി തള്ളി. 18 പത്രികകള്‍ സ്വീകരിച്ചു.

തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള അന്‍വറിന്റെ പത്രിക തള്ളാന്‍ കാരണം നിലമ്പൂരിലെ മുന്‍ എംഎല്‍എയുടെ തന്ത്രമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുമ്പ് രണ്ട് തവണ മത്സരിച്ചപ്പോഴും ഓട്ടോറിക്ഷ ചിഹ്നത്തിലാണ് അന്‍വര്‍ മത്സരിച്ചത്. ആ ചിഹ്നം തന്നെ കിട്ടാന്‍ അന്‍വര്‍ മന: പൂര്‍വ്വം കളിച്ച കളിയാണ് സാങ്കേതികതയുടെ പേരില്‍ പത്രിക തള്ളാന്‍ ഇട വരുത്തിയതെന്നാണ് ആക്ഷേപം,

നാമനിര്‍ദ്ദേശപത്രിക നല്‍കുന്നതിന് മുമ്പ് തന്നെ പി വി അന്‍വര്‍ താന്‍ സ്വതന്ത്രനായും പത്രിക നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രജിസ്‌ട്രേഡ് പാര്‍ട്ടി അല്ലെന്നും ഈ കാരണത്താല്‍ ചില പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞാണ് സ്വതന്ത്രനായി പത്രിക നല്‍കുന്നതെന്നാണ് അന്‍വര്‍ അവകാശപ്പെട്ടത്. ഈ പ്രശ്‌നം നേരത്തെ അറിയാമായിരുന്നിട്ടും, ഇത് തിരുത്താന്‍ സമയം ഉണ്ടായിരുന്നിട്ടും അത് ചെയ്യാതെയാണ് അന്‍വര്‍ നാമ നിര്‍ദ്ദേശപത്രിക നല്‍കിയത്.

അന്‍വര്‍ രണ്ട് പത്രികയാണ് സമര്‍പ്പിച്ചിരുന്നത്. ഒന്ന് ടിഎംസി സ്ഥാനാര്‍ത്ഥിയായി പുല്ലും പൂവും ചിഹ്നത്തില്‍ മത്സരിക്കുന്നതിനും മറ്റൊന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനും. അതുകൊണ്ട് തന്നെ ഒരു പത്രിക തള്ളിയാലും മറ്റൊരു പത്രിക നിലനില്‍ക്കും.

തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ഉള്ള ഒരു സംസ്ഥാന പാര്‍ട്ടി എന്ന നിലയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നത്. ഒരു ദേശീയ പാര്‍ട്ടി അല്ലാത്തത് കൊണ്ട് തന്നെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടേണ്ട അംഗങ്ങളുടെ എണ്ണമടക്കം കൃത്യമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അത്രയും ഒപ്പുകള്‍ ഈ നാമനിര്‍ദേശ പത്രികയില്‍ ഇല്ല എന്ന കാരണത്താലാണ് പത്രിക തള്ളാനുള്ള തീരുമാനം വരണാധികാരി സ്വീകരിച്ചിരിക്കുന്നത്. പത്രിക തള്ളാനുള്ള ഗൗരവമായ കാര്യമാണ് അന്‍വറിന്റെ പത്രികയില്‍ സംഭവിച്ചിരിക്കുന്നതെന്ന് വരണാധികാരി വ്യക്തമാക്കുന്നുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

ദേശീയ പാര്‍ട്ടിയല്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് നോമിനേഷനില്‍ പത്ത് പേര്‍ ഒപ്പ് ഇടണമായിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നത്. ടി എം സി സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ സമര്‍പ്പിച്ച പത്രികയില്‍ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്. ഈ സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സൂക്ഷ്മ പരിശോധനാവേളയില്‍ പത്രിക തള്ളിയത്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാമോ എന്നതില്‍ വ്യക്തത വരുത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ രജിസ്‌ട്രേഷന്‍ ഇല്ലെന്നത് ഇന്നലെ തന്നെ ചില പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഉള്‍പ്പെടെ കേരളത്തിലെത്തിച്ച് പ്രചാരണം നടത്താനുള്ള അന്‍വറിന്റെ നീക്കങ്ങള്‍ കൂടിയാണ് ഇതോടെ പാളിയിരിക്കുന്നത്. പാര്‍ട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിച്ച് അന്‍വറിന് പ്രചരണം നടത്താന്‍ സാധിക്കില്ല. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ കഴിഞ്ഞ ദിവസം അന്‍വര്‍ ഒരു മുന്നണിയും രൂപീകരിച്ചിരുന്നു.

പത്രിക തള്ളുന്ന വിവരം അന്‍വറിനെ വരണാധികാരി അറിയിച്ചു. സബ് കലക്ടര്‍ ഓഫിസിലെത്തി വരണാധികാരിക്ക് അന്‍വര്‍ വിശദീകരണം നല്‍കി. അട്ടിമറി സാധ്യത തോന്നിയതു കൊണ്ടാണ് താന്‍ സബ് കലക്ടര്‍ ഓഫിസിലെത്തിയതെന്ന് അന്‍വര്‍ പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടാണെന്നും താന്‍ മാത്രം ഒറ്റയ്ക്കാണെന്നും അന്‍വര്‍ പറഞ്ഞു. അതേ സമയം നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധന നടക്കുന്നതിനിടെ അന്‍വറിന്റെ നാടകീയമായ സന്ദര്‍ശനം ചര്‍ച്ചയായിക്കഴിഞ്ഞു.

ഇതിന് മുന്‍പും നിലമ്പൂരില്‍ അന്‍വര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി തന്നെയാണ്. എന്നാല്‍ അന്ന് അദ്ദേഹത്തിന് എല്‍ഡിഎഫിന്റെ പിന്തുണയുണ്ടായിരുന്നു.

നിലമ്പൂരില്‍ തള്ളിയ പത്രികകള്‍

സാദിക് നടുത്തൊടി (എസ്ഡിപിഐ), പി വി അന്‍വര്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), സുന്നജന്‍ (സ്വതന്ത്രന്‍), ടി എം ഹരിദാസ് (നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി), ജോമോന്‍ വര്‍ഗീസ് (സ്വതന്ത്രന്‍), ഡോ. കെ പത്മരാജന്‍ (സ്വതന്ത്രന്‍), എം അബ്ദുല്‍ സലീം (സിപിഐഎം).

സ്വീകരിച്ചവ

ഷൗക്കത്തലി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എം സ്വരാജ് (സിപിഐ)(എം), മോഹന്‍ ജോര്‍ജ് (ബിജെപി), ഹരിനാരായണന്‍ (ശിവസേന), എന്‍ ജയരാജന്‍ (സ്വതന്ത്രന്‍), പി വി അന്‍വര്‍ (സ്വതന്ത്രന്‍), മുജീബ് (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി), അബ്ദുറഹ്‌മാന്‍ കിഴക്കേത്തൊടി (സ്വതന്ത്രന്‍), എ കെ അന്‍വര്‍ സാദത്ത് (സ്വതന്ത്രന്‍), പി.രതീഷ് (സ്വതന്ത്രന്‍), പി. രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്രന്‍), ജി സതീഷ് കുമാര്‍ (സോഷ്യലിസ്റ്റ് ജനതാദള്‍), വിജയന്‍ (സ്വതന്ത്രന്‍), സാദിഖ് നടുത്തൊടി(എസ്ഡിപിഐ). പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ അഞ്ചിന് (വ്യാഴം) വൈകുന്നേരം മൂന്നു വരെയാണ്. 

Tags:    

Similar News