ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കാതെ വിലപേശലുമായി അടവുകള്‍ പയറ്റുന്ന പി വി അന്‍വറിനോട് മുഖം തിരിച്ച് കെ സി വേണുഗോപാലും; കെ സിയെ കാണാന്‍ കോഴിക്കോട്ടേക്ക് വണ്ടി കയറിയ നിലമ്പൂര്‍ മുന്‍ എംഎല്‍എക്ക് നിരാശ; തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടതോടെ അന്‍വര്‍ ഒറ്റപ്പെട്ടു; ഒറ്റയ്ക്ക് മത്സരിക്കുമെന്ന വിരട്ടലുമായുള്ള പോസ്റ്ററുകളും അവഗണിച്ച് യുഡിഎഫ്

പി വി അന്‍വറിനോട് മുഖം തിരിച്ച് കെ സി വേണുഗോപാലും

Update: 2025-05-28 16:24 GMT

കോഴിക്കോട്: യുഡിഎഫിനോട് വിലപേശല്‍ വേണ്ട പോലെ ഏശുന്നില്ലെന്ന് വന്നതോടെ നിലമ്പൂര്‍ മുന്‍ എം എല്‍ എ പി വി അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുമോ? 'നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരും' എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം കൂട്ടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുഡിഎഫ് അന്‍വറിന്റെ വിലപേശലിന് വഴങ്ങിക്കൊടുക്കേണ്ടെന്ന നിലപാടിലാണ്. എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ പരസ്യമായി അംഗീകരിക്കാത്ത അന്‍വറിന്റെ സമീപനത്തെ വച്ചുപ്പൊറുപ്പിക്കാനാവില്ലെന്ന വി ഡി സതീശന്റെ നിലപാടിനൊപ്പമാണ് കോണ്‍ഗ്രസ്. ആ തീരുമാനം സതീശന്‍ ഒറ്റയ്ക്ക് എടുത്തത് അല്ലെന്ന് മറ്റുനേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു.

അന്‍വര്‍ യുഡിഎഫ് നേതാക്കളുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത് രണ്ട് സീറ്റുകള്‍ വേണമെന്നാണ്. കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നണി പ്രവേശനവും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മന്ത്രിസ്ഥാനം വേണമെന്നും ആവശ്യം മുന്നോട്ടു വെച്ചു. ഇതൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ലെന്ന നിലപാടാണ് സതീശന്‍ സ്വീകരിച്ചത്. ഏറ്റവുമൊടുവില്‍, പിവി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും തയ്യാറായില്ല. കോഴിക്കോടെത്തിയ കെസിയെ കാണാന്‍ ഇവിടേക്ക് പുറപ്പെട്ട അന്‍വറിന് നിരാശനാകേണ്ടി വന്നു. കെസി വേണുഗോപാല്‍ ഡല്‍ഹിക്ക് മടങ്ങുന്നത് കൊണ്ട് ഇന്ന് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടക്കില്ല. അന്‍വറുമായുള്ള കൂടിക്കാഴ്ച മാധ്യമസൃഷ്ടിയാണെന്നും സംസ്ഥാനത്ത് കൊള്ളാവുന്ന നേതൃത്വമുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം കൈകാര്യം ചെയ്യുമെന്നും വ്യക്തമാക്കി.

പികെ കുഞ്ഞാലിക്കുട്ടി ഇടപെട്ട് കെസി വേണുഗോപാലുമായി സംസാരിച്ചിരുന്നു. പിവി അന്‍വറിനെ അവഗണിക്കുന്ന നിലപാട് എടുക്കരുതെന്നായിരുന്നു മുസ്ലിം ലീഗിന്റെ നിലപാട്. ഇതേ തുടര്‍ന്നാണ് കെസി വേണുഗോപാലും പിവി അന്‍വറും കൂടിക്കാഴ്ച നടത്തുമെന്ന സൂചന വന്നത്. എന്നാല്‍, കെ സി കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചതോടെ, യുഡിഎഫിന്റെ കടുത്ത നിലപാട് ഒരിക്ക്ല്‍ കൂടി വ്യക്തമായി. ഇതോടെ, അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നിലമ്പൂരില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ സ്ഥാപിച്ചു.

'നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരും', മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങള്‍ കൂടെയുണ്ട് എന്നും ബോര്‍ഡിലുണ്ട്. വഴിക്കടവ്, ചുങ്കത്തറ പ്രദേശങ്ങളിലാണ് ഇപ്പോള്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

ആര്യാടന്‍ ഷൗക്കത്തിനെതിരെ അന്‍വര്‍ നടത്തിയ പ്രസ്താവനയാണു സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനു കല്ലുകടിയായത്. ''സഹകരിക്കണോ എന്നു തീരുമാനിക്കേണ്ടത് അന്‍വര്‍ തന്നെ'' എന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉറപ്പിച്ചു പറഞ്ഞതും ആ ഈര്‍ഷ്യ കാരണമാണ്. ''എന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്കു വിട്ടിരിക്കുകയാണ്. എന്റെ മുഖത്തേക്കു ചെളി വാരിയെറിയുകയാണ്. ദയാവധത്തിനു വിട്ടിരിക്കുകയാണ്. എന്തു തെറ്റാണ് ഞാന്‍ ചെയ്തത്'' എന്നു വി.ഡി.സതീശനെ ലക്ഷ്യമിട്ടുള്ള അമ്പുകളുടെ മുനയും ഒടിയുകയാണ്.

യുഡിഎഫ് പ്രവേശനത്തിലും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും പിവി അന്‍വര്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിഷയത്തില്‍ കെ സി വേണുഗോപാല്‍ നേരത്തെ പ്രതികരിച്ചത്. അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും അന്‍വറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്ത ഇല്ലെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രശ്നങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ട് പോകും. ആശയവിനിമയത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, വൈകുന്നേരത്തോടെ, അദ്ദേഹം നിലപാട് കടുപ്പിച്ചത് വി ഡ സതീശന്റെ മനസ്സിലിരുപ്പ് മനസ്സിലാക്കിയാണെന്നാണ് സൂചന.

ഇനി കാലു പിടിക്കാനില്ലെന്നും പ്രതീക്ഷ കെ സി വേണുഗോപാലിലാണെന്നും യു ഡി എഫില്‍ ഇല്ലെങ്കില്‍ നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നുമാണ് അന്‍വര്‍ നേരത്തെ പ്രതികരിച്ചത്. വി ഡി സതീശനെ തള്ളിപ്പറഞ്ഞ് കെ സിയെ ആശ്രയിക്കാന്‍ അന്‍വര്‍ ശ്രമിച്ചെങ്കിലും അതും ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്.

പിവി അന്‍വര്‍ വിഷയത്തില്‍ താന്‍ പറഞ്ഞ വാക്കുകള്‍ വ്യക്തിപരമല്ലെന്നും കോണ്‍ഗ്രസിന്റെ തീരുമാനമാണെന്നുമാണ് വിഡി സതീശന്‍ പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് പിവി അന്‍വറാണ് തീരുമാനിക്കേണ്ടതെന്നാണ് വിഡി സതീശന്‍ പറഞ്ഞത്. അഭിപ്രായ വ്യത്യാസം പറഞ്ഞ സാഹചര്യത്തില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായും യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായും സഹകരിക്കുമോയെന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. സഹകരിച്ചാല്‍ ഒന്നിച്ചുപോകും. അന്‍വര്‍ തീരുമാനമെടുത്ത ശേഷം യുഡിഎഫ് അഭിപ്രായം പറയുമെന്നും വിഡി സതീശന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം അന്‍വറുമായുള്ള പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന പുതിയ നിലപാട് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രഖ്യാപിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിക്കുകയും തിരഞ്ഞെടുപ്പ് പ്രചരണവുമായി സ്ഥാനാര്‍ത്ഥി മുന്നോട്ട് പോകുകയും ചെയ്യുമ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ അന്‍വര്‍ വിവാദത്തില്‍ കുരുങ്ങി സമയം പാഴാക്കുന്നുവെന്ന ആക്ഷപം ഒരു വിഭാഗത്തിനുണ്ട്. വിവാദങ്ങള്‍ അവസാനിപ്പിച്ച് പ്രചരണത്തില്‍ മുന്നിലെത്തണമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.


Tags:    

Similar News