ഷൗക്കത്തിനെ എംഎല്‍എ ആക്കാനല്ല രാജിവെച്ചതെന്നും അദ്ദേഹം ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും പറയുന്ന പി വി അന്‍വര്‍ മത്സരിക്കുമോ? സമ്പൂര്‍ണ ഘടകകക്ഷിയാക്കാന്‍ യുഡിഎഫ് വിസമ്മതിച്ചാല്‍ അന്‍വറും തൃണമൂലും എന്തുചെയ്യും? ഷൗക്കത്തിനോട് സ്വയം തോറ്റോടാന്‍ ഭയന്ന് കൂട്ടാളിയായ പഴയ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവ് സജി മഞ്ഞക്കടമ്പനെ പോര്‍ക്കളത്തില്‍ ഇറക്കുമോ?

സജി മഞ്ഞക്കടമ്പനെ പോര്‍ക്കളത്തില്‍ ഇറക്കുമോ?

Update: 2025-05-29 16:59 GMT

നിലമ്പൂര്‍: പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? ഇതാണ് ഇപ്പോഴത്ത ചോദ്യം. അവസാന നിമിഷത്തിലും അന്‍വര്‍ വിലപേശല്‍ തുടരുകയാണ്. യുഡിഎഫിലെ ഘടകകക്ഷിയായി തൃണമൂലിനെ പ്രഖ്യാപിച്ചാല്‍ ആ നിമിഷം ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും ഷൗക്കത്തിനെ ജയിപ്പിക്കുമെന്നുമാണ് അന്‍വറിന്റെ കൂട്ടാളിയും, മുന്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവുമായ സജി മഞ്ഞക്കടമ്പന്‍ പറയുന്നത്. യുഡിഎഫില്‍ അസോഷ്യേറ്റഡ് അംഗത്വമല്ല, മറിച്ച് പൂര്‍ണ അംഗത്വം നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തെ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ സ്ഥാനാര്‍ത്ഥിത്വം എന്ന നിലപാടില്‍ നിന്ന് പിന്മാറേണ്ടതുള്ളൂവെന്നും തൃണമൂല്‍ യോഗത്തില്‍ തീരുമാനിച്ചു. അതിനിടെ, അന്‍വറിനൊപ്പം സജി മഞ്ഞക്കടമ്പനെയും നിലമ്പൂരില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതായി ചില വാര്‍ത്തകള്‍ വരുന്നുണ്ട്. തൃണമൂല്‍ യോഗത്തിന് ശേഷം സജിയുടെ വാക്കുകള്‍ ഇങ്ങനെ:

'തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണ്‍വീനറെ യുക്തമായ തീരുമാനമെടുക്കാന്‍ ചുമതലപ്പെടുത്തി. നാളത്തെ സംസ്ഥാന കമ്മിറ്റിയില്‍ കൂടി ചര്‍ച്ച ചെയ്തിട്ട് അദ്ദേഹം പ്രഖ്യാപിക്കും. യുഡിഎഫ് നേതാക്കള്‍, രമേശ് ചെന്നിത്തലയും കെ പിസിസി അദ്ധ്യക്ഷനും അടക്കം പലവട്ടം സംസാരിച്ചിരുന്നു. അവരൊക്കെ പറഞ്ഞത് യുഡിഎഫില്‍ ഘടകകക്ഷിയാക്കാമെന്നാണ്. ഘടകക്ഷിയാക്കുമെന്ന പ്രഖ്യാപനം ഉണ്ടായാല്‍ ആ നിമിഷം മുതല്‍, പി വി അന്‍വറും ഞങ്ങളും എല്ലാം ചേര്‍ന്ന്, ഇവിടെ ഷൗക്കത്തിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കും. അദ്ദേഹത്തെ വിജയിപ്പിക്കും. ഇതാണ് തീരുമാനം എടുത്തിരിക്കുന്നത്.

യുഡിഎഫിന്റെ സ്ഥാനാര്‍ഥിയെ അംഗീകരിച്ചിട്ടാണല്ലോ, അദ്ദേഹം കത്ത് കൊടുത്ത് യുഡിഎഫില്‍ കയറാന്‍ വേണ്ടിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കത്ത് കൊടുത്തിട്ടും ഭരണത്തിനെതിരെ സിപിഎമ്മിനെതിരെ ശബ്ദമുയര്‍ത്തിയ പി വി അന്‍വറിനെ കൈചേര്‍ത്ത് പിടിച്ച് കൂടെ നിര്‍ത്തേണ്ടത് ആരാ...ഇവിടുത്തെ യുഡിഎഫ് നേതാക്കന്മാരാ. വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ഏതെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍, അവരാണ് ക്ഷമിക്കേണ്ടത്. അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്താന്‍ യുഡിഎഫ് നേതൃത്വം ശ്രമിച്ചില്ല എന്നതാണ് പരാതി. പി വി അന്‍വറിനെ അവഗണിക്കുന്നു എന്നാണ് പരാതി. അസോഷ്യേറ്റ് അംഗത്വമല്ല, സമ്പൂര്‍ണ ഘടകകക്ഷിയാക്കണം എന്നതാണ് ആവശ്യം.'

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട് പുറത്തുവന്ന സജി മഞ്ഞക്കടമ്പന്‍ കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്ന പാര്‍ട്ടിയുണ്ടാക്കി എന്‍ഡിഎയില്‍ ചേര്‍ന്നിരുന്നു. പിന്നീട് എന്‍ഡിഎ വിട്ട് അന്‍വറിനും തൃണമൂലിനും ഒപ്പം ചേരുകയായിരുന്നു. ക്രൈസ്തവ വോട്ടുകള്‍ കൂടെ കൂട്ടുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അന്‍വര്‍ സജിയെ ഒപ്പം ചേര്‍ത്തത്. എന്നാല്‍, സജിയുടെ വരവ് അന്‍വറിനും തൃണമൂലിനും എത്രമാത്രം ഗുണം ചെയ്യുമെന്ന് കണ്ടറിയണം. ഇക്കുറി ഒറ്റയ്ക്ക് മത്സരിച്ചാല്‍ ആര്യാടന്‍ ഷൗക്കത്തിനോട് ജയിച്ചുകയറുക വിഷമമെന്ന് നന്നായി അറിയാവുന്ന അന്‍വര്‍ സജിയെ മത്സരിപ്പിക്കുമോ എന്നാണ് അറിയേണ്ടത്. ആര്യാടന്‍ ഷൗക്കത്ത് പരാജയപ്പെടാന്‍ കാരണമുണ്ടെന്നാണ് അന്‍വര്‍ പറയുന്നത് . യുഡിഎഫില്‍ കയറിക്കൂടാന്‍ ശ്രമിക്കുമ്പോഴും ആര്യാടന്‍ ഷൗക്കത്ത് പരാജയപ്പെടുമെന്ന് പറയുന്ന അന്‍വറിന്റെ ലക്ഷ്യം ആര്യാടന്‍ ഷൗക്കത്തിന്റെ പരാജയം മാത്രമാണ്.

ഷൗക്കത്തിനെ എംഎല്‍എ ആക്കാനല്ല രാജിവെച്ചതെന്നും അദ്ദേഹം ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു. യുഡിഎഫിലെ ചിലരെ വിശ്വാസത്തില്‍ എടുക്കാന്‍ ആകില്ല. ഇനി രഹസ്യ ചര്‍ച്ചക്കില്ല. സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ മുന്നണിയില്‍ എടുക്കുമെന്ന് എന്താണ് ഉറപ്പ്. ആര്യാടന്‍ ഷൗക്കത്ത് തോല്‍ക്കും എന്ന് പറയാന്‍ കാരണങ്ങളുണ്ട്. അത് വിശദമായി നാളെ പറയാമെന്ന് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

തോല്‍വിയുണ്ടായാല്‍ താന്‍ കാല് വാരി എന്ന് എല്ലാവരും പറയും. അപ്പോള്‍ അത് തുറന്നു പറയേണ്ടത് തന്റെ ഉത്തരവാദിത്തം അല്ലേ. താന്‍ രാജി വെച്ച് യുഡിഎഫിന് ഒരു അവസരം കൊടുക്കുകയാണ് ചെയ്തത്. യുഡിഎഫ് അംഗം ആക്കിയിരുന്നെങ്കില്‍ സ്ഥാനാര്‍ത്ഥി ആരാണെങ്കിലും താന്‍ പിന്തുണച്ചേനെ. ഏത് ചെകുത്താനും സ്ഥാനാര്‍ത്ഥി ആകട്ടെ എന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ആര്യാടന്‍ ഷൗക്കത്ത് തന്റെ ശത്രുവല്ലെന്നും അന്‍വര്‍ വ്യക്തമാക്കി.

നാളെ ചേരുന്ന തൃണമൂല്‍ സംസ്ഥാന കമ്മിറ്റി യോഗം മത്സരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. യുഡിഎഫ് യോഗ തീരുമാനം കൂടി അറിഞ്ഞ ശേഷമായിരിക്കും തുടര്‍ നടപടികള്‍.

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അദ്ധ്യക്ഷനും യുഡിഎഫ് ചെയര്‍മാനുമായിരുന്നു സജി. മോന്‍സ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സജി കേരള കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്നാണ് എന്‍ഡിഎയുടെ ഭാഗമായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയെ സജി പിന്തുണച്ചിരുന്നു. സജിയെ പോലുള്ള ക്രൈസ്തവ വിഭാഗത്തിലുള്ള നേതാക്കള്‍ എന്‍ഡിഎയുടെ ഭാഗമാവുന്നത് സംസ്ഥാനത്തെ തങ്ങളെ സഹായിക്കുമെന്ന് ബിജെപി വിലയിരുത്തിയിരുന്നു. എന്നാല്‍ സജി പിന്നീട് എന്‍ഡിഎ വിട്ടു.

ജോസഫ് ഗ്രൂപ്പിന്റെ കോട്ടയം ജില്ലാ പ്രസിഡണ്ട് ആയിരുന്ന സജി മഞ്ഞക്കടമ്പന്‍ കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ നോമിനേഷന്‍ സമര്‍പ്പണത്തിനു തന്നെ പങ്കെടുപ്പിച്ചില്ല എന്നുള്ള കാരണത്താല്‍ കലഹിച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് (ഡി) എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കുകയും ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എന്‍ ഡി എ യിലെ ഘടക കക്ഷി ആവുകയും ചെയ്തു. പാര്‍ട്ടി രൂപീകരിച്ച ഉടനെ തന്നെ എന്‍ ഡി എ യില്‍ ഘടക കക്ഷിയാകുവാന്‍ സാധിച്ചെങ്കിലും.കോര്‍പ്പറേഷനും ,ബോര്‍ഡും ലഭിക്കാത്തതിനാല്‍ എന്‍ ഡി എ വിടുകയായിരുന്നു.

കേരള കോണ്‍ഗ്രസ് ഒന്നായിരിക്കെ, കെഎം മാണിയുടെ വിശ്വസ്തനായിരുന്ന മഞ്ഞക്കടമ്പന്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് അംഗവും ബ്ലോക്ക് പഞ്ചായത്തു പസിഡണ്ടും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും അടക്കമുള്ള പദവികള്‍ വഹിച്ചിട്ടുണ്ട്. പാര്‍ട്ടി പിളര്‍ന്നതോടെ കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റും യു.ഡി. എഫ് ജില്ലാ ചെയര്‍മാനുമായിരുന്നു.


Tags:    

Similar News