സുഹൃത്തും യെമനിലെ പ്രശസ്ത ഇസ്ലാമിക പണ്ഡിതനുമായ ഹബീബ് ഉമര്‍ ബിന്‍ ഹഫീളിനെ മധ്യസ്ഥനാക്കാന്‍ ശ്രമിച്ച് കാന്തപുരം; യെമന്‍ ഭരണകൂടവുമായി ബന്ധപ്പെടും; നിമിഷ പ്രിയയ്ക്ക് മോചനം സാധ്യമാക്കാന്‍ എല്ലാ വഴികളും തേടി ചാണ്ടി ഉമ്മന്‍; കേന്ദ്രവും ഇടപെടലുകളില്‍; നയതന്ത്രം ഫലം കാണുമെന്ന് പ്രതീക്ഷ

Update: 2025-07-14 01:40 GMT

കോഴിക്കോട്: യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാനുള്ള നയതന്ത്ര ഇടപെടലുകള്‍ ശക്തം. അതിനിടെ വിഷയത്തില്‍ ഇടപെട്ട് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പുതിയ സാധ്യതകളും തേടുകയാണ്. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ സഹോദരനുമായി കാന്തപുരം സംസാരിച്ചു. കഴിഞ്ഞദിവസം ചാണ്ടി ഉമ്മന്‍ എംഎല്‍എ കാന്തപുരവുമായി ബന്ധപ്പെട്ട് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കാന്തപുരം ഇടപെടുന്നത്. കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടു വന്നതും ചാണ്ടി ഉമ്മനാണ്. അച്ഛനായ ഉമ്മന്‍ചാണ്ടിയുടെ ഇടപെടലുകളാണ് നിമിഷ പ്രിയ വിഷയത്തെ പുറംലോകത്ത് എത്തിച്ചത്. ഈ സാഹചര്യത്തിലാണ് മകന്‍ ചാണ്ടി ഉമ്മന്‍ വിഷയത്തില്‍ ഇടപെടുന്നത്. അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കുമെന്ന പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് പുതിയ നീക്കങ്ങള്‍.

സുഹൃത്തും യെമനിലെ പ്രശസ്ത ഇസ്ലാമിക പണ്ഡിതനുമായ ഹബീബ് ഉമര്‍ ബിന്‍ ഹഫീളുമായാണ് കാന്തപുരം ബന്ധപ്പെട്ടത്. യെമന്‍ ഭരണകൂടവുമായും ബന്ധപ്പെട്ടു. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമമുണ്ടാകുമെന്ന് ഉറപ്പു നല്‍കിയതായി കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. കുടുംബത്തിന് ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം തുടരുകയാണെന്ന് യെമെനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം പറഞ്ഞു. നിമിഷപ്രിയ തടവില്‍ കഴിയുന്ന സനായിലെ ജയില്‍ അധികൃതര്‍ക്കാണ് വധശിക്ഷ നടപ്പാക്കാന്‍ നിര്‍ദേശിച്ചുള്ള കത്ത് ലഭിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ആണ് ഇത്തരമൊരു കത്ത് നല്‍കിയതെന്നാണ് വിവരം. ജൂലായ് 16-ന് വധശിക്ഷ നടപ്പാക്കണമെന്ന് കത്തില്‍ പറയുന്നുണ്ട്.

ബിസിനസ് പങ്കാളിയായിരുന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹദി കൊല്ലപ്പെട്ട കേസില്‍ 2017 മുതല്‍ ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ. കൊലപാതകത്തില്‍ നിമിഷപ്രിയക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റുചെയ്യുകയും 2018-ല്‍ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കീഴ്ക്കോടതി വിധി യെമനിലെ സുപ്രീംകോടതിയും ശരിവച്ചിരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലെത്തി മകളുടെ മോചനത്തിനു വേണ്ടി ശ്രമം നടത്തിയിരുന്നു. ഈ വിഷയത്തില്‍ ആദ്യം ഇടപെട്ട രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ഉമ്മന്‍ചാണ്ടി. ചികില്‍സയില്‍ ആയിരിക്കുമ്പോഴും സജീവമായ ഇടപെടല്‍ നടത്തി. കേന്ദ്ര സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെട്ടു. ഈ സാഹചര്യത്തിലാണ് നിമിഷ പ്രിയയ്ക്ക് വേണ്ടി ചാണ്ടി ഉമ്മന്‍ ഇടപെടലുകള്‍ നടത്തുന്നത്.

അതിനിടെ നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഇടപെടല്‍ സജീവമാക്കി. വിദേശകാര്യമന്ത്രിക്ക് മുമ്പ് കത്തയച്ചിരുന്നു എന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 'വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കഴിഞ്ഞ ഫെബ്രുവരിയിലും മാര്‍ച്ചിലും ഈ വിഷയത്തില്‍ തന്നെ വിദേശകാര്യ വകുപ്പ് മന്ത്രി ജയശങ്കറിനും കത്തയച്ചിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നു', മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.,ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി എത്തുന്നത്. ഇത് മരവിപ്പിക്കാനും നിമിഷപ് പ്രിയയെ മോചിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ തേടി ആക്ഷന്‍ കൗണ്‍സിലിന്‍ ആയി അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ വക്കാലത്ത് ഫയല്‍ ചെയ്തിട്ടുണ്ട്. 2017 ജൂലൈ 25ന് യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്.

തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ടായിരുന്നു. എന്നാല്‍ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തില്‍ നിന്ന് മാപ്പ് ലഭിക്കുക എന്നതാണ് ഇനി നിമിഷയ്ക്ക് മുന്നിലുള്ള ഏക വഴി. അതിവേഗം ഇടപെടാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് നിമിഷ അഭ്യര്‍ഥിക്കുകയാണെന്നും അങ്ങനെ സംഭവിച്ചാല്‍ താന്‍ രക്ഷിക്കപ്പെടുമെന്ന് അവര്‍ക്ക് പ്രതീക്ഷയുണ്ടെന്നും സേവ് നിമിഷ പ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകന്‍ ബാബു ജോണ്‍ പറഞ്ഞു. നിമിഷയുടെ വ്യക്തിപരമായ വികാരങ്ങള്‍ പരസ്യമായി പുറത്തുവരുന്നത് അപൂര്‍വമാണ്. ഇത് അവരെ രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ നിര്‍ണായക നിമിഷമായി അടയാളപ്പെടുത്തുന്നു.

അതേസമയം, യെമനി ശരീഅത്ത് നിയമപ്രകാരം സാധുവായ 'ബ്ലഡ് മണി' (ദയാധനം) ആയി 10 ലക്ഷം ഡോളര്‍ (ഏകദേശം 8.6 കോടി രൂപ) നല്‍കാമെന്ന് നിമിഷയുടെ കുടുംബം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ കുടുംബം ഈ വാഗ്ദാനം ഇതുവരെ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ സമയം അതിക്രമിക്കുകയാണ്. നിമിഷയുടെ കുടുംബത്തിനുവേണ്ടിയുള്ള പവര്‍ ഓഫ് അറ്റോര്‍ണി ഹോള്‍ഡറായ സാമുവല്‍ ജെറോം നിലവില്‍ സനായിലുണ്ട്. ഞങ്ങളുടെ ഭാഗത്തുനിന്ന് അദ്ദേഹം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്നും ബാബു ജോണ്‍ പറഞ്ഞു.

Tags:    

Similar News