റെഡി... വണ്‍... ടു..... ത്രീ.... ആകാശ് മിസൈലിലൂടെ ആ പ്രത്യാക്രമണം തകര്‍ത്ത് ഇന്ത്യന്‍ സേന; ഇന്ത്യയുടെ മിന്നില്‍ മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ചൈനയുടെ സമ്മാനമായ ജെ എഫ് 17 യുദ്ധ വിമാനവുമായി കുതിച്ചുയര്‍ന്ന പാകിസ്ഥാന്‍; അത് വെടിവച്ചിട്ട് കലാമിന്റെ ആ സമ്മാനം; വീണ്ടും ചൈനീസ് ചതി തിരിച്ചറിഞ്ഞ് പാക്കിസ്ഥാന്‍

Update: 2025-05-07 00:43 GMT

ന്യൂഡല്‍ഹി: ഇന്ത്യയെ ഭയപ്പെടുത്താനായെത്തിയ പാക് യുദ്ധ വിമാനവും പണി വാങ്ങി കൂട്ടി. ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിക്കാനായിരുന്നു പാകിസ്ഥാന്‍ ശ്രമം. ഇതിന് വേണ്ടി ചൈനയില്‍ നിന്നും സമ്മാനമായി കിട്ടിയ ജെ എഫ് 17 വിമാനവുമായി പാകിസ്ഥാന്‍ എത്തി. ഇതിനെ ഇന്ത്യ വെടിവച്ചിട്ടു. ഇന്ത്യയുടെ ആകാശ് മിസൈലാണ് ആ ദൗത്യം നിര്‍വ്വഹിച്ചത്. ഇന്ത്യന്‍ ആകാശ പാതയിലേക്ക് കയറാനുള്ള കരുത്ത് പാക്കിസ്ഥാനില്ലെന്ന് കൂടി പറയുകായണ് ഇതിലൂടെ ഇന്ത്യ. വ്യാജ ആരോപണങ്ങളുമായി പാക്കിസ്ഥാന്‍ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന കള്ളക്കഥയാണ് അവര്‍ പറയുന്നത്. ഇന്ത്യന്‍ സൈനിക കേന്ദ്രം തകര്‍ത്തുവെന്നും പറയുന്നു. എന്നാല്‍ ഇതെല്ലാം പൊള്ളത്തരമാണ്. ചൈനയില്‍ നിന്നും കിട്ടിയ യുദ്ധ വിമാനം ഇന്ത്യ വെടിവച്ചിട്ട നിരാശയിലാണ് പാക്കിസ്ഥാന്‍. ഓപ്പറേഷന്‍ സിന്ദൂരിലെ പ്രതിരോധത്തിലൂടെ താരമാകുകയാണ് ഇന്ത്യയുടെ ആകാശ് മിസൈല്‍. ഈ മിസൈലാണ് ചൈനയുടെ പാക്കിസ്ഥാനുള്ള യുദ്ധ വിമാന സമ്മാനത്തിന്റെ ദൗര്‍ബല്യം ലോകത്തെ അറിയിച്ചത്. ഇതോടെ തീക്കൊള്ളി കൊണ്ട് തലചൊറിയുകയായിരുന്നു എന്ന് പാക്കിസ്ഥാനും തിരിച്ചറിയുന്നു പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പതിനഞ്ചാം നാളാണ് ഇന്ത്യയുടെ തിരിച്ചടി.

പാക് വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിനായി ആദ്യ വിവിധോദ്ദേശ്യ ജെ.എഫ്-17 യുദ്ധവിമാനം കേടുപാടുകള്‍ തീര്‍ത്ത് പാക്കിസ്ഥാന് ചൈന കൈമാറിയത് 2019ലാണ്. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന വിമാന നിര്‍മാണ-വികസന പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. ഇത്തരം ഏക എന്‍ജിന്‍ ജെറ്റുകളുടെ ആദ്യ ബാച്ച് 2007ല്‍ കൈമാറിയിരുന്നു. വിമാനങ്ങളുടെ അറ്റകുറ്റപ്പണി തീര്‍ക്കുന്നത് 2017ലാണ് തുടങ്ങിയത്. ചൈനയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാങ്ഷ 5712 വിമാന വ്യവസായ സ്ഥാപനമാണ് വിവിധ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് വിമാനം പാകിസ്ഥാന് നല്‍കിയത്. പാക്കിസ്ഥാന് ആയുധങ്ങള്‍ വില്‍ക്കുന്ന പ്രധാന രാജ്യമാണ് ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ ഭാഗമായാണ് യുദ്ധവിമാന കൈമാറ്റം 2019ല്‍ നടത്തിയത്. ഇന്ത്യയുടെ തേജസിന് മുന്നില്‍ ജെ.എഫ് 17 ഒന്നുമല്ലെന്ന വിലയിരുത്തല്‍ അന്നു തന്നെ ഉയര്‍ന്നിരുന്നു. ഇന്ന് ഇന്ത്യ ആ വിമാനം വെടിവച്ചിടുമ്പോള്‍ ചൈനയുടെ ചതി പാക്കിസ്ഥാന്‍ വീണ്ടും അനുഭവിച്ച് അറിയുകയാണ്. മുമ്പും ചൈനയുടെ യുദ്ധ സമ്മാനങ്ങള്‍ പാക്കിസ്ഥാനെ ചതിച്ച കഥ ലോക മാധ്യമങ്ങള്‍ പലവട്ടം ചര്‍ച്ച ചെയ്തിട്ടുണ്ട്. അത് വീണ്ടും സംഭവിക്കുകയാണ്.

ജെ.എഫ് പോര്‍വിമാനങ്ങളേക്കാള്‍ വളരെയേറെ മികച്ചതാണ് ഇന്ത്യയുടെ തേജസ് പോര്‍വിമാനം എന്നാണു പ്രതിരോധമേഖലയിലെ വിഗദ്ധരുടെ അഭിപ്രായം . പാക്-ചൈനീസ് പോര്‍വിമാനത്തേക്കാള്‍ വില കൂടുതല്‍ ആണെങ്കിലും പ്രകടനത്തിന്റെ മികവ് കൊണ്ട് തേജസ് മികച്ചു നില്‍ക്കുന്നു എന്നാണു വിലയിരുത്തല്‍. ക്വാഡ്രുപ്ലെക്സ് ഡിജിറ്റല്‍ ഫ്ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം , ഭാരംകുറഞ്ഞ ബോഡി,അമേരിക്കയുടെ ജിഇ 404-ഇന്‍ എഞ്ചിന്‍ , മൈക്രോപ്രൊസസര്‍ നിയന്ത്രിത യൂട്ടിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള പ്രത്യേകതകള്‍ നിറഞ്ഞതാണ് തേജസ് . തേജസ് ഇതുവരെ സാങ്കേതിതകരാര്‍ പ്രകടമാക്കുകയോ , തകരുകയോ ചെയ്തട്ടില്ല . തേജസ് വിമാനത്തിന്റെ എഞ്ചിനും , കോക്പിറ്റ് , ഫ്‌ലൈറ്റ് കണ്ട്രോള്‍ സിസ്റ്റവും അടക്കം 45 മിനിറ്റുനുള്ളില്‍ മാറ്റിവെയ്ക്കാന്‍ സാധിക്കും.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതല-വ്യോമ മിസൈലാണ് ആകാശ്. 30 കിലോമീറ്റര്‍ വരെ ദൂരപരിധിയിലെ ലക്ഷ്യസ്ഥാനം ഇത് തകര്‍ക്കാറുണ്ട്. 18 കിലോമീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യസ്ഥാനത്തും ആകാശ് എത്തും. 45 കിലോമീറ്റര്‍ പരിധി നിലവില്‍ ഈ മിസൈലിനുണ്ട്. പ്രധാനമായും വിമാന ആക്രമണങ്ങളെ തകര്‍ക്കാന്‍ ഇതിന് ശേഷിയുണ്ട്. ആളില്ലാ പ്രതിരോധ വിമാനങ്ങള്‍, ഡ്രോണുകള്‍,ഹെലികോപ്റ്ററുകള്‍, യുദ്ധവിമാനങ്ങള്‍ ഇവയില്‍നിന്നെല്ലാം ഉണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ആകാശ് മിസൈല്‍ സംവിധാനത്തിനാകും. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈനയുടെ ഭീഷണി നിലനില്‍ക്കെ തദ്ദേശീയമായി നിര്‍മിച്ച മിസൈലുകള്‍ പരീക്ഷിച്ച് ഇന്ത്യന്‍ വ്യോമസേന കരുത്ത് കാട്ടിയിരുന്നു.ആന്ധ്രപ്രദേശിലെ സൂര്യലങ്ക ടെസ്റ്റ്ഫയറിങ് റേഞ്ചിലായിരുന്നു കഴിഞ്ഞയാഴ്ചത്തെ പരീക്ഷണങ്ങള്‍. നേരിട്ടു തൊടുത്തപ്പോള്‍ ലക്ഷ്യം കൃത്യമായി ഭേദിച്ചുവെന്ന് വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു. ആകാശ് മിസൈലുകള്‍ക്കൊപ്പം ഇഗ്ല മിസൈലുകളും പരീക്ഷിച്ചു. ഈ രണ്ടു മിസൈലുകളും നിലവില്‍ കിഴക്കന്‍ ലഡാക്കിലും വിന്യസിച്ചിട്ടുണ്ട്. ആകാശ് മിസൈലുകള്‍ അടുത്തിടെ പരിഷ്‌കരിച്ചവയാണ്.

ഉയരത്തിലുള്ള ലക്ഷ്യസ്ഥാനങ്ങള്‍ ഭേദിക്കാവുന്ന തരത്തില്‍ ആകാശ് മിസൈലുകളെ പരിഷ്‌കരിക്കാനുള്ള ഗവേഷണങ്ങള്‍ ഡിആര്‍ഡിഒ നടത്തിവരികയാണ്. സംഘര്‍ഷ സാഹചര്യം പരിഗണിച്ച് കൂടുതല്‍ ഫലപ്രദമായവ മിസൈല്‍ സംവിധാനത്തില്‍ കൊണ്ടുവരാനും ഡിആര്‍ഡിഒ ശ്രമിക്കുന്നുണ്ട്. അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ ജെ20 പോലുള്ളവയാണ് ചൈന അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഏഴു സ്‌ക്വാഡ്രണ്‍ മിസൈല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ വ്യോമസേനയ്ക്ക് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി 5500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പാക്കിസ്ഥാനും ചൈനയുമായുള്ള അതിര്‍ത്തിയില്‍ ഇത്തരം മൂന്നു മിസൈല്‍ സംവിധാനങ്ങളാണ് വിന്യസിക്കാന്‍ പോകുന്നത്. ആകാശ് മിസൈല്‍ എന്ന ആശയം ഇന്ത്യയ്ക്ക് നല്‍കിയത് മിസൈല്‍ മാനും ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയുമായ എപിജെ അബ്ദുള്‍കലാമാണ്.

പാക്കിസ്ഥാനും പാക് അധീന കശ്മീരിലുമുള്ള ഒമ്പത് ഭീകര ക്യാംപുകള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ വ്യോമാക്രമണം ഇന്ത്യന്‍ യുദ്ധ വിജയമാണ് കാട്ടുന്നത്. ഭീകര ക്യാംപുകളെ ലക്ഷ്യമിട്ട പ്രിസിഷന്‍ സ്‌ട്രൈക്കുകളാണ് നടത്തിയതെന്ന് ഇന്ത്യയുടെ വിശദീകരണം. അതേസമയം, മൂന്ന് സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് പാക്കിസ്ഥാന്‍ പറയുന്നു. പാക് അധീന കശ്മീരിലും പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും പല സ്ഥലങ്ങളിലും സ്‌ഫോടന ശബ്ദങ്ങള്‍ ഉയര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ത്യയുടെ ആക്രമണം പ്രകോപനമാണെന്നും ഉചിതമായ സമയത്ത് തിരിച്ചടി നല്‍കുമെന്നുമാണ് പാക് സൈനിക വക്താവ് ലെഫ്. അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാണ് സൈനിക നടപടിക്ക് ഇന്ത്യ പേരു നല്‍കിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി ഉടനീളം ഓപ്പറേഷന്‍ നിരീക്ഷിച്ചു.

Tags:    

Similar News