കൈപ്പത്തി വെട്ടി ഇമാമിന് സമര്‍പ്പിച്ച ബാലന്‍; കറുത്ത ആടിനെ എല്ലാദിവസവും അറുത്തിരുന്ന പ്രസിഡന്റ്; ജിന്നുമ്മയെ വിവാഹം കഴിച്ച ഇമ്രാന്‍; മീറ്ററില്‍ സംസം എന്നെഴുതിയാല്‍ ബില്ല് കുറയ്ക്കാമെന്ന് പറയുന്ന മൗലാനമാര്‍; സാമ്പത്തികമായി തകര്‍ന്ന പാക്കിസ്ഥാന്‍ അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റാവുമ്പോള്‍!
പാക്കിസ്ഥാന്‍ അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റാവുമ്പോള്‍!
പാക്കിസ്ഥാനിലെ ഒരു മൗലവിയാണ് ഇപ്പോള്‍ കേരളത്തിലെയും സോഷ്യല്‍ മീഡിയയിലെ താരം. വൈദ്യുതി ബില്‍ കുറയ്ക്കാനുള്ള പാക് മൗലാനയുടെ പരിഹാരമാര്‍ഗമാണ് ചിരി പടര്‍ത്തുന്നു. വേനല്‍ക്കാലത്ത് വൈദ്യുതി ബില്‍ വര്‍ദ്ധിച്ച് വരികയാണെന്നും കുറയ്ക്കാന്‍ എന്തെങ്കിലും പാര്‍ത്ഥനയോ പ്രതിവിധിയോ പറയാമോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതു കേട്ടപാടെ മൗലന പ്രതിവിധിയും പറഞ്ഞു. 'നിങ്ങളുടെ വൈദ്യുതി മീറ്ററില്‍ സംസം എന്ന് മാസത്തില്‍ രണ്ടുതവണ എഴുതുക. ഇന്ന് എഴുതുകയാണെങ്കില്‍ 15 ദിവസം കഴിഞ്ഞ് വീണ്ടും സംസം എഴുതണം. ദൈവം തയ്യാറാണെങ്കില്‍, നിങ്ങളുടെ ബില്‍ കുറയ്ക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു', -മൗലാന പറയുന്നു.
'കുതിച്ചുയരുന്ന വൈദ്യുതി ബില്ലുകള്‍ തലവേദനയാകുന്നുണ്ടോ? ഈ പാകിസ്ഥാനി മൗലാനയ്ക്ക് ഒരു ദൈവിക പരിഹാരമുണ്ട്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മണിക്കൂറുകള്‍ കൊണ്ട് 1.4 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് വീഡിയോ നേടിയത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. -'ഇപ്പോള്‍ വൈദ്യുതി ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ എനിക്ക് പണം നല്‍കുന്നു', 'ബില്ലുകള്‍ അടയ്ക്കാന്‍ സഹായിക്കുന്ന ഒരു ജിന്നിനെ വിളിക്കാന്‍ ആളുകളോട് പറയാത്തതില്‍ എനിക്ക് അതിശയമുണ്ട്', എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങള്‍. പാക്കിസ്ഥാന് പുറത്തുള്ള ആളുകള്‍ ഇത് തമാശയായിട്ടാണ് എടുക്കുന്നത് എങ്കിലും, ആ രാജ്യത്ത് കാര്യങ്ങള്‍ അങ്ങനെയല്ല. സാമ്പത്തികമായി തകര്‍ച്ചയിലായതോടെ പാക്കിസ്ഥാന്‍ ശരിക്കും അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍ മാര്‍ക്കറ്റായി മാറുകയാണ്.
ദാരിദ്ര്യം മാറ്റാന്‍ ആയത്തുല്‍ കുര്‍സി
ഒരുകിലോ ചിക്കന്് ആയിരം രൂപയും, ഒരു ലിറ്റര്‍ പെട്രോളിന് 250 രൂപയെന്നൊക്കെയുള്ള നിരക്കില്‍ വിലക്കയറ്റം വര്‍ധിച്ച് സാമ്പത്തികമായ തകര്‍ന്ന, പാക്കിസ്ഥാനില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതുപോലെ വര്‍ധിക്കയാണ്. ഇസ്ലാമിക ആള്‍ദൈവങ്ങളും ജിന്നുമ്മമാരും നേരത്തെ തന്നെ പാക്കിസഥാനില്‍ നിരവധിയാണെന്നും ഇപ്പോള്‍ അവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിരിക്കയാണെന്നുമാണ് പാക്കിസ്ഥാനിലെ വിഖ്യാതമായ ഡോണ്‍ പത്രം പറയുന്നത്. ഗ്രാമപ്രദേശങ്ങളിലെ സമ്പന്നരായ ഭൂവുടമകള്‍ മുതല്‍ ലാഹോറിലെയും കറാച്ചിയിലെയും നഗരവാസികള്‍ വരെ വിശ്വാസ ചികിത്സകരോടും അതീന്ദ്രിയ ശക്തിയുണ്ടെന്ന് പറയുന്നവരെയും ആശ്രയിക്കാറുണ്ട്. വയറുവേദന മുതല്‍ അപസ്മാരം വരെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, ദാമ്പത്യ തകര്‍ച്ചകളും സാമ്പത്തിക പ്രതിസന്ധികളും ഒഴിവാക്കുന്നതിനും മറ്റുമായി ജനം വ്യാപകമായ സിന്ധന്‍മ്മാരെയും ജിന്നുമ്മാമാരെയും ആശ്രയിക്കുന്നു.
ഇപ്പോള്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ടാണ് ഓണ്‍ലൈന്‍ സിദ്ധന്‍മ്മാരുടെ രംഗപ്രവേശം. ആയത്തുല്‍ കുര്‍സി എന്ന ഖുര്‍ആനിലെ ഒരു ആയത്ത് ഓതിക്കൊണ്ട്, സാമ്പത്തിക പ്രതിസന്ധി മറികടക്കാമെന്ന് പറയുന്നതടക്കമുള്ള നിരവധി മൗലവിമാര്‍ ഇന്ത്യയിലെപ്പോലെ ഈ നാട്ടിലുമുണ്ട്. മന്ത്രവാദവും ആഭിചാര കര്‍മ്മങ്ങളും വര്‍ധിച്ചുവരികയാണ്. കറാച്ചിയില്‍ ശവക്കുഴികള്‍ കുഴിക്കുന്ന സംഭവങ്ങളും പാകിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലെ ശ്മശാനങ്ങളില്‍ നിന്ന് അസ്ഥികള്‍ മോഷ്ടിക്കപ്പെടുന്ന സംഭവങ്ങളുമുണ്ട് ഗ്രാമപ്രദേശങ്ങളില്‍, ഇത് ഒരു വന്‍ ബിസിനസാണെന്ന് പറയുന്നു.
അതുപോലെ തൊട്ടതിനും പിടിച്ചതിനും മതനിന്ദാ കുറ്റങ്ങള്‍ അടക്കം ആരോപിക്കുന്ന രീതിയില്‍ പുരോഹിത വര്‍ഗം ഇവിടെ വളര്‍ന്നിരിക്കയാണ്. കുറച്ചുവര്‍ഷം മുമ്പ് ഒരു വേദിയില്‍ സംസാരിക്കവേ, 'മുഹമ്മദ് നബിയെ ഇഷ്ടമില്ലാത്തവര്‍ ആരെങ്കിലും ഉണ്ടോ' എന്ന് ഒരു ഇമാം ചോദിച്ചപ്പോള്‍ അറിയാതെ ഒരു ബാലന്‍ കൈ ഉയര്‍ത്തിപ്പോയി. അവന്‍ കേട്ടത് ഇഷ്ടമുള്ളവര്‍ ആരൊക്കെ എന്നായിരുന്നു. പക്ഷേ കുട്ടിയുടേത് മതനിന്ദയാണെന്ന് മൗലവി വിലയിരുത്തി. ഇതിന് പകരമായി കുട്ടിചെയ്തത്, ഒരു ഗ്യാസ് കട്ടര്‍വെച്ച് തന്റെ കൈ കട്ട് ചെയ്യുകയായിരുന്നു. എന്നിട്ട് ഹോസ്പിറ്റലില്‍പോയി മരുന്നുവെച്ചശേഷം, കുട്ടി ആ കൈ ഒരു പാത്രത്തിലെടുത്തവെച്ച് ഇമാമിനെ കാണാനെത്തി! അതോടെ അവന്‍ പാക്കിസ്ഥാനിലെ നാഷണല്‍ ഹീറോയായി. ഇതാണ് അവിടുത്തെ മതമൗലിക വാദം.
സര്‍ദാരിയും ഇമ്രാനും
ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്ന് പാക് ഭരണ നേതൃത്വം പോലും മാറിനില്‍ക്കാറില്ല. മുന്‍ പാക് പ്രസിഡന്റ് ആസിഫലി സര്‍ദാരിയുടെ വിചിത്രമായ രീതികള്‍ നേരത്തെ വാര്‍ത്തയായതാണ്. സര്‍ദാരിക്ക് മന്ത്രവാദത്തിലും അന്ധവിശ്വാസത്തിലും വലിയ താല്പര്യമുണ്ടായിരുന്നു. ഒരു കറുത്ത ആടിനെ മിക്കവാറും എല്ലാ ദിവസവും അദ്ദേഹം അറക്കുമായിരുന്നുവെന്നാണ് ദ ഡോണ്‍ പത്രഒ പറയുന്നു . തുടര്‍ന്ന് മാംസം ദരിദ്രര്‍ക്ക് വിതരണം ചെയ്യും.
അതുപോലെയായിരുന്നു ഇമ്രാന്‍ ഖാന്റെയും അവസ്ഥ. 'കുടിക്കുക, വലിക്കുക, ആനന്ദിക്കുക' എന്ന ഫ്രീക്കന്‍ ടൈപ്പായിരുന്നു ഇമ്രാന്‍, പിന്നീട് കടുത്ത ഒരു മതജീവിയായി മാറുകയാണ് ഉണ്ടായത്. ഇമ്രാന്റെ മൂന്നാം ഭാര്യയായ, ബുഷ്റ മനേഖ ശരിക്കും ഒരു ജിന്നുമ്മയായിരുന്നു. തന്റെ ഒരു പ്രണയബന്ധത്തെക്കുറിച്ച് ഉപദേശം നേടനാണ് ഇമ്രാന്‍ ബുഷ്‌റയുടെ അടുത്ത് എത്തുന്നത്. ഒരുകാലത്ത് നിരന്തരം പ്രണയ ബന്ധങ്ങളിലുടെ, 'സെക്‌സ്, ഡ്രഗ്, റോക്ക് ആന്‍ റോള്‍' എന്ന നിലയില്‍ അടിപൊളി ജീവിതമായിരുന്ന ഇമ്രാന്‍ നയിച്ചിരുന്നത്. രണ്ടു വിവാഹങ്ങള്‍ പിരിഞ്ഞ സമയത്താണ് ക്രിസ്റ്റീന ബേക്കര്‍ എന്ന വിദേശ ജേര്‍ണലിസ്റ്റും എഴുത്തുകാരിയുമായ യുവതിയുമായി അദ്ദേഹം പ്രണയത്തിലായത്.
ക്രിസ്റ്റീന ഇമ്രാനെ വിവാഹം കഴിക്കാനായി ഇസ്ലാമിലേക്ക് മാറി. അവര്‍ പാക്കിസ്ഥാനിലെത്തി വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇമ്രാന് ഒപ്പം കഴിഞ്ഞു. വിവാഹത്തിനായി പാക്കിസ്ഥാനില്‍ വരാമെന്ന് പറഞ്ഞ് തിരിച്ചുപോയെ അവര്‍ അറിയുന്നത് ഭാവി പ്രവചിക്കുന്ന ഒരു സ്ത്രീയെ വിവാഹം കഴിച്ചുവെന്നാണ്. അത് ബുഷ്‌റാ ബീവിയാണ്. ശരിക്കും മാധവിക്കുട്ടി മോഡല്‍ പ്രണയച്ചതിയാണ് ഇവിടെ ഉണ്ടായത്. കുറെക്കാലം ഇമ്രാന്‍ ഈ ജിന്നുമ്മയുടെ കൈയിലെ കളിപ്പാവയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇപ്പോള്‍ ജയിലിലായ ഇമ്രാന്റെ മോചനത്തിനായുള്ള പ്രക്ഷോഭത്തിനും ഇവര്‍ നേതൃത്വം കൊടുക്കുന്നു.