അത് റാഡിക്കല്‍ ഇസ്ലാമിസമല്ല, പ്രതിഷേധ നമസ്‌ക്കാരം; ഭര്‍ത്താവിന്റെ മരണശേഷം സ്വത്ത് നല്‍കാതെ വഞ്ചിച്ചതില്‍ വീട്ടമ്മയുടെ നീതിക്കായുള്ള പോരാട്ടം; പൊലീസില്‍ പരാതി നല്‍കിയിട്ടും ഫലമില്ലെന്ന് യുവതി; സോഷ്യല്‍ മീഡിയക്ക് തീപ്പിടിപ്പിച്ച് പാലക്കാട്ടെ നടുറോഡ് നിസ്‌ക്കാരം!

അത് റാഡിക്കല്‍ ഇസ്ലാമിസമല്ല, പ്രതിഷേധ നമസ്‌ക്കാരം

Update: 2026-01-28 16:12 GMT

പാലക്കാട്: യൂറോപ്പിലൊക്കെ ഇസ്ലാം റാഡിക്കലൈസേഷന്റെ ഒരു പ്രധാന ലക്ഷണമായി പറയാറുള്ളത് പൊതുസ്ഥലത്തെ നമസ്‌ക്കാരമാണ്. നടുറോഡിലും ഓടുന്ന ട്രെയിനിലുമൊക്കെ ഇസ്ലാമത വിശ്വാസികള്‍ നമസ്‌ക്കരിക്കുന്നത് യൂറോപ്പിലടക്കം കണ്ടിട്ടുണ്ട്. ചില രാഷ്ട്രീയ നിരീക്ഷകരും വലതുപക്ഷ സംഘടനകളും ഇതിനെ ഒരു രാഷ്ട്രീയ നീക്കമായി കാണുന്നു. പൊതുസ്ഥലങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നത് തങ്ങളുടെ സാന്നിധ്യവും സ്വാധീനവും ഉറപ്പിക്കാനുള്ള ശ്രമമാണെന്നും, ഇത് യൂറോപ്യന്‍ മതേതര മൂല്യങ്ങളെ വെല്ലുവിളിക്കുന്നു എന്നും ഇവര്‍ വാദിക്കുന്നു. ഫ്രാന്‍സില്‍ ഇത്തരം പ്രാര്‍ത്ഥനകള്‍ വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കാരണമായതിനെത്തുടര്‍ന്ന് പാരീസില്‍ തെരുവിലെ പ്രാര്‍ത്ഥനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ കേരളത്തില്‍ ഓടുന്ന ട്രയിനിലും ബസിലുമൊന്നും ഇത്തരം പ്രഹസനങ്ങള്‍ നടക്കാറുണ്ടായിരുന്നില്ല. പക്ഷേ ഇന്ന് മല്ലുസോഷ്യല്‍ മീഡിയക്ക് തീപിടിപ്പിച്ച സംഭവമായിരുന്നു, പാലക്കാട് നഗരത്തില്‍ നടുറോഡില്‍ ഒരു വനിത നിസ്‌ക്കരിച്ചത്. ഇതോടെ ഇസ്ലാമിക ജിഹാദിസം കേരളത്തിലേക്കും വ്യാപിക്കുന്നുവെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം തുടങ്ങി. ചില മാധ്യമങ്ങളും അതിന് കൂട്ടുപിടിച്ചു. പക്ഷേ യാഥാര്‍ത്ഥ്യം പിന്നീടാണ് അവര്‍ അറിഞ്ഞത്.

അത് പ്രതിഷേധ നമസ്‌ക്കാരം

പാലക്കാട് നഗരത്തിലെ ഐഎംഎ ജംഗ്ഷനിലാണ് സംഭവം. വാഹന ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയില്‍ നടുറോഡില്‍ വച്ചായിരുന്നു നിസ്‌കാരം. വെള്ള നിറമുള്ള നിസ്‌കാര കുപ്പായം ധരിച്ച സ്ത്രീ നടു റോഡില്‍ പ്രാര്‍ത്ഥന നടത്തുന്ന ദൃശ്യങ്ങളാണ് വൈറലായത്. അതേസമയം, വസ്തു സംബന്ധിച്ച പ്രശ്നത്തില്‍ തനിക്ക് നീതി കിട്ടിയില്ല പറഞ്ഞാണ് നടുറോഡില്‍ നിസ്‌കരിച്ചത് എന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിന്റെ മരണശേഷം ഭര്‍തൃവീട്ടുകാര്‍ ഇവര്‍ക്ക് സ്വത്ത് നല്‍കാതെ വഞ്ചിച്ചു. നിരവധി പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതിലുള്ള പ്രതിഷേധമാണ് നടുറോഡിലെ നിസ്‌ക്കാരം.


 



കോയമ്പത്തൂര്‍ സ്വദേശിനിയായ അനീസയാണ് ഈ വേലയൊപ്പിച്ചത്. കൊല്ലങ്കോട് നെണ്ടന്‍കിഴായയിലാണ് ഇവരുടെ ഭര്‍ത്താവിന്റെ വീട്. ഭര്‍ത്താവിന് അവകാശപ്പെട്ട എട്ടുസെന്റ് ഭൂമി സ്വത്ത് വീതംവെക്കലില്‍ നിന്ന് തന്നെ ഒഴിവാക്കി സഹോദരങ്ങള്‍ വീതംവെച്ചെടുത്തതിലുള്ള പ്രതിഷേധ സൂചകമായാണ് ഇവര്‍ ഈ പ്രവൃത്തി ചെയ്തത്. ട്രാഫിക് തടസ്സപ്പെടുത്തിയതിനും പൊതുസ്ഥലത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിനും പോലീസ് അവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തു.കടുത്ത മാനസിക വിഷമത്തിലായിരുന്ന അവര്‍ തന്റെ പ്രതിഷേധം അറിയിക്കാന്‍ തിരഞ്ഞെടുത്ത രീതിയായിരുന്നു ഇത്. പക്ഷേ അപ്പോഴേക്കും

ഇതൊരു വ്യക്തിപരമായ സ്വത്തുതര്‍ക്കമാണെന്ന വസ്തുത അറിയാതെയാണ് പല പ്രൊഫൈലുകളും ഈ ദൃശ്യം പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയിലെ സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട പല പോസ്റ്റുകളും, നിമിഷങ്ങള്‍ക്കുള്ളില്‍ ഇറങ്ങി. പക്ഷേ സത്യവസ്ഥ അറിഞ്ഞതോടെ എല്ലാം കോമഡിയായി. അതോടെ 'ജൂനിയര്‍ മാന്‍ഡ്രേക്ക്' എന്ന സിനിമയില്‍ നടുറോഡില്‍ പായവിരിച്ച് കിടന്ന ജഗതി ശ്രീകുമാറിന്റെ ചിത്രമാണ് ട്രോളായതും.

Tags:    

Similar News