രശ്മിയുമായി യുവാക്കള്‍ക്ക് വഴിവിട്ട ബന്ധം; സെക്‌സ് ചാറ്റ് ജയേഷ് കണ്ടതോടെ പ്രതികാരം; യുവാക്കളെ വീട്ടിലെത്തിച്ച് മൃഗീയമായി ആക്രമിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചു; മര്‍ദ്ദിച്ചത് ബന്ധുക്കളെന്ന് പറയാന്‍ യുവാവിന്റെ കാമുകിയെ കണ്ട് ജയേഷും രശ്മിയും പ്രേരിപ്പിച്ചു; ചരല്‍കുന്നിലെ അവിഹിതം മറച്ചുവയ്ക്കാന്‍ ശ്രമിച്ച ദമ്പതികളെ കുടുക്കിയത് അതിബുദ്ധി
ചരല്‍കുന്നിലെ അവിഹിതം മറച്ചുവയ്ക്കാന്‍ ശ്രമിച്ച ദമ്പതികളെ കുടുക്കിയത് അതിബുദ്ധി
പത്തനംതിട്ട: ചരല്‍കുന്നിലെ വീട്ടിലെത്തിച്ച് യുവാക്കളെ ക്രൂരപീഡനത്തിന് ഇരയാക്കി വഴിയില്‍ ഉപേക്ഷിച്ച ശേഷം രശ്മിയുടെ അവിഹിത ബന്ധത്തിന്റെ വിവരം മറച്ചുവയ്ക്കാന്‍ ദമ്പതികള്‍ നടത്തിയ നാടകീയ നീക്കങ്ങളാണ് ഇരുവരെയും കുടുക്കിയതെന്ന് പൊലീസ്. ക്രൂരപീഡനത്തിന് ഇരയായ യുവാക്കള്‍ക്ക് പ്രതികളിലൊരാളായ രശ്മിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും അതിന്റെ തുടര്‍ച്ചയായാണ് മര്‍ദനമുണ്ടായതെന്നും പൊലീസ് പറയുന്നു. മര്‍ദനമേറ്റ റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയും ബന്ധുക്കളാണ്. ഇവര്‍ക്കു രശ്മിയുമായി ബന്ധമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ സെക്‌സ് ചാറ്റ് നടത്തിയിരുന്നു. ഇത് രശ്മിയുടെ ഭര്‍ത്താവ് ജയേഷ് കണ്ടെത്തിയതിനെ തുടര്‍ന്നു വഴക്കുണ്ടായി. പിന്നീട് രശ്മിയും ജയേഷുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാകുകയും ചെയ്തു. പക്ഷേ യുവാക്കളോടുള്ള പക സൂക്ഷിച്ച ജയേഷ് രശ്മിയുടെ സഹായത്തോടെ അവരെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.
രശ്മിയുമായി രഹസ്യബന്ധം സൂക്ഷിച്ച യുവാവിനെ തിരുവോണ ദിവസമാണ് ജയേഷ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വീട്ടിലെത്തിയതോടെ ദമ്പതികള്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു. ഷാളുപയോഗിച്ച് കൈയ്യും കാലും കെട്ടുകയും പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിത്തൂക്കുകയുമായിരുന്നു. പിന്നാലെ ഇരുമ്പുവടികൊണ്ട് അടിക്കുകയും സൈക്കിള്‍ ചെയിന്‍ കൈയില്‍ചുരുട്ടി നെഞ്ചില്‍ ഇടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
മര്‍ദ്ദനമേറ്റ് അവശനായ യുവാവിനോട് തന്റെ കാമുകിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതാണെന്ന് പുറത്തുപറയണമെന്നാണ് ജയേഷ് ആവശ്യപ്പെട്ടത്. ഇതാണ് മര്‍ദ്ദനത്തിനിരയായ യുവാവ് ആദ്യം പൊലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തിലൂടെ പൊലീസ് സത്യം പുറത്തുകൊണ്ടുവരികയായിരുന്നു. യുവാവിന്റെ കാമുകിയെ ജയേഷും രശ്മിയും നേരത്തേ കാണുകയും പൊലീസ് വന്നാല്‍ ബന്ധുക്കള്‍ മര്‍ദിച്ചതായി പറയണമെന്നും പറഞ്ഞു. ഇതാണ് പ്രതികളെ കുടുക്കിയത്. കാമുകിയില്‍ നിന്നാണ് പ്രതികളെക്കുറിച്ചുളള വിവരം പൊലീസിന് ലഭിച്ചത്.
സെപ്റ്റംബര്‍ ഒന്നിന് ആലപ്പുഴ സ്വദേശിയെയും അഞ്ചിന് റാന്നി സ്വദേശിയെയും ചരല്‍കുന്നിലെ ജയേഷിന്റെ വീട്ടിലേക്കു വിളിച്ചുവരുത്തിയായിരുന്നു ക്രൂരമായി മര്‍ദിച്ചത്. അതിന്റെ വിഡിയോ എടുക്കുകയും ചെയ്തു. രശ്മിയുമായുള്ള ചാറ്റുകളും ദൃശ്യങ്ങളും യുവാക്കളുടെ ഫോണിലുണ്ടെന്ന സംശയത്തിലാണ് പീഡനമെന്നു കരുതുന്നു. രശ്മി യുവാക്കളെ മര്‍ദിക്കാന്‍ സ്വമനസ്സാലെ തയാറായതാണോ അതോ ജയേഷിന്റെ സമ്മര്‍ദം മൂലം കൂട്ടുനിന്നതാണോ എന്നതില്‍ വ്യക്തതയില്ല. ജയേഷിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ മര്‍ദനത്തിന്റെ കൂടുതല്‍ ദൃശ്യങ്ങളോ മറ്റു വിവരങ്ങളോ ഉണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.
മര്‍ദനത്തിനു മുന്‍പ് ആഭിചാരക്രിയ നടത്തിയെന്നും പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഇരയായ യുവാവ് പറഞ്ഞിരുന്നു. ഇതില്‍ ആഭിചാരം നാടകമായിരുന്നെന്നും അന്വേഷണമുണ്ടായാല്‍ വഴിതിരിച്ചു വിടാനുള്ള ശ്രമമാണെന്നും പൊലീസ് കരുതുന്നതായാണ് സൂചന. ക്രൂരമര്‍ദനത്തിനു ശേഷം അവശനായ റാന്നി സ്വദേശിയെ ജയേഷും രശ്മിയും റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ഓട്ടോറിക്ഷ തൊഴിലാളികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. പക്ഷേ എന്താണു സംഭവിച്ചതെന്ന് പൊലീസിനോടു പറയാന്‍ ആദ്യം യുവാവ് തയാറായിരുന്നില്ല. മറ്റു കാരണങ്ങളാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലും എടുത്തിരുന്നു. സംശയം തോന്നി വിശദമായി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ പിടിയിലായത്.
ഓണം ആഘോഷിക്കാന്‍ വിളിച്ചുവരുത്തി
നേരിട്ടത് ക്രൂരപീഡനമെന്ന് പരാതിക്കാരനായ റാന്നി സ്വദേശി പറയുന്നു. തിരുവോണദിവസം വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ജയേഷും ഭാര്യ രശ്മിയും ചേര്‍ന്ന് അതിക്രൂരമായി മര്‍ദിച്ചതെന്ന് പരാതിക്കാരനായ റാന്നി സ്വദേശി പറഞ്ഞു. ''ഞാനും ജയേഷും ഒരുമിച്ചാണ് ജോലിചെയ്യുന്നത്. ഫോണില്‍വിളിച്ചിട്ട് അവനെ കിട്ടിയില്ലെങ്കില്‍ അവന്റെ ഭാര്യ എന്നെ വിളിക്കാറുണ്ട്. അങ്ങനെ സാധാരണ സൗഹൃദമാണുള്ളത്. ഓണത്തിന് വീട്ടില്‍വരണമെന്ന് ജയേഷ് പറഞ്ഞു. അവിടെകൂടിയിട്ട് തിരിച്ചുപോകാം, ഓണം അടിപൊളിയാക്കാം എന്നെല്ലാമാണ് ജയേഷ് പറഞ്ഞത്.
തിരുവോണദിവസം വൈകീട്ട് നാലുമണിയായപ്പോള്‍ ഞാന്‍ ജയേഷിന്റെ വീട്ടില്‍പോയി. പിള്ളേരും ഫാമിലിയുമെല്ലാം വീട്ടിലുണ്ടെന്ന് പറഞ്ഞാണ് വിളിച്ചത്. പക്ഷേ, അവിടെചെന്ന് കയറിയപ്പോള്‍ ജയേഷും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് സംസാരിച്ചിരിക്കുമ്പോള്‍ പെപ്പര്‍ സ്പ്രേയും മറ്റെന്തോ സ്പ്രേയും എന്റെ മുഖത്തടിച്ച് മര്‍ദിക്കുകയായിരുന്നു. പെട്ടെന്നായിരുന്നു മര്‍ദനം. അതിന്റെ ആഘാതത്തില്‍ ബോധം പോകുന്നതുപോലെയായി.
അതുകഴിഞ്ഞ് കൈകള്‍ കൂട്ടിക്കെട്ടി. പിന്നെ തൂക്കിനിര്‍ത്തിയിട്ട് കാലുകളും കയര്‍ ഉപയോഗിച്ച് കൂട്ടിക്കെട്ടി. ജീവനോടെ തിരിച്ചുപോകണമെങ്കില്‍ ഞാന്‍ പറയുന്നപോലെ പറയണമെന്നൊക്കെയാണ് രശ്മി പറഞ്ഞത്. ഒരിക്കലും പ്രതീക്ഷിക്കാത്തരീതിയിലുള്ള കാര്യങ്ങളാണ് രശ്മി പറഞ്ഞത്. തങ്ങള്‍ തമ്മില്‍ നേരത്തേ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു എന്നെല്ലാം രശ്മി പറഞ്ഞു. പറയുന്നത് സമ്മതിച്ചില്ലെങ്കില്‍ ജീവനോടെ തിരിച്ചുപോകില്ലെന്നും അവിടെ കുഴിച്ചുമൂടുമെന്നും ഭീഷണിപ്പെടുത്തി.
അതിനുശേഷവും പീഡനം തുടര്‍ന്നു. രശ്മിയാണ് ഏറ്റവും ക്രൂരമായി മര്‍ദിച്ചത്. വീട്ടിലുണ്ടായിരുന്ന ഓരോ ആയുധങ്ങളും എടുത്തുകൊണ്ടുവന്ന് ആക്രമിച്ചു. രശ്മി ആയുധങ്ങള്‍ കൊണ്ടുവരും ജയേഷ് അതുവെച്ച് ഇടിക്കും. ഇതെല്ലാം രശ്മി വീഡിയോ റെക്കോഡ് ചെയ്യും. മര്‍ദനം എന്നുപറഞ്ഞാല്‍ ഒരുമനുഷ്യന് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു. എന്റെ നഖം പിഴുതെടുക്കാന്‍ നോക്കി. നഖത്തിനിടയില്‍ മൊട്ടുസൂചി അടിച്ചുകയറ്റി. അഞ്ചുവിരലിലും മൊട്ടുസൂചി അടിച്ചുകയറ്റി. ജനനേന്ദ്രിയം വലിച്ചുപിടിച്ച് മൊത്തം സ്റ്റാപ്ലര്‍ പിന്നടിച്ചു. മെഡിക്കല്‍ കോളേജില്‍നിന്നാണ് അതെല്ലാം നീക്കംചെയ്തത്. എന്റെ നട്ടെല്ലിന് പൊട്ടലുണ്ട്. വാരിയെല്ലിന് പൊട്ടലുണ്ട്'', പരാതിക്കാരന്‍ പറഞ്ഞു.