വി എസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് മുഖ്യമന്ത്രി; എസ്യുടി ആശുപത്രിയിലെത്തിയ പിണറായി ഡോക്ടര്‍മാരോടും വിഎസിന്റെ കുടുംബത്തോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷം മടങ്ങി; ആരോഗ്യനില വിലയിരുത്താന്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും

വി എസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് മുഖ്യമന്ത്രി

Update: 2025-06-24 06:25 GMT

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ കാണാന്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും വി എസിന്റെ ആരോഗ്യസ്ഥിതി തിരക്കി. തിരുവനന്തപുരം എസ്യുടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വി എസ് അച്യുതാനന്ദന്‍.

വി എസിന്റെ ആരോഗ്യനില വിലയിരുത്താന്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം പുരോഗമിക്കുകയാണ്. യോഗത്തിനുശേഷം മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കും. ഐസിയുവില്‍ വെന്റിലേറ്റര്‍ സഹായത്തില്‍ ചികിത്സ തുടരുകയാണ് വി എസ് അച്യുതാനന്ദന്‍. വി എസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നത്. കാര്‍ഡിയാക് ഐസിയുവില്‍ ചികിത്സയിലാണ് വിഎസ്.

ഇന്നലെ രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വി എസ് അച്യുതാനന്ദനെ പട്ടം എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും മകന്‍ വി എ അരുണ്‍കുമാര്‍ അറിയിച്ചു. നേരിയ ഹൃദ്രോഗ സാദ്ധ്യത കണ്ടെത്തിയതിനെത്തുടര്‍ന്ന് അതിതീവ്ര പരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അച്ഛനിപ്പോഴുള്ളതെന്നും അരുണ്‍കുമാര്‍ വ്യക്തമാക്കി.

സിപിഎം നേതാക്കളായ എംഎ ബേബി, എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് വി എസ് അച്യുതാനന്ദന്‍. 2006-2011 കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുണ്ട്. 1992-1996, 2001-2006, 2011-2016 വര്‍ഷങ്ങളില്‍ പ്രതിപക്ഷനേതാവ് ആയിരുന്നു.

Tags:    

Similar News