ശബരിമല തന്ത്രിയുടെ അറസ്റ്റ്: കരുതലോടെ രാഷ്ട്രീയ നേതൃത്വം; തന്ത്രി കുടുംബത്തിനൊപ്പം നില്‍ക്കാന്‍ ബിജെപി; പത്മകുമാറിന്റെ മൊഴി നിര്‍ണ്ണായകം; തന്ത്രിയെ തള്ളിപറയാതെ അനുകൂലിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കും; സിപിഎമ്മും മയപ്പെടുത്തിയ പ്രസ്താവനകളില്‍; നിയമസഭയിലും അയ്യപ്പ വികാരം ആളിക്കത്തുമോ?

Update: 2026-01-10 06:46 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയോടെ പ്രതികരിച്ച് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം. തന്ത്രിയുടെ അറസ്റ്റിനെ രാഷ്ട്രീയമായി നേരിടുമ്പോള്‍ തന്നെ, വിശ്വാസികളെയും താഴമണ്‍ കുടുംബത്തെയും പിണക്കാതിരിക്കാനുള്ള തന്ത്രപരമായ നീക്കത്തിലാണ് മുന്നണികള്‍.ബിജെപി തന്ത്രിയുടെ അറസ്റ്റിനെ ബിജെപി രാഷ്ട്രീയ ഗൂഢാലോചനയായി കാണാനാണ് സാധ്യത. താഴമണ്‍ മഠത്തെയും ശബരിമലയിലെ താന്ത്രിക പാരമ്പര്യത്തെയും സംരക്ഷിക്കേണ്ടത് വിശ്വാസപരമായ കടമയാണെന്ന നിലപാടിലാകും ബിജെപി എത്തുക. സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നീക്കത്തിന്റെ ഭാഗമാണ് ഈ അറസ്റ്റ് എന്ന പ്രചാരണം അവര്‍ ശക്തമാക്കിയേക്കാം. നിയമസഭാ തിരഞ്ഞെടുപ്പില്‍ അയ്യപ്പവികാരം ആളിക്കത്തുമെന്നാണഅ ഏവരുടേയും പ്രതീക്ഷ. ഇത് ഏത് രാഷ്ട്രീയ മുന്നണിയ്ക്ക് അനുകൂലമാകുമെന്നതാണ് നിര്‍ണ്ണായകം.

സിപിഎം കരുതലോടെ പോകും. പി. രാജീവ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എസ്ഐടിക്ക് മേല്‍ യാതൊരുവിധ രാഷ്ട്രീയ സമ്മര്‍ദ്ദവുമില്ലെന്നും നിയമമന്ത്രി പി. രാജീവ് പറഞ്ഞു. 'നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്' എന്നായിരുന്നു ഇ.പി. ജയരാജന്റെ പ്രതികരണം. അറസ്റ്റിലായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രം പരാമര്‍ശിച്ച മന്ത്രി പി. രാജീവ്, 'കട്ടവനും ഒത്താശ ചെയ്തവനും ഒരേ ഫ്രെയിമില്‍ വന്നു' എന്ന് പരിഹസിച്ചു. തന്ത്രി നാട്ടുകാരനും വേണ്ടപ്പെട്ട ആളുമാണെന്നും അന്വേഷണം നടക്കട്ടെയെന്നുമാണ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചത്. ഇതും സിപിഎം കരുതലിന്റെ ഭാഗമാണ്. കോണ്‍ഗ്രസിന്റെ പ്രതികരണവും കരുലോടെയാണ്. തന്ത്രിയെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യില്ല. എന്നാല്‍ എന്തുകൊണ്ടാണ് കടകംപള്ളി സുരേന്ദ്രനെ വെറുതെ വിടുന്നതെന്ന ചോദ്യം ഉയര്‍ത്തും.

അറസ്റ്റിലേക്ക് നയിച്ച പത്മകുമാറിന്റെ മൊഴി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ നല്‍കിയ മൊഴിയാണ് തന്ത്രിയുടെ അറസ്റ്റില്‍ നിര്‍ണ്ണായകമായത്. പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് പത്മകുമാര്‍ മൊഴി നല്‍കി. പോറ്റിയും തന്ത്രിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള തെളിവുകളും എസ്ഐടിക്ക് ലഭിച്ചിട്ടുണ്ട്. 2019-ല്‍ ശ്രീകോവില്‍ കട്ടിളപ്പാളികള്‍ ഇളക്കിക്കൊണ്ടുപോയപ്പോള്‍ തന്ത്രി മൗനാനുവാദം നല്‍കിയെന്നതാണ് എസ്ഐടിയുടെ പ്രധാന കണ്ടെത്തല്‍. ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന അതീവ ഗുരുതരമായ വകുപ്പുകളാണ് തന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന കേസ് ആയതിനാല്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഓരോ വാക്കും അളന്നുതൂക്കിയാണ് പ്രതികരിക്കുന്നത്.

കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ പത്തനംതിട്ടയിലെ വീട്ടില്‍ ഇന്ന് എസ്ഐടി പരിശോധന നടത്തും. ഗൂഢാലോചന, അഴിമതി നിരോധന നിയമം എന്നിവയുള്‍പ്പെടെ ജീവപര്യന്തം തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് തന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. ശബരിമല തന്ത്രി കണ്ഠരര് രാജീവര് സ്വര്‍ണ്ണക്കവര്‍ച്ചാക്കേസില്‍ അറസ്റ്റിലായതോടെ, കേരളത്തിലെ ഏറ്റവും പ്രശസ്തമായ തന്ത്രി കുടുംബങ്ങളിലൊന്നായ ചെങ്ങന്നൂര്‍ താഴമണ്‍ മഠം വീണ്ടും വാര്‍ത്താകേന്ദ്രമാകുന്നുവെന്നതാണ് വസ്തുത. ശബരിമലയിലെ ആചാരവിഷയങ്ങളില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മുകളില്‍ തങ്ങള്‍ക്കാണ് അധികാരമെന്ന് ഉറച്ചുവിശ്വസിക്കുന്ന ഈ കുടുംബത്തിന്റെ ചരിത്രവും ഐതിഹ്യവും കൗതുകകരവും അതേസമയം വിവാദങ്ങള്‍ നിറഞ്ഞതുമാണ്.

വിവാദങ്ങളുടെ നിഴലില്‍ തന്ത്രി കുടുംബം പവിത്രമായ താന്ത്രിക പാരമ്പര്യം അവകാശപ്പെടുമ്പോഴും അടുത്ത കാലത്തായി ഈ കുടുംബത്തിലെ അംഗങ്ങള്‍ നേരിടുന്ന നിയമക്കുരുക്കുകള്‍ ചെറുതല്ല.

Tags:    

Similar News